'അവർക്ക് വേണ്ടി എന്തും ത്യജിക്കും'; അർധ സഹോദരനായ അർജുനെക്കുറിച്ച് ജാൻവി
ബോളിവുഡിൽ എപ്പോഴും വാർത്താ പ്രാധാന്യമുള്ള വിഷയമാണ് നടൻ അർജുൻ കപൂറും അർധ സഹോദരിമാരായ ജാൻവി കപൂറും ഖുശി കപൂറും തമ്മിലുള്ള ബന്ധം. നിർമാതാവ് ബോണി കപൂറിന്റെ ആദ്യ ഭാര്യയായ മോണ ശുരിയിലുള്ള മക്കളാണ് അർജുൻ കപൂറും അൻശുള കപൂറും.
ബോണിയുടെ രണ്ടാമത്തെ ഭാര്യയായ അന്തരിച്ച ശ്രീദേവിയിലുള്ള മക്കളാണ് ജാൻവി കപൂറും ഖുശി കപൂറും. ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച സംഭവമായിരുന്നു. ബോണി കപൂറും ശ്രീദേവിയും തമ്മിലുള്ള വിവാഹവും അർജുൻ കപൂറിന്റെ ചെറുപ്പ കാലത്ത് കുടുംബത്തിലുണ്ടായ പ്രശ്നങ്ങളും. ബോണി കപൂറും ശ്രീദേവിയുമായി അർജുൻ കപൂർ ആദ്യകാലത്ത് അകൽച്ചയിലുമായിരുന്നു.
എന്നാൽ 2018 ൽ ശ്രീദേവി അപ്രതീക്ഷിതമായി മരണപ്പെട്ടതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ജാൻവി കപൂറും ഖുശി കപൂറുമായി അർജുൻ കപൂറും സഹോദരി അൻശുളയും അടുത്തു. നാൽവരും നല്ല സാഹോദര്യത്തിലാവുകയും ചെയ്തു.

ഇപ്പോൾ ഇതേപറ്റി സംസാരിക്കുകയാണ് ജാൻവി കപൂർ. അർജുനും അൻശുളയും തനിക്ക് വലിയ സുരക്ഷിതത്വ ബോധമാണ് ഉണ്ടാക്കുന്നതെന്ന് ജാൻവി പറയുന്നു. അർജുൻ കപൂറുമായി പ്രത്യേക ബന്ധമാണ്. അവരെ ജീവിതത്തിൽ കിട്ടിയതിൽ ഭാഗ്യവതിയാണെന്നും ജാൻവി പറയുന്നു.
ഓരോ വർഷം കഴിയുന്തോറും താൻ ഒരു വ്യക്തിയെന്ന നിലയിൽ ശക്തയായത് തന്റെ സഹോദരങ്ങളിൽ നിന്ന് ലഭിക്കുന്ന ആത്മവിശ്വാസവും പിന്തുണയും മൂലമാണ്. അർജുനും അൻഷുളയും തന്നെ ശ്രദ്ധിക്കുന്നതിനാൽ സുഖമായി ഉറങ്ങാൻ കഴിയുന്നു. അവർക്കും തന്നോട് ഈ അടുപ്പമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. അവർക്ക് വേണ്ടി ഞാൻ എന്തും ത്യജിക്കുമെന്ന് മനസ്സിലാക്കുമെന്നും ജാൻവി പറഞ്ഞു.

2018 ലാണ് ജാൻവിയുടെ അമ്മ നടി ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിൽ ബാത്ത് ടബ്ബിൽ വീണായിരുന്നു മരണം. വെള്ളത്തിൽ മുങ്ങി മരിച്ച ശ്രീദേവിയുടെ തലയ്ക്കും വീഴ്ചയിൽ ഗുരുതര പരുക്ക് പറ്റിയിരുന്നു.
ഗുഡ് ലക്ക് ജെറിയാണ് ജാൻവിയുടെ ഏറ്റവും ഒടുവിലത്തെ റിലീസ്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന സിനിമയിൽ ജാൻവിയുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ചിത്രം. നയൻതാരയായിരുന്നു തമിഴ് പതിപ്പിലെ നായിക. 2018 ലിറങ്ങിയ കൊലമാവ് കോകില തമിഴ്നാട്ടിൽ ഹിറ്റായിരുന്നു. ഗുഡ് ലക്ക് ജെറിക്ക് നയൻതാര ജാൻവിക്ക് എല്ലാ ആശംസകളും അറിയിച്ചിരുന്നു.


Click it and Unblock the Notifications