'200 കോടി ചാരമാക്കാൻ വേണ്ടി ഇറക്കുന്ന സിനിമ'; ​ഗം​ഗുഭായി കത്തിയവാഡ‍ിയുടെ ഭാവി പ്രവചിച്ച് കങ്കണ റണൗട്ട്!

സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ​ഗം​ഗുഭായി കത്തിയവാഡി. ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്ത ചിത്രമാണ് ഗംഗുഭായ് കത്തിയവാഡി. മുംബൈയിലെ കാമാത്തിപുര അടക്കിവാണിരുന്ന ​ഗം​ഗുഭായി ആയിട്ടാണ് ആലിയ എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മികച്ച അഭിനയപ്രകടനത്തിലൂടെ ആലിയ അമ്പരപ്പിച്ചുവെന്നാണ് ട്രെയിലർ കണ്ടവരെല്ലാം അഭിപ്രായപ്പെട്ടത്. ശരീരഭാഷയിലും വാക്കിലും നോക്കിലുമെല്ലാം കരുത്തിനെയും അധികാരത്തെയും പ്രതിനിധീകരിക്കുന്ന ഗംഗുഭായിയായി ട്രെയിലറിൽ നിറഞ്ഞ് നിൽക്കുകയാണ് ആലിയ.

കാമാത്തിപുരയിലേക്കുള്ള ​ഗം​ഗുഭായിയുടെ വരവും പിന്നീടുള്ള രാഷ്ട്രീയ പ്രവേശനവുമെല്ലാമാണ് ചിത്രത്തിൽ പറയുന്നത്. ഹുസൈൻ സെയ്ദിയുടെ മാഫിയാ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്തകത്തെ ആധാരമാക്കിയുള്ളതാണ് സിനിമ. ശന്തനു മഹേശ്വരി, വിജയ് റാസ്, ഹുമാ ഖുറേശി എന്നിവരും ചിത്രത്തിലുണ്ട്. അജയ് ദേവ്ഗണും ഇമ്രാൻ ഹാഷ്മിയും സിനിമയിൽ അതിഥി വേഷത്തിലെത്തും എത്തുന്നുണ്ട്. സുദീപ് ചാറ്റർജിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഗാനങ്ങൾ സഞ്ജയ് ലീലാ ബൻസാലി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ബൻസാലി പ്രൊഡക്ഷൻസും പെൻ ഇന്ത്യയും ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

ഗം​ഗുഭായി കത്തിയവാഡി

കൊവിഡിനെ തുടർന്ന് പല പ്രാവശ്യം റിലീസ് മാറ്റിയ ചിത്രം ഫെബ്രുവരി 25ന് ചിത്രം തിയറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ഇപ്പോൾ ​ഗം​ഗുഭായി കത്തിയവാഡി സിനിമയ്ക്കെതിരെ ബോളിവുഡ് നടി കങ്കണ റണൗട്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. എപ്പോഴും തന്റെ പ്രസ്താവനകളിലൂടെയും പ്രവർത്തികളിലൂടെയുമാണ് കങ്കണ മാധ്യമ ശ്ര​ദ്ധനേടാറുള്ളത്. വിവാദങ്ങളുടെ തോഴി എന്നാണ് പാപ്പരാസികൾ പോലും കങ്കണയെ വിശേഷിപ്പിക്കുന്നത്. ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ ആദ്യം പ്രതികരിച്ച് രം​ഗത്തെത്തിയ നടിയായിരുന്നു കങ്കണ. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് ശേഷവും ബോളിവുഡിലെ കൊമ്പന്മാർക്കെതിരെ കങ്കണ രം​ഗത്ത് വന്നിരുന്നു. അടുത്തിടെ റിലീസ് ചെയ്ത ദീപിക പദുകോൺ സിനിമ ​ഗെഹ്റായാനെ കുറിച്ച് കങ്കണ പറഞ്ഞ വാക്കുകൾ വൈറലായിരുന്നു.

ഗെഹ്റായിയാനെ കുറ്റം പറഞ്ഞ കങ്കണ

ഗെഹ്റായിയാൻ തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും പുരോ​ഗമനമാണന്ന് പറഞ്ഞ് എന്തിനാണ് ചവറുകൾ റിലീസ് ചെയ്യുന്നത് എന്നുമാണ് സോഷ്യൽമീഡിയ പേജുകളിൽ സിനിമ കണ്ടശേഷം കങ്കണ കുറിച്ചത്. 'ഞാൻ എൺപതുകളിൽ ജനിച്ച വ്യക്തിയാണ്. പക്ഷെ ഇത്തരം സിനിമകൾ കണ്ടാൽ എനിക്ക് മനസിലാകും. എന്നിരുന്നാലും പുതുയുഗം, അർബൻ സിനിമകൾ എന്ന പേരിൽ ചവറ് വിൽക്കരുത് എന്ന് അപേക്ഷിക്കുകയാണ്. മോശം സിനിമകൾ മോശം സിനിമകളാണ്. ശരീര പ്രദർശനം കൊണ്ടോ അശ്ലീലം നിറച്ചത് കൊണ്ടോ അത് മാറില്ല. ഇതൊരു അടിസ്ഥാന വസ്തുതയാണ്' കങ്കണ കുറിച്ചിരുന്നു. സിനിമയെ കുറിച്ചുള്ള കങ്കണയുടെ പ്രസ്താനയ്ക്കും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കങ്കണ മനപൂർവം സിനിമയെ ആക്ഷേപിക്കാൻ ശ്രമിക്കുന്നുവെന്നാണ് താരത്തിന്റെ പ്രസ്താവന ഇറങ്ങിയ ശേഷം ഭൂരിഭാ​ഗം ആളുകളും കുറിച്ചത്.

