'അത് കുടുംബത്തിന്റെ പോളിസിയാണ്'; സുസ്മിതയുമായുള്ള പ്രണയ വാർത്തകളെക്കുറിച്ച് ലളിത് മോദിയുടെ മകൻ
സുസ്മിത സെൻ-ലളിത് മോദി വിഷയം ദേശീയ തലത്തിൽ ചർച്ചയായ വാർത്തയായി മാറിയിരിക്കുകയാണ്. തങ്ങൾ പ്രണയത്തിലാണെന്നാണ് ലളിത് മോദി പറയുന്നത്. ഒരുമിച്ചുള്ള ചിത്രങ്ങളും ഇദ്ദേഹം പുറത്തു വിട്ടു. മറുവശത്ത് സുസ്മിതയാവട്ടെ തന്റെ വിവാഹ നിശ്ചയമോ വിവാഹമോ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുമിട്ടിരിക്കുന്നു. എന്താണ് ഇരുവർക്കുമിടയിൽ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് ആരാധകർക്കും മനസ്സിലാവുന്നില്ല. ഏറെ അഭ്യൂഹങ്ങൾ ഉയർന്നു വന്നതോടെ സുസ്മിത നൽകിയ വിശദീകരണത്തിൽ വ്യക്തതക്കുറവുമുണ്ട്.

ലളിത് മോദിയെക്കുറിച്ച് ഒന്നും നടിയുടെ പോസ്റ്റിൽ പറയുന്നില്ല. 'ഞാൻ സന്തോഷത്തിലാണിപ്പോൾ. വിവാഹം കഴിഞ്ഞിട്ടുമില്ല, മോതിരമണിയിച്ചിട്ടുമില്ല. അനിയന്ത്രിതമായ സ്നേഹത്തിൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. മതിയായ വിശദീകരണം നൽകിയിട്ടുണ്ട്. എല്ലാവരും അവരുടെ ജീവിതത്തിലേക്കും ജോലിയിലേക്കും മടങ്ങുക. സന്തോഷം പങ്കുവെക്കുന്നവരോട് നന്ദി. അല്ലാത്തവരോട് ഇത് നിങ്ങളുമായി ബന്ധപ്പെട്ട വിഷയമല്ല,' എന്നുമാണ് സുസ്മിതയുടെ പോസ്റ്റ്.

ലളിത് മോദിയുമായി പ്രണയമുണ്ടെന്നോ ഇല്ലെന്നോ സുസ്മിതയുടെ പോസ്റ്റിൽ പറയുന്നില്ല. മറുവശത്ത് പ്രണയമാണെന്ന് ഉറപ്പിച്ച് പറയുന്ന ലളിത് മോദി പുറത്തു വിട്ടത് സുസ്മിതയോടൊപ്പം അടുത്തിടെയുള്ളതെന്ന് തോന്നിക്കുന്ന ചിത്രങ്ങളാണ്. മുമ്പും സുസ്മിതയുമായി ബന്ധപ്പെട്ട് ലളിത് മോദിയുടെ പേര് ഉയർന്നു വന്നിരുന്നു.

ഇതിനിടെ സുസ്മിത-ലളിത് മോദി വിഷയത്തിൽ ലളിത് മോദിയുടെ കുടുംബവും പ്രതികരിച്ചിട്ടുണ്ട്. ലളിത് മോദിയുടെ 28 കാരനായ മകൻ രുചിർ മോദിയാണ് വിഷയത്തിൽ പ്രതികരിച്ചത്. സുസ്മിത-ലളിത് മോദി ബന്ധം അറിയാമെന്ന് പറഞ്ഞ മകൻ പക്ഷെ കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറായില്ല.
കുടുംബത്തിന്റെ പോളിസി പ്രകാരം വ്യക്തിപരമായ കാര്യങ്ങളിൽ ഞങ്ങൾ അഭിപ്രായം പറയാറില്ല. ഇത് അദ്ദേഹത്തിന്റെ തീരുമാനവുമാണെന്നാണ് ലളിത് മോദിയുടെ മകൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം സുസ്മിതയുടെ കുടുംബത്തിൽ ആർക്കും ഇതേ പറ്റി അറിയില്ലെന്നാണ് സൂചന. സുസ്മിത ഇതേ പറ്റി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സഹോദരൻ രാജീവ് സെൻ പ്രതികരിച്ചത്. സുസ്മിത ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും രാജീവ് സെൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി സുസ്മിത സെൻ പോസ്റ്റിട്ടത്.
തന്റെ രണ്ട് പെൺമക്കളോടൊപ്പം ഇരിക്കുന്ന ചിത്രവും സുസ്മിത പങ്കുവെച്ചിട്ടുണ്ട്. ലളിത് മോദിയിടെ പോസ്റ്റിന് പിന്നാലെ സുസ്മിതയുടെ പഴയ പ്രണയങ്ങളും പ്രണയത്തകർച്ചകളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ചിലർ സുസ്മിതയെ അധിക്ഷേപിച്ച് കൊണ്ടുള്ള കമന്റുകളുമിട്ടു. സുസ്മിത വസ്ത്രം മാറുന്നത് പോലെ കാമുകൻമാരെ മാറ്റുകയാണെന്നായിരുന്നു ചിലരുടെ വിമർശനം. എന്നാൽ വിശ്വ സുന്ദരി പട്ടം നേടി ഇന്ത്യയുടെ അഭിമാനമായ സുസ്മിതയെ ഇത്തരത്തിൽ അധിക്ഷേപിക്കരുതെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

1994 ൽ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെടുകയും പിന്നീട് മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടുകയും ചെയ്ത താരമാണ് സുസ്മിത. ആദ്യമായി വിശ്വ സുന്ദരിപട്ടം ഇന്ത്യയിലെത്തിച്ചതും സുസ്മിതയാണ്. തന്റെ 18ാം വയസ്സിലാണ് സുസ്മിത ഈ നേട്ടം കെെവരിച്ചത്. പിന്നീട് 2000 ത്തിലാണ് ഇന്ത്യയിലേക്ക് വിശ്വ സുന്ദരിപ്പട്ടം എത്തിയത്.
ലാറ ദത്തയായിരുന്നു ആ വർഷം മിസ് യൂണിവേഴ്സ് പട്ടം നേടിയത്. പിന്നീട് 21 വർഷങ്ങൾക്ക് ശേഷം ഹർനാസ് സിദ്ധുവാണ് മിസ് യൂണിവേഴ്സ് ആയ ഇന്ത്യക്കാരി. 1994 ൽ ഐശ്വര്യ റായിയെ പിന്തള്ളിയാണ് സുസ്മിത മിസ് ഇന്ത്യയായതും മിസ് യൂണിവേഴ്സ് മത്സരത്തിലേക്കുള്ള വഴി തുറന്നു കിട്ടിയതും.


Click it and Unblock the Notifications