ആലിയയെ പുകഴ്ത്താൻ നടത്തുന്ന ഷോ; കരൺ ജോഹറിനെതിരെ രൂക്ഷ വിമർശനം
ബോളിവുഡിലെ നെടുംതൂണായാണ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ അറിയപ്പെടുന്നത്. ധർമ്മ പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയുടെ അമരത്തിരിക്കുന്ന കരണിന് ബോളിവുഡിൽ പുതിയ താരങ്ങളെ വളർത്താനും തളർത്താനും ഒരു പോലെ സാധിക്കും. താരങ്ങളുടെ മക്കൾക്ക് നിരന്തരം അവസരങ്ങൾ കൊടുത്ത് സിനിമയിൽ നിലനിർത്തുകയും സിനിമാ കുടുംബത്തിന് പുറത്തു നിന്നുള്ളവരെ അവഗണിക്കുന്നെന്നും കരണിനെതിരെ ആരോപണവുമുണ്ട്.

നടി ആലിയ ഭട്ടിനോട് കരൺ കാണിക്കുന്ന മമതയാണ് ഇതിൽ പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇപ്പോഴിതാ സമാനമായ മറ്റൊരു സംഭവവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. കൃതി സനോൻ, ടെെഗർ ഷെരോഫ് എന്നിവർ അതിഥികളായെത്തിയ കോഫി വിത്ത് കരണിന്റെ പുതിയ എപ്പിസോഡിലായിരുന്നു സംഭവം. ആലിയയെ പുകഴ്ത്താൻ വേണ്ടി മാത്രം കരൺ കൃതിയോട് ചില ചോദ്യങ്ങൾ ചോദിക്കുന്നെന്നാണ് ആരോപണം.

സഹപ്രവർത്തകരായ മറ്റു നായിക നടിമാരുടെ വിജയത്തെ എങ്ങനെ നോക്കിക്കാണുന്നെന്നും ആലിയയെ ഇന്ത്യയിലെ മികച്ച നടിയെന്ന് വിശേഷിപ്പിക്കുന്നതിനെ കൃതി എങ്ങനെ കാണുന്നു എന്നുമായിരുന്നു കരണിന്റെ ചോദ്യം. നല്ല വർക്കുകൾ കണ്ടാൽ തനിക്ക് ഇനിയും മുന്നേറണമെന്ന് തോന്നാറുണ്ടെന്നാണ് കൃതി നൽകിയ മറുപടി.

കൃതി സനൊനും ആലിയയും ഏകദേശം ഒരേ സമയത്ത് സിനിമാ മേഖലയിൽ എത്തിയവരാണ്. രണ്ട് പേരും നല്ല നടിമാരുമാണ്. കൃതിയേക്കാൾ ആലിയ മികച്ചതാണെന്ന് സ്ഥാപിക്കാൻ കരൺ ജോഹർ വ്യഗ്രതപ്പെടുന്നതെന്തിനാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. നേരത്ത നടി സമാന്ത അതിഥിയായെത്തിയപ്പോഴും ആലിയ ഇന്ത്യയിലെ ഏറ്റവും വലിയ നടിയെന്ന രീതിയിൽ കരൺ സംസാരിച്ചിരുന്നു.
കരൺ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെയാണ് ആലിയ അഭിനയ രംഗത്തെത്തുന്നത്. നടിയുടെ മെന്ററായി അറിയപ്പെടുന്ന കരൺ കരിയറിൽ വലിയ സഹായങ്ങൾ ആലിയക്ക് ചെയ്തിട്ടുണ്ട്. പല സിനിമകളിലും ആലിയയെ നായികയാക്കാൻ കരൺ നേരിട്ടിടപെട്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ലവ് യു സിന്തഗി എന്ന സിനിമയിലുൾപ്പെടെ മറ്റൊരു നായികയെ ആയിരുന്നു ആദ്യം പരിഗണിച്ചിരുന്നത്.

സ്വജനപക്ഷപാതത്തിന്റെ വക്താവാണ് കരൺ എന്ന് ചൂണ്ടിക്കാട്ടി നേരത്തെ നിരവധി പേർ രംഗത്തെത്തിയിരുന്നു. നടി കങ്കണ റണൗത്ത് ആയിരുന്നു ഇതിൽ പ്രമുഖ. കരണിന്റെ തന്നെ കോഫി വിത്ത് കരൺ ഷോയിലാണ് കങ്കണ ഇദ്ദേഹത്തിനെതിരെ തുറന്നടിച്ചത്.
ഫ്ലാഗ് ബിയറർ ഓഫ് നെപ്പോട്ടിസം എന്ന് പരസ്യമായി കങ്കണ കരണിനെ ആക്ഷേപിക്കുകയും ചെയ്തു. പിന്നാലെ നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെയും കരണിനെതിരെ ആരോപണം ശക്തമായിരുന്നു. കരണുൾപ്പെടെയുള്ളവരുടെ സ്വജനപക്ഷപാതമാണ് സുശാന്തിനെ ബാധിച്ചിരുന്നത് എന്നായിരുന്നു ആക്ഷേപം. കങ്കണയായിരുന്നു ഈ ആരോപണത്തിലും മുന്നിൽ നിന്നത്.


Click it and Unblock the Notifications