ആഡംബര കാറിൽ സഞ്ചരിച്ച നടി ഒടുക്കം ഉന്തുവണ്ടിയിൽ ശ്മശാനത്തിലേക്ക്; ദുരിതം നിറഞ്ഞ വിമിയുടെ ജീവിതം
താരമായി വളർന്ന് ഒടുക്കം ജീവിതം കൈവിട്ട് ആരുമില്ലാതായിപ്പോയ നിരവധി പേർ സിനിമാ രംഗത്തുണ്ട്. നടി സാവിത്രിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് ഇന്നും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാറ്. തെന്നിന്ത്യയിലെ സിനിമയിലെ താര റാണിയായിരുന്ന സാവിത്രിയുടെ അവസാനകാലം ദയനീയമായിരുന്നു. പണവും പ്രശസ്തിയും നഷ്ടപ്പെട്ട സാവിത്രിക്ക് ആശ്രയിക്കാൻ ആരുമുണ്ടായിരുന്നില്ല. ഇതിനേക്കാൾ മോശം സാഹചര്യങ്ങളിലൂടെ കടന്ന് പോവേണ്ടി വന്ന മറ്റൊരു നടിയാണ് വിമി.
1977 ൽ മരണപ്പെട്ട വിമി ഇന്നും പ്രേക്ഷക മനസ്സിൽ ഒരു വിങ്ങലാണ്. ആർക്കും ഇങ്ങനെ സംഭവിക്കല്ലേയെന്ന് വിമിയുടെ ജീവിതമറിഞ്ഞവർ പറയും. 70 കളിൽ ഒരുപിടി ഹിന്ദി സിനിമകളിൽ അഭിനയിച്ച വിമി 'ഹംരാസ്' എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ബി.ആർ ചോപ്ര സംവിധാനം ചെയ്ത സിനിമയിൽ സുനിൽ ദത്തായിരുന്നു നായകൻ.

അന്നത്തെ നടിമാരിൽ നിന്നും വ്യത്യസ്തമായിരുന്നു വിമിയുടെ സിനിമാ രംഗത്തേക്കുള്ള കടന്ന് വരവ്. ഭർത്താവും രണ്ട് മക്കളുമായ ശേഷമാണ് വിമി സിനിമാ രംഗത്ത് എത്തുന്നത്. ബിസിനസുകാരനായ ശിവ് അഗർവാളായിരുന്നു വിമിയുടെ ഭർത്താവ്. ഭർത്താവിനൊപ്പം കൊൽക്കത്തയിൽ ഒരു പാർട്ടിയിൽ പങ്കെടുക്കവെ വിമി മ്യൂസിക് കംപോസർ രവിയുടെ ശ്രദ്ധയിൽപ്പെട്ടു. എന്തുകൊണ്ട് നിങ്ങൾ സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് അദ്ദേഹം ചോദിക്കുകയും ചെയ്തു.
രണ്ട് കുട്ടികളുടെ അമ്മയായ എനിക്ക് ആര് സിനിമ തരുമെന്നായിരുന്നു വിമിയുടെ മറുചോദ്യം. രവി വിമിയെ മുംബൈയിലേക്ക് ക്ഷണിക്കുകയും സംവിധായകൻ ബി.ആർ ചോപ്രയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. വിമി സിനിമയിൽ അഭിനയിക്കുന്നതിനോട് ബന്ധുക്കൾ എതിർപ്പുണ്ടായിരുന്നു. എന്നാൽ ഭർത്താവ് വിമിയുടെ ആഗ്രഹത്തിനൊപ്പം നിന്നും. അങ്ങനെയാണ് ഇവർ സിനിമാ നടിയായി മാറുന്നത്.
എന്നാൽ വിമിയുടെ പ്രതീക്ഷകൾക്ക് വിപരീതമായ സംഭവങ്ങളാണ് പിന്നീട് നടന്നത്. നടിയുടെ ആദ്യ സിനിമ ചെയ്ത സംവിധായകൻ ബി.ആർ ചോപ്ര പിന്നീടുള്ള മൂന്ന് സിനിമകൾ തന്റെയൊപ്പം ചെയ്യണമെന്ന കരാറിൽ വിമിയെക്കൊണ്ട് ഒപ്പ് വെപ്പിച്ചു. ഇത് കാരണം നല്ല അവസരങ്ങൾ നടിക്ക് നഷ്ടമായി. ഒരുഘട്ടത്തിൽ ക്ഷമ നശിച്ച വിമി ബിആർ ചോപ്രയയുമായി വഴക്കിട്ടു. കരാർ വ്യവസ്ഥ ലംഘിച്ച വിമി മറ്റ് സിനിമകൾ ചെയ്തു.

എന്നാൽ ഇവയൊന്നും സാമ്പത്തിക വിജയം നേടിയില്ല. തുടർച്ചയായി പരാജയ സിനിമകൾ ചെയ്തതോടെ വിമിയുടെ മാർക്കറ്റ് ഇടിഞ്ഞു. സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കവെ നടിയുടെ വിവാഹ ബന്ധത്തിലും പ്രശ്നങ്ങളായി. ഭർത്താവ് മദ്യത്തിനടിമയായി. പണത്തിന് വേണ്ടി ചെറിയ സിനിമകളിൽ അഭിനയിക്കാൻ ഭർത്താവ് വിമിയെ നിർബന്ധിച്ചു. ഇത് വിമിയുടെ കുടുംബ ജീവിതം തകർത്തു. ഭർത്താവുമായി വേർപിരിഞ്ഞ വിമി നിർമാതാവ് ജോളിയുമായി പ്രണയത്തിലായി.
ഈ പ്രണയബന്ധത്തിലും വിമി പ്രശ്നങ്ങൾ നേരിട്ടു. വിമി മദ്യത്തിനടിമപ്പെടുന്നത് ഈ കാലഘട്ടത്തിലാണ്. കാമുകനിൽ നിന്നും ദുരനുഭവങ്ങളും വിമിക്കുണ്ടായി. നടിയെ ഇയാൾ വേശ്യാവൃത്തിക്ക് നിർബന്ധിച്ചെന്നാണ് റിപ്പോർട്ടുകൾ. മദ്യപാനം മൂലം കുറച്ച് വർഷങ്ങൾക്കുള്ളിൽ വിമിയുടെ ആരോഗ്യം മോശമായി. കരൾ രോഗം ബാധിച്ച വിമിയെ കാമുകനും ഉപേക്ഷിച്ചു.
പണമില്ലാത്തതിനാൽ സർക്കാർ ആശുപത്രിയിലാണ് വിമി ചികിത്സ തേടിയത്. ജനറൽ വാർഡിൽ കിടന്ന വിമി തന്റെ 34ാം വയസ്സിൽ മരണമടഞ്ഞു. വിമിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആരും വന്നില്ല. ഒടുവിൽ ഉന്തുവണ്ടി
യിലാണ് വിമിയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത്. ആഡംബര കാറുകളിൽ സഞ്ചരിച്ച നടിക്കാണ് ഇത്തരമൊരു സാഹചര്യമുണ്ടായത്. വിമിയുടെ മരണ ശേഷമാണ് നടിക്ക് സംഭവിച്ച കാര്യങ്ങൾ പുറത്തു വന്നത്.


Click it and Unblock the Notifications