സ്‌നേഹത്തിന് പകരം കാമം നിറഞ്ഞ സിനിമകള്‍! ഇത്തരം ചിത്രങ്ങൾ നിര്‍മ്മിക്കുന്നതിനെ കുറിച്ച് കരണ്‍ ജോഹര്‍
കോമഡി, ആക്ഷന്‍, പ്രണയം എന്നിവയൊക്കെയാണ് സാധാരണ സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍. അടുത്തിടെ തിയറ്ററുകളിലേക്ക് എത്തിയ തമിഴ് ചിത്രം 96 സ്‌കൂള്‍ കാലത്തെ സ്‌നേഹബന്ധങ്ങളെ കുറിച്ചായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോഴും തിയറ്ററുകള്‍ നിറഞ്ഞ് സിനിമ പ്രദര്‍ശനം തുടരുകയാണ്.
കാലം മാറുന്നതിനനുസരിച്ച് പ്രണയത്തിനും മാറ്റം വരും. ഇപ്പോഴത്തെ പ്രണയ ചിത്രങ്ങളില്‍ സ്‌നേഹമാണോ അതോ കാമമാണോ എന്ന് തിരിച്ചറിയാന്‍ കഴിയില്ല. ഇക്കാര്യം ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ചൂണ്ടി കാണിച്ചിരിക്കുകയാണ്. പെര്‍ഫെക്റ്റ് സ്‌ട്രോക്ക്‌സ് എന്ന വെബ് സീരിസില്‍ സംസാരിക്കുന്നതിനിടെയായിരുന്നു കരണ്‍ ജോഹര്‍ തുറന്ന് സംസാരിച്ചത്.

കരണ്‍ ജോഹര്‍ എന്ന അത്ഭുതം..
സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നിങ്ങനെ ബോളിവുഡിലെ പ്രമുഖനായ താരമാണ് കരണ്‍ ജോഹര്‍. ഷാരുഖ് ഖാനെ നായകനാക്കിയും മറ്റുമായി ഒരുപാട് ഹിറ്റ് സിനിമകള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തത് കരണനായിരുന്നു. 1998 ല്‍ കരണിന്റെ തിരക്കഥയിലും സംവിധാനത്തിലുമൊരുങ്ങിയ ആദ്യ ചിത്രമായിരുന്നു കുച്ച് കുച്ച് ഹോതാ ഹെ. ത്രീകോണ പ്രണയം പറഞ്ഞ സിനിമ ഹിറ്റായിരുന്നു. ഷാരുഖ് ഖാന്‍, കാജോള്‍, റാണി മുഖര്‍ജി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ എക്കാലത്തും ഇന്ത്യന്‍ സിനിമയിലെ മികച്ച പ്രണയനിമിഷങ്ങള്‍ സമ്മാനിച്ചിരുന്നു. പിന്നീട് കബി ഖുഷി കബി ഖം എന്ന സിനിമയിലൂടെയും അതിന് ശേഷം ഒരുപാട് സിനിമകളിലൂടെയും ഇതേ വിജയം കരണ്‍ ആവര്‍ത്തിച്ചിരുന്നു.

അവസാനമെത്തിയ ചിത്രം
കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ അവസാനമെത്തിയ സിനിമയായിരുന്നു ലസ്റ്റ് സ്‌റ്റോറീസ്. ആന്തോളജി ഗണത്തില്‍ നിര്‍മ്മിച്ച സിനിമയില്‍ നാല് ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. കിയാര അദ്വേനി, വിക്കി കൗശാല്‍, നേഹ ദൂപിയ എന്നിവരായിരുന്നു സിനിമയിലെ താരങ്ങള്‍. പ്രണയവും കാമവുമെല്ലാം ഇതിവൃത്തമാക്കിയായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്.

