24 മണിക്കൂറിനുള്ളില്‍ ബോളിവുഡിന് നഷ്ടം 2 താരങ്ങളെ! ഇര്‍ഫാന്‍ ഖാന് പിന്നാലെ നടന്‍ ഋഷി കപൂറും...
നടന്‍ ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ പകച്ച് നില്‍ക്കുകയാണ് ഇന്ത്യന്‍ സിനിമാലോകം. ക്യാന്‍സര്‍ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്ന ഇര്‍ഫാന്‍ വന്‍കുടലിനെ ബാധിച്ച അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ നിന്നും ഇന്നലെ രാവിലെ അന്തരിക്കുന്നത്. ഇര്‍ഫാന്റെ മരണത്തിന് പിന്നാലെ മറ്റൊരു നഷ്ടം കൂടി ബോളിവുഡിന് സംഭവിച്ചിരിക്കുകയാണ്.
പ്രമുഖ ബോളിവുഡ് നടന്‍ ഋഷി കപൂര്‍ അന്തരിച്ചു എന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. നടന്‍ അമിതാഭ് ബച്ചനാണ് ട്വിറ്ററിലൂടെ ഋഷി കപൂറിന്റെ മരണം സ്ഥിരികരിച്ച കാര്യം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. ഇതോടെ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ സിനിമാലോകത്തിന് നഷ്ടമായത് രണ്ട് പ്രമുഖ നടന്മാരെയാണ്.

ഒരു വര്‍ഷത്തോളമായി യുഎസില്‍ ക്യാന്‍സര്‍ ചികിത്സയിലായിരുന്നു ഋഷി കപൂര്‍. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് അദ്ദേഹം മടങ്ങി എത്തുന്നത്. ഫെബ്രുവരിയില്‍ അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീണ്ടും ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ഇന്നലെയാണ് നടന്‍ റിഷി കപൂറിനെ മുംബൈ എച്ച് എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് സഹോദരന്‍ റണ്‍ധീര്‍ കപൂര്‍ പറഞ്ഞിരുന്നെങ്കിലും മരണം അറിയിച്ച് അമിതാഭ് ബച്ചനെത്തി.

ഋഷി കപൂര്‍ അന്തരിച്ചു. ഞാന്‍ തകര്‍ന്ന് പോയി... എന്നുമാണ് അമിതാഭ് ബച്ചന്‍ പറഞ്ഞിരിക്കുന്നത്. ഋഷി കപൂറിനൊപ്പം അഭിനയിച്ച സിനിമകളിൽ നിന്നുള്ള ചിത്രങ്ങളും അമിതാഭ് ബച്ചന്‍ പങ്കുവെച്ചിരിക്കുകയാണ്. പ്രതീക്ഷിക്കാത്ത സമയത്ത് വീണ്ടുമൊരു മരണ വിവരം കേട്ടതിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ സിനിമാലോകം. ആദ്യം ഗോസിപ്പുകളെന്ന് കരുതിയെങ്കിലും ഋഷി കപൂറിന് അനുശോചനം രേഖപ്പെടുത്തി പ്രമുഖ താരങ്ങളും എത്തി.

പ്രമുഖ ചലച്ചിത്ര സംവിധായകനായിരുന്ന രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂര്‍. 1970 ൽ പുറത്തിറങ്ങിയ മേരനാം ജോക്കര്‍ ആണ് ഋഷി കപൂര്‍ ആദ്യം അഭിനയിച്ച ചിത്രം. 1973 ല്‍ ഡിംപിള്‍ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു. യുവതാരം രണ്‍ബീര്‍ കപൂറിന്റെ പിതാവാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകൾ ഇടാറുള്ള ഋഷി കപൂര്‍ തന്റെ കുടുംബത്തിലെ വിശേഷങ്ങളും സിനിമാ വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവസാനമായി ഏപ്രിൽ രണ്ടിനാണ് ട്വിറ്ററിലൂടെ ഒരു എഴുത്ത് അദ്ദേഹം പോസ്റ്റ് ചെയ്തത്. അതുമിപ്പോൾ വൈറലാണ്.

ഇന്ത്യന്‍ സിനിമാലോകത്തിന് അടുത്ത ദിവസങ്ങളില്‍ രണ്ട് നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അര്‍ബുധ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്ന ഇര്‍ഫാന്‍ ഖാന്റെ മരണം വന്‍കുടലിലെ അണുബാധയെ തുടര്‍ന്നായിരുന്നു. 2018 ലാണ് ഇര്‍ഫാന്‍ ഖാന് എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിദേശത്ത് നിന്നായിരുന്നു ചികിത്സ. അസുഖ ബാധിതനായി ലണ്ടനില്‍ ചികിത്സയിലായിരുന്ന ഇര്‍ഫാന്‍ ഖാന്‍ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇന്ത്യയിലേക്ക് മടങ്ങി വന്നത്.

അടുത്തിടെയാണ് അഭിനയ രംഗത്തേക്ക് ഇര്‍ഫാന്‍ ഖാന്‍ വീണ്ടും സജീവമായി എത്തിയത്. അംഗ്രേസി മീഡിയ എന്ന സിനിമയിലാണ് ഇര്‍ഫാന്‍ അവസാനമായി അഭിനയിച്ചത്. അവസാനമായി അഭിനയിച്ച 'അംഗ്രേസി മീഡിയം' കൊവിഡ് ലോക് ഡൗണിന് തൊട്ട് മുന്‍പായിരുന്നു റിലീസ് ചെയ്തത്. തുടര്‍ന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ചിത്രം നിര്‍മാതാക്കള്‍ റിലീസ് ചെയ്തിരുന്നു.

ഇന്ത്യൻ സിനിമാലോകത്ത് ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ച രണ്ട് താരങ്ങളായിരുന്നു ഇർഫാൻ ഖാനും ഋഷി കപൂറും. ശ്രീദേവിയുടെ മരണശേഷം രണ്ട് താരങ്ങളുടെ മരണം വല്ലാത്തൊരു ആഘാതമാണ് ബോളിവുഡിൽ സൃഷ്ടിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ആരാധകരുടെ വിലാപത്തിനിടയിൽ നൂറുക്കണക്കിന് താരങ്ങളും പങ്കെടുക്കേണ്ട സംസ്കാര ചടങ്ങുകളാണ് ഇരുവരും അർഹിച്ചിരുന്നത്. എന്നാൽ ലോക് ഡൌണിൻ്റെ സാഹചര്യത്തിൽ ആർക്കും പങ്കെടുക്കാൻ കഴിയില്ലെന്നുള്ള സ്ഥിതിയാണിപ്പോൾ. പ്രിയ താരത്തെ അവസാനമായി ഒരുനോക്ക് കാണാൻ കഴിയില്ലെന്ന സങ്കടത്തിലാണ് പലരും.


Click it and Unblock the Notifications











