കോഫി വിത്ത് കരണിലേക്കില്ലെന്ന് ദീപിക; കാരണം പഴയ വിവാദങ്ങൾ?
ടോക് ഷോകളുടെ ഹിറ്റ് ചാർട്ടിൽ മുൻ പന്തിയിൽ തുടരുകയാണ് കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ. മൂന്ന് എപ്പിസോഡുകളിറങ്ങിയ ഏഴാം സീസണിന്റെ നാലാം എപ്പിസോഡ് പുറത്തിറങ്ങാനിരിക്കുകയാണ്. വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയുമാണ് ഇത്തവണത്ത അതിഥികൾ.
ഇരുവരുടെയും പുതിയ ചിത്രം ലൈഗർ പുറത്തിറങ്ങാനിരിക്കെയാണ് രണ്ട് പേരും കോഫി വിത്ത് കരണിൽ ഒരുമിച്ചെത്തിയിരിക്കുന്നത്.യുവനിരയിലെ തിളങ്ങുന്ന താരങ്ങളായ വിജയ് ദേവരകൊണ്ടയും അനന്യയും ഷോയെ ആവേശഭരിതമാക്കുമെന്നാണ് പ്രൊമോ നൽകുന്ന സൂചന. മൂന്ന് എപ്പിസോഡുകളിറങ്ങിയ കോഫി വിത്ത് കരണിൽ ജനപ്രീതിയുള്ള താരങ്ങളെ അതിഥികളായി എത്തിക്കാനായത് ഷോയുടെ വിജയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആദ്യ എപ്പിസോഡിൽ ആലിയ ഭട്ടും രൺവീർ സിംഗുമായിരുന്നു അതിഥികൾ. രണ്ടാമത്തെ എപ്പിസോഡിൽ സാറ അലി ഖാനും ജാൻവി കപൂറും ഒരുമിച്ചെത്തി. മൂന്നാമത്തെ എപ്പിസോഡിലാവട്ടെ സമാന്തയും അക്ഷയ് കുമാറുമായിരുന്നു അതിഥികൾ. മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു മൂന്ന് എപ്പിസോഡുകൾക്കും ലഭിച്ചത്.

മുൻനിരയിലെ താരങ്ങളെയെല്ലാം ഷോയിലെത്തിക്കാൻ കരൺ ശ്രമിക്കുന്നുമുണ്ട്. എന്നാൽ നടി ദീപിക പദുകോൺ ഇത്തവണ സീസണിൽ അതിഥിയായി വരേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഷോയുടെ നിർമാതാക്കൾ ദീപികയെ ക്ഷണിച്ചെങ്കിലും താരം ഇതിന് സമ്മതം മൂളിയിട്ടില്ല. നിലവിൽ കോഫി വിത്ത് കരണിൽ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിലാണ് ദീപിക.

തന്റെ സിനിമകളിൽ ഉടനെ റിലീസ് ചെയ്യാനുള്ളത് ഏതുമില്ല. അതിനാൽ പ്രൊമോഷണൽ ആവശ്യവും ഇല്ല. മറ്റ് പ്രത്യേക കാരണങ്ങളും കോഫി വിത്ത് കരണിലെത്താൻ ദീപിക ഇപ്പോൾ കാണുന്നില്ലെന്നാണ് വിവരം. മാത്രമല്ല വിവാദങ്ങൾക്ക് പേരു കേട്ട ഷോയിൽ പങ്കെടുക്കുന്നതിൽ ദീപികയ്ക്ക് താൽപര്യക്കുറവുമണ്ടെന്നാണ് നടിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
2018 ലെ സീസണിലാണ് കോഫി വിത്ത് കരണിൽ ദീപിക അവസാനം പങ്കെടുത്തത്. അന്ന് ആലിയ ഭട്ടിനോടൊപ്പമായിരുന്നു ദീപിക എത്തിയത്.

2010 ൽ സോനം കപൂറിനൊപ്പം ദീപിക എത്തിയ കോഫി വിത്ത് കരണിലെ എപ്പിസോഡ് ഏറെ വിവാദമായിരുന്നു. അന്ന് തന്റെ മുൻ കാമുകൻ രൺബീറിനെക്കുറിച്ച് ദീപിക നടത്തിയ പരാമർശമാണ് ഇതിന് കാരണമായത്. രൺബീറിന് ഒരു പെട്ടി കോണ്ടം സമ്മാനമായി നൽകുമെന്നായിരുന്നു ദീപികയുടെ പരാമർശം.ഇത് അന്ന് വലിയ കോളിളക്കങ്ങൾ ബോളിവുഡിലുണ്ടാക്കി. രൺബീറിനെ പിതാവ് ഋഷി കപൂറിനെ വരെ അലോസരപ്പെടുത്തിയ പരാമർശമായിരുന്നു ഇത്.


Click it and Unblock the Notifications