പ്രണയത്തിന്റെ സ്വഭാവം മാറി
ഇപ്പോള്‍ പ്രണയത്തിന്റെ സ്വഭാവം തന്നെ മാറിയിരിക്കുകയാണ്. പ്രണയവും വയസുമെല്ലാം ഫാസ്റ്റ് ഫുഡ് പോലെ മാറിയിരിക്കുന്ന ഈ കാലത്ത് ഒരാള്‍ പ്രണയകഥകള്‍ സൃഷ്ടിക്കുന്നത് എങ്ങനെയാണെന്ന് കരണ്‍ ജോഹര്‍ ചോദിക്കുന്നു. ഇന്നത്തെ ബന്ധങ്ങൡ ആശയ വിനിമയത്തിന് വളരെയധികം പ്രധാന്യമുണ്ട്. കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നും മൗനസമ്മതങ്ങളുമുള്ള പ്രണയമൊന്നും ഇന്നത്തെ കാലത്ത് സൃഷ്ടിക്കാന്‍ കഴിയില്ല. ചൗദ്വിന്‍ കാ ചാന്ത്, കാഗസ് കാ ഫൂല്‍ തുടങ്ങിയ സിനിമകളില്‍ അനശ്വരമായ പ്രണയമുണ്ടായിരുന്നു. വാക്കുകളില്‍ നിര്‍വചിക്കാന്‍ കഴിയാത്ത പ്രണയമുണ്ട്. ഇന്ന് അതെല്ലാം നഷ്ടമായിരിക്കുകയാണ്. ഇപ്പോള്‍ പ്രണയങ്ങളില്‍ പ്രയോഗിതയും പ്രയോഗിതവാദവുമാണ് നിറയുന്നതെന്നും കരണ്‍ പറയുന്നു.

പഴയകാലത്തെ പ്രണയം..
പഴയകാലത്തെ പ്രണയം ഇന്നത്തെ തലമുറയ്ക്ക് മനസിലായെന്ന് വരില്ല. അവരത് തിരസ്‌കരിച്ചെന്നും വരാം. നാലക്ഷരമുള്ള 'ലൗ' എന്ന വാക്കിന് ഇന്ന് നാലക്ഷരമുള്ള 'ലസ്റ്റ്' എന്ന വാക്ക് കീഴ്‌പ്പെടുത്തിയിരിക്കുകയാണ്. പ്രണയത്തിലേക്ക് നയിക്കുന്ന കാമം എന്ന രീതിയില്‍ ചിത്രീകരിക്കപ്പെടുമ്പോള്‍ അത് വളരെ എളുപ്പത്തില്‍ മനസിലാകും. 'ലസ്റ്റ' സ്റ്റോറീസിലെ നാല് കഥകളില്‍ ഒന്നെഴുതിയതിനാല്‍ ആ അനുഭവത്തിലൂടെയായിരുന്നു കരണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഏ ദില്‍ ഹെ മുഷ്‌കില്‍
സഫലമാവാത്ത പ്രണയത്തെ കുറിച്ച് പറഞ്ഞ ഏ ദില്‍ ഹെ മുഷ്‌കില്‍ ആണ് അടുത്ത കാലത്ത് തനിക്കേറ്റവും പ്രിയപ്പെട്ട ചിത്രം. തിരിച്ച് കിട്ടാതെ പോയ പ്രണയം എനിക്കുമുണ്ടായിട്ടുണ്ട്. എന്റെ സ്വകാര്യതയില്‍ ഉണ്ടായ സംഭാഷണങ്ങള്‍ ഞാന്‍ ആ സിനിമയ്ക്ക് വേണ്ടി പുനരാവിഷ്‌കരിച്ചിട്ടുണ്ടെന്നും കരണ്‍ പറയുന്നു. ഒരു പ്രണയ കഥയെ പറ്റി ആലോചിക്കുമ്പോള്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന ചില കാര്യങ്ങളുണ്ട്. എന്റെ വ്യക്തിപരമായ വിശ്വാസത്തെ കൂടി തൃപ്തിപ്പെടുത്തുന്ന ഒന്നായിരിക്കണമത്. അങ്ങനെയല്ലെങ്കില്‍ അത് എന്റെ മനസില്‍ ജീവിക്കുകയില്ല. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ വാണിജ്യപരമായ തെറ്റുകള്‍ വരുത്തുകയല്ല, ഉത്തമബോധ്യത്തോടെയുള്ള തീരുമാനങ്ങള്‍ എടുക്കുകയാണ് ചെയ്തതെന്നും കരണ്‍ പറയുന്നു.


Click it and Unblock the Notifications