ആലിയ ഭട്ട് സിനിമ പരാജയപ്പെടും

ശകുൻ ബത്ര സംവിധാനം ചെയ്ത് ദീപിക പദുക്കോൺ, സിദ്ധാന്ത് ചതുർവേദി, നസറുദ്ദീൻ ഷാ, അനന്യ പാണ്ഡെ, രജത് കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഹിന്ദി ഡ്രാമ ചിത്രമാണ് കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ഗെഹ്‌റായിൻ. യോഗ ഇൻസ്ട്രക്ടർ ആയ അലീഷ തന്റെ ലിവ് ഇൻ പങ്കാളിയായ കരണിനൊപ്പം ആണ് താമസിക്കുന്നത്. അവൾ തയ്യാറാക്കിയ ഒരു യോഗ ആപ്പിന് ഒരു നിക്ഷേപകനേ തേടി നടക്കുന്നതിന് ഇടയിൽ ആണ് രണ്ട് ദിവസത്തെ അവധി ആഘോഷിക്കാൻ അലിഷയുടെ ബന്ധു ആയ ടീനയും അവളുടെ പ്രതിശ്രുത വരൻ സെയിനും അവരെ ബീച്ച് ഹൗസിലേക്ക് ക്ഷണിക്കുന്നത്. ആ അവധി ആഘോഷം അവരുടെ നാലുപേരുടെയും ജീവിതങ്ങളെ പിന്നീട് എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രം പറയുന്നത്. മനുഷ്യ ബന്ധങ്ങളിലെ സങ്കീർണതകളും അവർക്കിടയിലെ മാനസിക സംഘർഷങ്ങളും മുൻനിർത്തി വളരെ പതിഞ്ഞ താളത്തിൽ കഥ പറയുന്ന ചിത്രം ഒരു ഓഫ് ബീറ്റ് എന്നൊക്കെ വിളിക്കാവുന്ന ഒന്നാണ്.

ബോറൻ കാസ്റ്റിങ്

സിനിമയുടെ കഥയും കഥാപരിസരവും പുതുമകൾ ഒന്നും ഉള്ളത് അല്ലെങ്കിൽ കൂടിയും നല്ലൊരു തിരക്കഥയും കഥാപാത്ര നിർമിതിയും അവരുടെ മാനസിക വ്യഥകളും ഒക്കെ വളരെ പെട്ടെന്ന് കാണികളെ സിനിമയിലേക്ക് അടുപ്പിക്കുന്നുണ്ട്. ബന്ധങ്ങളുടെ സങ്കീർണ്ണതയെക്കുറിച്ചുള്ള ചിത്രമായ ഗെഹ്‌റായിയാനിലെ ചൂടൻ രംഗങ്ങൾ നേരത്ത തന്നെ പ്രേക്ഷകർക്ക് ഇടയിൽ സംസാരവിഷയമായിരുന്നു. ​ഗെഹ്‌റായിൻ സിനിമയ്ക്ക് ശേഷം കങ്കണ വിമർശിച്ചിരിക്കുന്നത് ആലിയ ഭട്ടിന്റെ ​ഗം​ഗുഭായി കത്തിയവാഡി എന്ന സിനിമയെയാണ്. 200 കോടി ചാരമാക്കാൻ വേണ്ടി നിർമിച്ച സിനിമയാണ് ​ഗം​ഗുഭായി കത്തിയവാഡി എന്നാണ് കങ്കണ പറയുന്നു. സിനിമ തിയേറ്ററിൽ റിലീസ് ചെയ്താൽ വൻ പരാജയമായിരിക്കും നേരിടുകയെന്നും കങ്കണ പറയുന്നു. ആലിയ ഭട്ടിനേയും സഞ്ജയ് ലീല ബൻസാലിയേയും ആക്ഷേപിച്ച് കൊണ്ട് കങ്കണ സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്. 'ഈ വരുന്ന വെള്ളിയാഴ്ച ബോക്‌സ് ഓഫീസിൽ 200 കോടി കത്തി ചാരമാക്കും... തെറ്റായ കാസ്റ്റിംഗ് ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ...' കങ്കണ കുറിച്ചു. ‌

മൂവി മാഫിയ ബോളിവുഡ് ഭരിക്കുന്നു

ഒപ്പം ആലിയയുടെ ബ്രിട്ടീഷ് പൗരത്വത്തേയും കങ്കണ വിമർശിച്ചു. സിനിമ പ്രഖ്യാപിച്ച ശേഷം നിരവധി പേർ ആലിയ ഭട്ട് ​ഗം​ഗുഭായി ആയി എത്തുന്നതിനെ വിമർശിച്ചിരുന്നു. കങ്കണയോ വിദ്യാ ബാലനോ മറ്റോ ആയിരുന്നു ചിത്രത്തിൽ നായികയെങ്കിൽ നന്നാവുമായിരുന്നു എന്ന തരത്തിലാണ് ചിലർ അഭിപ്രായപ്പെട്ടത്. പ്രേക്ഷക സ്വീകാര്യത സൗത്ത് ഇന്ത്യൻ സിനിമകളിലേക്കും ഹോളിവുഡിലേക്കും പോകുന്നതിൽ അതിശയിക്കാനില്ലെന്നും ബോളിവുഡ് മൂവി മാഫിയ കൈയ്യിലാണെന്നും കങ്കണ സോഷ്യൽമീഡിയയിൽ കുറിച്ചിട്ടുണ്ട്. തലൈവിയാണ് കങ്കണയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വേഷമായിരുന്നു കങ്കണ അവതരിപ്പിച്ചത്. ധാക്കഡ് ആണ് കങ്കണയുടെ റിലീസ് കാത്തുനിൽക്കുന്ന പുതിയ സിനിമ.

Read more about: kangana ranaut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X