പത്ത് മാസത്തിലൊരിക്കൽ ഞാൻ മാനസികമായി തകരും; മരുന്നുകളുണ്ട്; ഡിപ്രഷനെക്കുറിച്ച് ഇറ ഖാൻ
ബോളിവുഡിലെ താരങ്ങളിൽ മിക്കവരുടെയും മക്കൾ സിനിമാ രംഗത്തേക്ക് തന്നെയാണ് കടന്ന് വന്നത്. ജാൻവി കപൂർ, ആലിയ ഭട്ട്, അനന്യ പാണ്ഡെ, സാറ അലി ഖാൻ എന്നിവരെല്ലാം ഇതിന് ഉദാഹരണമാണ്. ഒടുവിലായി സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാനും ഈ നിരയിലേക്ക് കടന്ന് വന്നു. എന്നാൽ നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാൻ താരത്തിളക്കമുള്ള ജീവിതത്തോട് താൽപര്യം കാണിച്ചിട്ടില്ല. താരപുത്രിമാരിൽ തീർത്തും വ്യത്യസ്തയാണ് ഇറ ഖാൻ.
ബോളിവുഡിലെ പാർട്ടികളിലോ അവാർഡ‍് നിശകളിലോ ഇറ ഖാനെ കാണാറില്ല. മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാനാണ് തനിക്ക് ലഭിക്കുന്ന ജനശ്രദ്ധ ഇറ ഖാൻ ഉപയോഗിക്കാറ്. വിഷാദ രോഗം മൂലം ഏറെനാൾ ബുദ്ധിമുട്ടിയ ഇറ ഖാൻ 2020 ൽ ഇതേക്കുറിച്ച് തുറന്ന് പറച്ചിൽ നടത്തിയപ്പോൾ ഏവരും ഞെട്ടി. ക്ലിനിക്കൽ ഡിപ്രഷന് ചികിത്സ നേടിയ ഇറ ഖാൻ പിന്നീട് മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സമാന ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കായി കമ്പനിയും തുടങ്ങി.
തനിക്ക് ക്ലിനിക്കൽ ഡിപ്രഷനാണെന്ന് തിരിച്ചറിഞ്ഞ നാളുകളെക്കുറിച്ച് സംസാരിക്കുകയാണ് ഇറ ഖാനിപ്പോൾ. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. പൊതുവെ കരയാത്ത ആളായിരുന്നു താൻ. പക്ഷെ ഈ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു. എട്ട് മണിക്കൂറോളം തുടരെ കരയാൻ തുടങ്ങി. ക്ലാസിൽ എന്തെങ്കിലും പഠിച്ച് കൊണ്ടിരിക്കെ ഒരു കാരണവുമില്ലാതെ കണ്ണീരണിയും.

കുറഞ്ഞത് പത്ത് മണിക്കൂറെങ്കിലും ഞാൻ ഉറങ്ങാൻ തുടങ്ങി. ജീവിക്കാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഉറങ്ങുന്നതെന്ന് അമ്മ പറയുമായിരുന്നു. പക്ഷെ അന്ന് എനിക്കിതൊന്നും തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്തുകൊണ്ടാണ് എനിക്കിത്രയും സങ്കടമെന്ന് ആലോചിച്ച് നോക്കി.
എനിക്ക് ട്യൂബർകുലോസിസ് ഉണ്ടായിരുന്നു, പക്ഷെ അത് ഭേദമായി. രണ്ടാമത്തേത് മാതാപിതാക്കളുടെ വിവാഹമോചനമാണ്. പക്ഷെ അവരുടെ വേർപിരിയൽ പ്രശ്നങ്ങളില്ലാതെയായിരുന്നു. മാത്രമല്ല കുടുംബമായി ഞങ്ങൾ ഒന്നിച്ച് നിൽക്കുകയും ചെയ്തു. ഈ പ്രശ്നങ്ങൾ ഒന്നുമല്ലെങ്കിൽ പിന്നെ എന്താണ് എന്നെ അലട്ടുന്നതെന്ന് ചിന്തിച്ചു. ഒന്നരവർഷത്തോളം ഇങ്ങനെ പോയി.

പിന്നീട് ഭക്ഷണം കഴിക്കാതെയായി. നാല് ദിവസം ഭക്ഷണം കഴിക്കാതിരുന്നതോടെ ഇത് അസ്വഭാവികമാണെന്ന് തോന്നി. ഇതോടെ നെതർലന്റിലെ പഠനം ഉപേക്ഷിച്ച് തിരിച്ച് വന്നെന്നും ഇറ ഖാൻ തുറന്ന് പറഞ്ഞു. പരിശോധനകൾക്കൊടുവിൽ സീസണലായി വരുന്ന വിഷാദരോഗമാണ് തനിക്കെന്ന് സ്ഥിരീകരിച്ചു. 8-10 മാസങ്ങൾ കൂടുമ്പോൾ താൻ കടുത്ത വിഷാദത്തിലകപ്പെടും. വല്ലാതെ തകരും. ഈ സമയത്ത് ആന്റി ഡിപ്രസന്റുകൾ ഉപയോഗിക്കുന്നു.
ജെനിറ്റിക്, സൈക്കോളജിക്കൽ, സമൂഹം തുടങ്ങി പല ഘടകങ്ങൾ ഇതിന് കാരണമാണ്. മാനസികമായി ബുദ്ധിമുട്ടുള്ളവർ എന്റെ കുടുംബത്തിലുണ്ടായിരുന്നു. ഇതിനൊപ്പം അനാരോഗ്യകരമായ സാഹചര്യങ്ങളിലേക്ക് താൻ സ്വയം കടന്ന് ചെന്നതും ഇതിന് കാരണമായെന്ന് ഇറ ഖാൻ തുറന്ന് പറഞ്ഞു. കഴിഞ്ഞ വർഷം ജൂലെെ മാസത്തിൽ സീസണൽ ഡിപ്രഷൻ വന്നപ്പോൾ മരുന്ന് കഴിക്കാതെ നോക്കി. എന്ത് സംഭവിക്കുമെന്ന് എനിക്കറിയണമായിരുന്നു. ആ സമയത്ത് താൻ വല്ലാതെ ബുദ്ധിമുട്ടിയെന്നും ഇറ ഖാൻ ഓർത്തു.
സിനിമാ മേഖലയിലേക്ക് കടന്ന് വരാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിനും ഇറ മറുപടി നൽകി. ഫിലിം മേക്കിംഗ് എന്നാൽ ആളുകളുടെ കഥ പറയലാണ്. മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിച്ച് കൊണ്ട് താനും അത് തന്നെയാണ് ചെയ്യുന്നത്. വിഷാദരോഗം വന്ന ശേഷമാണ് ജീവിതത്തിലെ തീരുമാനങ്ങളിൽ മാറ്റം വന്നതെന്നും ഇറ ഖാൻ വ്യക്തമാക്കി.


Click it and Unblock the Notifications