വാ തുറന്നാൽ ഹിന്ദി മാത്രം, അവരോട് ഞാൻ മിണ്ടില്ല'; താരപുത്രൻമാരോടൊപ്പമുള്ള ബാല്യകാലത്തെക്കുറിച്ച് കരൺ
ബോളിവുഡിലെ ഏറ്റവും ശക്തനായ ഫിലിം മേക്കറെന്നാണ് കരൺ ജോഹറിനെ സിനിമാ ലോകം വിശേഷിപ്പിക്കുന്നത്. 90 കളിൽ സൂപ്പർ ഹിറ്റ് കുടുംബ ചിത്രങ്ങളുടെ സംവിധായകനായ കരൺ പിന്നീട് നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇൻഡ്സ്ട്രിയുടെ നെടും തൂണുകളിലൊന്നായി. ധർമ്മ പ്രൊഡക്ഷൻസ് എന്ന കരണിന്റെ പ്രൊഡക്ഷൻ ഹൗസ് ഇന്നും ഇന്ത്യയിലെ ബിഗ് ബജറ്റ് സിനിമകളുടെ നിർമാണ ശാലയായി തുടരുന്നു.
സിനിമയ്ക്കൊപ്പം ടോക് ഷോ അവതാരകനായും എത്തുന്ന കരണിന്റെ കോഫി വിത്ത് കരൺ എന്ന ഷോ സൂപ്പർ ഹിറ്റായി മുന്നോറുകയാണ്. ഷോയുടെ ഏഴാം സീസണും വൻ ജനപ്രീതിയാണ് ലഭിച്ചിരിക്കുന്നത്. മുമ്പ് തന്റെ സിനിമാ ജീവിതത്തെക്കിറിച്ചും കുട്ടിക്കാലത്തെക്കിറിച്ചും കരൺ ഒരു ആത്മകഥയെഴുതിയിരുന്നു. ദ അൺസ്യൂട്ടബിൾ ബോയ് എന്നായിരുന്നു ആത്മകഥയുടെ പേര്.

ആത്മകഥയിൽ ഹൃതിക് റോഷൻ, അഭിഷേക്, ബച്ചൻ, ഫർഹാൻ അക്തർ, ആദിത്യ ചോപ്ര തുടങ്ങിയവരോടൊപ്പമുള്ള ബാല്യകാലത്തെക്കുറിച്ച് രസകരമായി കരൺ പരാമർശിക്കുന്നുണ്ട്. താരകുടുംബങ്ങളിലെ കുട്ടികളുടെ ഇടയിലായിരുന്നു തന്റെ പഠനകാലമെന്ന് കരൺ പറയുന്നു.
'എനിക്ക് ഹൃതിക് റോഷനെയും അഭിഷേക് ബച്ചൻ, ശ്വേത ബച്ചൻ, സോയ അക്തർ, ഫർഹാൻ അക്തർ തുടങ്ങിയവരെ എല്ലാം അറിയാമായിരുന്നു. എനിക്ക് പെൺകുട്ടികളുമായിട്ടായിരുന്നു അടുപ്പം. ശ്വേതയും സോയയും. ആൺകുട്ടികളുടെ പെരുമാറ്റം എനിക്കിഷ്ടമായിരുന്നില്ല. പ്രത്യേകിച്ചും അഭിഷേകിന്റെയും ഫർഹാന്റെയും. അവരുമായി ഞാനൊരിക്കലും അടുത്തില്ല. എനിക്കവരെ ഇഷ്ടമല്ലായിരുന്നു. ആദിത്യ ചോപ്രയുടെ ഗ്യാങ് ആണെങ്കിൽ ഹിന്ദി ഒരുപാട് സംസാരിക്കുമായിരുന്നു. അത് എനിക്ക് സഹിക്കാൻ പറ്റില്ലായിരുന്നു,' കരൺ ജോഹർ കുറിച്ചു.

ഇതേപറ്റി താൻ വീട്ടിൽ വന്ന് അമ്മയോട് പരാതി പറയുമായിരുന്നെന്നും കരൺ ആത്മകഥയിൽ കുറിച്ചു. 'മമ്മി, അവർ ഹിന്ദിയിൽ മാത്രമാണ് സംസാരിക്കുന്നത്. അവരുടെ വീട്ടിലേക്ക് എന്നെ അയക്കരുത് എന്ന് ഞാൻ പറയുമായിരുന്നു, ഹിന്ദിയിൽ തുടരെയുള്ള സംസാരം നിലവാരം കുറഞ്ഞതും അരോചകവുമാണെന്ന് ഞാനന്ന് കരുതി. ഞാൻ ഈ കുട്ടികളോട് സംസാരിക്കില്ലെന്നും അമ്മയോട് പറഞ്ഞു,' കരൺ ജോഹർ ആത്മകഥയിൽ വിവരിച്ചു.
കുട്ടിക്കാലത്ത് മാത്രമല്ല വലുതായപ്പോഴും കരൺ താരകുടുംബങ്ങളുടെ വലയത്തിലാണെന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്. നടൻ നിരന്തരം താരകുടുംബത്തിൽ നിന്നുള്ളവരെ നായികയും നായകനുമാക്കി സിനിമയിൽ ലോഞ്ച് ചെയ്യുകയാണെന്ന് വർഷങ്ങളായി വിമർശനം ഉണ്ട്. നെപ്പോട്ടിസത്തിന്റെ വക്താവാണ് കരൺ എന്നാണ് ഒരു വിഭാഗം ഇപ്പോഴും വിമർശിക്കുന്നത്.
നടി കങ്കണയാണ് ഇത്തരമൊരു ആരോപണം പരസ്യമായി ആദ്യമായി കരണിനെതിരെ ഉന്നയിച്ചത്. അതും കോഫി വിത്ത് കരണിൽ വെച്ച് തന്നെയായിരുന്നു. സ്വജനപക്ഷപാതത്തിന്റെ കുടപിടിക്കുന്നയാൾ എന്നായിരുന്നു കരണിനെ കങ്കണ അന്ന് വിശേഷിപ്പിച്ചത്. ഇത് വലിയ കോളിളക്കം ബോളിവുഡിൽ സൃഷ്ടിച്ചിരുന്നു. ഈ ആരോപണം ഇതുവരെയും തന്നെ വിട്ട് പോയിട്ടില്ലെന്നാണ് അടുത്തിടെയും കരൺ പറഞ്ഞത്.


Click it and Unblock the Notifications