'ബോണിക്ക് എല്ലാം ഒപ്പിട്ട് കൊടുക്കുന്നു; വിറ്റ് തുലയ്ക്കുന്നെന്ന് സഹോദരി; ശ്രീലതയുടെ ഭാഗത്തും ന്യായമുണ്ട്'
ഇന്ത്യൻ സിനിമ കണ്ട വിസ്മയങ്ങളിലൊന്നാണ് അന്തരിച്ച നടി ശ്രീദേവി. ശ്രീദേവിയെ പോലെ കരിയറിൽ ഉയരാൻ കഴിഞ്ഞ നടിമാർ വിരളമാണ്. അഭിനയ മികവും വശ്യ സൗന്ദര്യവും ഒരുപോലെ ലഭിച്ച ശ്രീദേവിക്ക് കൈ നിറയെ അവസരങ്ങൾ ലഭിച്ചു. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലേക്ക് കടന്ന് വന്ന ശ്രീദേവി ഹിന്ദി സിനിമാ രംഗത്തിന്റെ നിറപ്പകിട്ടുമായി പെട്ടെന്ന് ഇഴുകി ചേർന്നു. ഗ്ലാമർ ക്യൂനായി അറിയപ്പെട്ട നടി കഥാപാത്രത്തിന്റെ പൂർണതയ്ക്ക് തന്റെ 100 ശതമാനവും നൽകി.
എൺപതുകളിൽ പുരുഷ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിഞ്ഞ നടിയുമാണ് ശ്രീദേവി. എന്നാൽ കരിയറിലെ താരത്തിളക്കത്തിനപ്പുറം ശ്രീദേവിയുടെ വ്യക്തി ജീവിതം എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ബോണി കപൂറുമായുള്ള പ്രണയവും വിവാഹവും ബോളിവുഡിലുണ്ടാക്കിയ കോളിളക്കം ചെറുതല്ല. ശ്രീദേവിക്കൊപ്പം ജീവിക്കാൻ വേണ്ടി ആദ്യ വിവാഹബന്ധം ഉപേക്ഷിച്ച ബോണി കപൂർ അന്ന് കുറ്റപ്പെടുത്തലുകൾ കേട്ടു.

ശ്രീദേവിയും ബോണിയുടെ ആദ്യ ഭാര്യ മോണ ശൗരി കപൂറും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നതും ഈ കാലത്താണ്. അമ്മയുടെ മരണമുൾപ്പെടെയുള്ള അവിചാരിത സംഭവങ്ങൾക്ക് ശേഷം ഒറ്റപ്പെടൽ അനുഭവിച്ച ശ്രീദേവിക്ക് ആശ്വാസമായത് ബോണി കപൂറിന്റെ സാന്നിധ്യമാണ്. ശ്രീദേവിക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന വ്യക്തിയാണ് അമ്മ രാജേശ്വരി. ഉൾവലിഞ്ഞ പ്രകൃതക്കാരിയായ ശ്രീദേവി അമ്മയെ വലിയ തോതിൽ ആശ്രയിച്ചിരുന്നു. അമ്മയുടെ മരണ ശേഷം പിൽക്കാലത്ത് ശ്രീദേവിയും സഹോദരി ശ്രീലതയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായി.
ഒരു കാലത്ത് ശ്രീദേവിയും ശ്രീലതയും തമ്മിൽ അടുത്ത സൗഹൃദം ഉണ്ടായിരുന്നു. എന്നാൽ സ്വത്ത് തർക്കം കാരണം സഹോദരിമാർ തമ്മിൽ അകന്നു. 2013 ലാണ് ഈ പ്രശ്നം അവസാനിച്ചത്. ശ്രീദേവിയും ശ്രീലതയും തമ്മിലുണ്ടായ പ്രശ്നത്തെക്കുറിച്ച് മുമ്പൊരിക്കൽ നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ശ്രീദേവിയുടെ സ്വത്തുക്കളാണ് ശ്രീലത സ്വന്തമാക്കാൻ നോക്കിയതെങ്കിലും ശ്രീലതയുടെ ഭാഗത്തും ന്യായമുണ്ടെന്ന് കുട്ടി പത്മിനി പറയുന്നു.

ശ്രീദേവി അമിതമായി പണം ചെലവഴിക്കുന്ന വ്യക്തിയായിരുന്നെന്നും ഇത് കാരണം സ്വത്തുക്കൾ നഷ്ടപ്പെട്ട് കൊണ്ടിരുന്നെന്നും കുട്ടി പത്മിനി പറയുന്നു. മക്കളായായാലും ശ്രീദേവിയായാലും നല്ല പോലെ ചെലവഴിക്കുമായിരുന്നെന്നാണ് ഞാൻ കേട്ടത്. ധാരാളം പ്രോപ്പർട്ടികൾ വിറ്റിട്ടുണ്ട്. ബോണി കപൂർ ചില സിനിമകളെടുത്ത് നഷ്ടം വന്നു.
ഒരു ഘട്ടത്തിൽ സഹോദരി സ്വത്തുക്കൾ വിട്ട് നൽകില്ലെന്ന് പറഞ്ഞ് കോടതിയിൽ കേസ് കൊടുത്തു. ലതയെ (ശ്രീലത) ഒരിക്കൽ ഞാൻ ആശുപത്രിയിൽ വെച്ച് കണ്ടിരുന്നു. ശ്രീദേവിയോട് നീ ചെയ്തത് തെറ്റല്ലേ, എല്ലാം അവൾ സമ്പാദിച്ചതല്ലേ എന്ന് ചോദിച്ചു. എന്നാൽ ശ്രീദേവി ബോണി കപൂറിനെ മുഴുവനായും വിശ്വസിച്ച് എല്ലാത്തിലും ഒപ്പിട്ട് നൽകുന്നു, എല്ലാം വിറ്റ് തുലയ്ക്കുന്നു, അപ്പോൾ എന്ത് ചെയ്യാൻ പറ്റുമെന്നാണ് ശ്രീലത എന്നോട് തിരിച്ച് ചോദിച്ചത്.
ഒരു തരത്തിൽ അത് ന്യായമാണ്. ശ്രീദേവി സമ്പാദിച്ചതാണെങ്കിലും അവ സംരക്ഷിക്കണമെന്ന് സഹോദരി കരുതിയതിൽ തെറ്റില്ലെന്ന് കുട്ടി പത്മിനി അഭിപ്രായപ്പെട്ടു. ശ്രീദേവിയെക്കുറിച്ച് മാധ്യമങ്ങളിലൊന്നും ശ്രീലത സംസാരിച്ചിട്ടില്ല. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിൽ മുങ്ങി മരിക്കുകയായിരുന്നു. ബന്ധുവിന്റെ വിവാഹത്തിനെത്തിയായിരുന്നു നടി. ശ്രീദേവിയുടെ മരണം
സിനിമാ ലോകത്തെയാകെ പിടിച്ച് കുലുക്കി. നടിയുടെ മകൾ ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ ശ്രദ്ധേയ താരമാണ്.


Click it and Unblock the Notifications