അധികകാലം ആയുസില്ലെന്ന് ഡോക്ടർ; ഹണിമൂണിനെത്തിയ മധുബാലയുടെ ജീവിതം തകർന്നു; നടിക്ക് സംഭവിച്ചത്
കഴിഞ്ഞ ദിവസമാണ് നടി ബിപാഷ ബസു തന്റെ കുഞ്ഞ് നേരിട്ട വെല്ലുവിളിയെക്കുറിച്ച് തുറന്ന് പറഞ്ഞത്. ഹൃദയത്തിൽ രണ്ട് ദ്വാരങ്ങളോടെയാണ് ബിപാഷയുടെ മകൾ ദേവി ജനിച്ചത്. മകൾ പിറന്ന് മൂന്നാം ദിവസമാണ് ബിപാഷ ഇക്കാര്യം അറിയുന്നത്. മൂന്ന് മാസത്തിനുള്ളിൽ കുഞ്ഞിന് ഹൃദയത്തിന് സർജറിയും ചെയ്യേണ്ടി വന്നു. ബിപാഷയെയും ഭർത്താവ് കരൺ സിംഗിനെയും ഏറെ ബാധിച്ച സംഭവമായിരുന്നു ഇത്. കുഞ്ഞ് പിറന്നതിന്റെ സന്തോഷം ആഘോഷിക്കാൻ പോലും കഴിയാതിരുന്ന സാഹചര്യം.
മകളുടെ സാഹചര്യത്തെക്കുറിച്ച് കുടുംബത്തോടും ബിപാഷ ഒന്നും തുറന്ന് പറഞ്ഞിരുന്നില്ല. സർജറിക്ക് മകളെ പ്രവേശിപ്പിച്ച സമയം ജീവിതം നിലച്ച പോലെയാണ് തനിക്ക് തോന്നിയതെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ബിപാഷ തുറന്ന് പറഞ്ഞു. വെൻട്രികുലർ സെപ്റ്റൽ ഡിഫക്ട് എന്ന അവസ്ഥയാണ് ബിപാഷയുടെ കുഞ്ഞിന്റെ ഹൃദയത്തെ ബാധിച്ചത്. ശസ്ത്രക്രിയ കൃത്യസമയത്ത് നടന്നതിനാൽ ബിപാഷയ്ക്കും കുടുംബത്തിനും ഇനി ആശങ്കപ്പെടേണ്ടതില്ല.

അന്തരിച്ച നടി മധുബാലയ്ക്കും ഈ പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട്. നടിയുടെ മരണത്തിന് കാരണമായതും ഇത് തന്നെയാണ്. 60 കളിൽ ബോളിവുഡിൽ തരംഗമായി മാറിയ നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ മെർലിൻ മൺറോ എന്നാണ് മധുബാലയെ പ്രേക്ഷകർ വിശേഷിപ്പിച്ചത്. അഭിനയ മികവും വശ്യതയും മധുബാലയെ ഉയരങ്ങളിലെത്തിച്ചു. ബാലതരമായി തിളങ്ങി പിന്നീട് നായികയായി മാറിയപ്പോൾ മധുബാലയെ തേടി കൈ നിറയെ അവസരങ്ങളെത്തി. താരരറാണിയായി വളർന്ന മധുബാലയ്ക്ക് പേരും പ്രശസ്തിയും ലഭിച്ചു.
എന്നാൽ 1950 ൽ നടിക്ക് മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോൾ വെൻട്രികുലർ സെപ്റ്റൽ ഡിഫക്ട് സ്ഥിരീകരിച്ചു. അന്ന് ഈ അവസ്ഥയ്ക്ക് നൂതന ചികിത്സാമാർഗങ്ങളൊന്നും ഇല്ല. കരിയറിനെ ബാധിക്കുന്നതിനാൽ ഇക്കാര്യം പുറത്തറിയാതിരിക്കാൻ മധുബാല ശ്രദ്ധിച്ചു. ഏറെക്കാലം നടി സജീവമായി അഭിനയ രംഗത്ത് തുടർന്നു.

നടൻ കിഷോർ കുമാറിനെയാണ് മധുബാല വിവാഹം ചെയ്തത്. വിവാഹ ശേഷം ഹണിമൂണിനായി ലണ്ടനിലേക്ക് പോയതായിരുന്നു താര ദമ്പതികൾ. എന്നാൽ ഇവിടെ വെച്ച് മധുബാലയുടെ ആരോഗ്യം മോശമായി. അപ്പോഴാണ് ആരോഗ്യസ്ഥിതിയുടെ ഗുരുതരാവസ്ഥ മധുബാല മനസ്സിലാക്കുന്നത്. വെൻട്രികുലർ സെപ്റ്റൽ ഡിഫക്ട് എന്ന അവസ്ഥ കാരണം ശരീരത്തിൽ അളിവധികം രക്തം ഉത്പാദിക്കപ്പെടും. ഇത് മൂക്കിലൂടെയും വായയിലൂടെയും പുറത്തേക്ക് വരും. കുറച്ച് വർഷങ്ങൾ മാത്രമേ മധുബാലയ്ക്ക് ആയുസുള്ളൂയെന്ന് ഡോക്ടർമാർ പറഞ്ഞു.
ഭർത്താവ് കിഷോർ കുമാറിന് മധുബാലയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെങ്കിലും കാര്യങ്ങൾ ഇത്ര ഗുരുതരമാണെന്ന് അദ്ദേഹം കരുതിയില്ല. വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ഇവരുടെ ജീവിതം പഴയത് പോലെയായിരുന്നില്ല എന്നും റിപ്പോർട്ടുകളുണ്ട്. കൂടുതൽ സമയവും തന്റെ പിതാവിന്റെ വീട്ടിലാണ് മധുബാല കഴിഞ്ഞത്.
1969 ലാണ് മധുബാല മരിച്ചത്. 36ാം വയസ്സിലായിരുന്നു മരണം. അവസാന കാലത്ത് മധുബാലയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. മധുബാലയുടെ ജീവിതത്തെ സംബന്ധിച്ച് ഒന്നിലേറെ പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇവയിൽ പലതിലും പല വാദങ്ങളുമുണ്ട്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും പ്രശസ്തരായ നടിമാരിൽ ഒരാളായ മധുബാലയുടെ ജീവിതം സിനിമാ ലോകത്ത് ഇന്നും ചർച്ചയാകാറുണ്ട്.
മധുബാലയുടെ ബയോപിക് ബോളിവുഡിൽ ഒരുങ്ങുന്നെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. മധുബാലയുടെ ജീവിതം ഏത് നടി ബിഗ് സ്ക്രീനിൽ എത്തിക്കുമെന്ന ചോദ്യം ആരാധകർക്കുണ്ട്. ആലിയ ഭട്ട്, ദീപിക പദുകോൺ തുടങ്ങി പല നടിമാരുടെ പേരുകൾ സോഷ്യൽ മീഡിയയിൽ ഉയർന്ന് വരാറുണ്ട്.


Click it and Unblock the Notifications











