എന്നെ മാറ്റി നിർത്തിയത് തപ്‌സി പന്നുവിന്റെ പിആര്‍ ഗെയിം! സിനിമയ്ക്ക് പിന്നിൽ നടന്നതിനെ പറ്റി കീർത്തി കുൽഹാരി
ഹിന്ദി സിനിമയിലൂടെ ശ്രദ്ധേയായ നടിയാണ് കീര്‍ത്തി കുല്‍ഹാരി. 2016-ല്‍ പുറത്തിറങ്ങിയ പിങ്ക് എന്ന ചിത്രത്തിലെ ശക്തമായ പ്രകടനമായിരുന്നു കീര്‍ത്തിയ്ക്ക് അഭിനന്ദനങ്ങള്‍ നേടി കൊടുത്തത്. സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്ന് അവതരിപ്പിച്ചത് കീര്‍ത്തി ആയിരുന്നെങ്കിലും സിനിമയുടെ പ്രമോഷനുകള്‍ക്ക് ശേഷം നടി ഒരു സൈഡിലായി പോവുകയായിരുന്നു.
അമിതാഭ് ബച്ചന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിലൂടെ നടി തപ്‌സി പന്നുവാണ് തിളങ്ങിയത്. പിന്നീട് തപ്‌സി മാത്രം പിങ്ക് ഗേള്‍ എന്നറിയപ്പെട്ടു. ഇവിടെ തപ്‌സി തിളങ്ങുകയും കീര്‍ത്തി മാറി നിന്നതാണോ എന്ന ചോദ്യത്തിന് നടി വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ഒരു എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു കീര്‍ത്തി.

ചെറുതും വലുതുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് കീര്‍ത്തി കുല്‍ഹാരി. എന്നാല്‍ പിങ്ക് സിനിമയ്ക്ക് ശേഷം കീര്‍ത്തിയും തപ്‌സിയും തമ്മിലുള്ള ബന്ധം അത്ര നല്ല രീതിയിലായിരുന്നില്ല. തപ്സി പന്നുവിനും അമിതാഭ് ബച്ചനുമൊപ്പം പിങ്കില്‍ ഒരു സുപ്രധാന വേഷം ചെയ്തിട്ടും പ്രമോഷന്റെ സമയത്ത് കീര്‍ത്തി തഴയപ്പെടുകയായിരുന്നു.
പിങ്ക് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇന്‍ഡസ്ട്രിയിലെ പദവിയുടെ അടിസ്ഥാനത്തില്‍ ആരാണ് വലുത് ചെറുത് എന്ന ചിന്തയൊന്നും തനിക്ക് ഉണ്ടായിരുന്നില്ലെന്നാണ് നടി പറയുന്നത്. മൂന്ന് പെണ്‍കുട്ടികളുടെ കഥയാണെന്ന് മാത്രമേ അതിനെ കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളു. അങ്ങനെയാണ് ആ സിനിമ ഞാന്‍ കണ്ടതും. നമ്മളെല്ലാവരും അഭിനേതാക്കളാണെന്ന് വിശ്വസിച്ചിരുന്ന ഒരു സ്ഥലത്ത് നിന്നാണ് ഞാന്‍ വന്നത്. പക്ഷേ, പിങ്ക് എന്നെ കുറേ പ്രശ്‌നങ്ങളിലേക്ക് എത്തിച്ചു.
ആ സിനിമയ്ക്ക് ശേഷമാണ് വലിയ താരം, ചെറിയ താരം എന്നിങ്ങനെയുള്ള മനോഭാവം ഉണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നത്. നമ്മുടെ ചുറ്റുമുള്ള ആളുകളാണ് അങ്ങനൊരു പ്രതീതി നമുക്ക് തോന്നിപ്പിക്കുന്നത്. ആ സിനിമയുടെ ട്രെയിലറില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തത് തപ്സിയ്ക്കും അമിതാഭ് ബച്ചനും മാത്രമായിരുന്നു. അത് കണ്ടതോടെ തനിക്കുണ്ടായ ആശ്ചര്യത്തെ പറ്റിയും കീര്‍ത്തി സംസാരിച്ചു.
ട്രെയിലറില്‍ പ്രധാനമായും തപ്സിയും മിസ്റ്റര്‍ ബച്ചനും നിറഞ്ഞ് നില്‍ക്കുന്നതാണ് ഞാന്‍ കണ്ടത്. അതാണ് എനിക്ക് ആദ്യമുണ്ടായ ഷോക്ക്. എങ്കിലും ഞാന്‍ ആ സിനിമയില്‍ എന്താണ് ചെയ്തതെന്ന് എനിക്കറിയാം. അതിനെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട, സിനിമ പുറത്തുവരട്ടെ എന്നിട്ട് നോക്കാമെന്നായിരുന്നു സിനിമയുടെ തിരക്കഥാകൃത്തായ ഷൂജിത്ത് പറഞ്ഞത്.

പിന്നെ ഞാനൊരിക്കലും എനിക്ക് വേണ്ടി പിആര്‍ വര്‍ക്ക് ചെയ്യാറില്ലായിരുന്നു. എന്റെ അഭിനയം നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ അത് കാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും പ്രമോഷന്‍ സമയത്ത്, ആ സിനിമയില്‍ ബച്ചന് ശേഷം തപ്സിയുടെ പേര് വരാന്‍ കാരണം പിആര്‍ വര്‍ക്ക് നടന്നത് കൊണ്ടായിരുന്നു. ഒടുവില്‍, അത് അവളുടെ സിനിമയായി മാറി. പൊസിഷനിംഗിന്റെ കാര്യത്തില്‍ തപ്‌സി പിങ്ക് ഗേള്‍ ആയി. ഇതെല്ലാം എന്റെ മുന്നില്‍ സംഭവിക്കുന്നത് ഞാന്‍ കണ്ടു.
സഹനടിയ്ക്ക് വേണ്ടി നിരവധി പുരസ്‌കാരങ്ങള്‍ക്ക് എന്നെ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെ ഒരു സഹനടിയായി കാണാത്തതിനാല്‍ ആ പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ഞാന്‍ തീരുമാനിച്ചത്. എന്റെ പിആര്‍ ഗെയിം പൂജ്യമായിരുന്നു. അത് എന്നെ പിടിച്ച് കുലുക്കിയെന്നത് സത്യമാണ്. ഇത് തപ്സിയുമായുള്ള എന്റെ ബന്ധത്തെയും ബാധിച്ചു.
സത്യത്തില്‍ തപ്‌സിയുടെ ഭാഗത്ത് നിന്ന് ഒന്നും സംഭവിച്ചിട്ടില്ല. ഇതൊന്നും അവള്‍ ശ്രദ്ധിച്ചിട്ട് പോലുമുണ്ടാവില്ല. അവള്‍ എന്നോട് നല്ലതായിട്ടാണ് പെരുമാറിയത്. പക്ഷേ നടിയ്ക്ക് വേണ്ടി പിആര്‍ ഗെയിം നടത്തിയത് എന്നെ ശരിക്കും ബാധിച്ചു. ഞാനത്് കുറച്ച് വ്യക്തിപരമായി എടുത്തത് കൊണ്ടാണ് അന്ന് പ്രശ്‌നങ്ങളുണ്ടായതെന്നും കീര്‍ത്തി പറയുന്നു.


Click it and Unblock the Notifications











