'ഞാൻ മരിക്കാൻ പോവുകയാണെന്ന് തോന്നി, രക്ഷനേടാൻ മദ്യത്തിന് അടിമയായി, ഭർത്താവ് മോശക്കാരനായിരുന്നില്ല'; പൂജ ഭട്ട്!
ഒരു മാസം മുമ്പാണ് ഹിന്ദിയിൽ ബിഗ് ബോസ് ഒടിടി 2 ആരംഭിച്ചത്. ടെലിവിഷന് വേണ്ടിയല്ലാതെ ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോം മുന്നില്‍ കണ്ടുള്ള ബിഗ് ബോസ് ഒടിടിയുടെ ഹിന്ദിയിലെ രണ്ടാമത്തെ സീസണാണ് ഇത്. 12പേരെയാണ് അവതരാകൻ സൽമാൻ ഖാൻ വീടിനുള്ളിലേക്ക് പറഞ്ഞുവിട്ടത്. ബിഗ് ബോസ് ഒടിടി 2 ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ചൂട് പിടിച്ചുവരുകയാണ്.
ഇത്തവണത്തെ മത്സരാർത്ഥികളുടെ അവേശകരമായ പങ്കാളിത്തം ഗെയിമുകളെ കൂടുതല്‍ ആവേശത്തിലാക്കുന്നുണ്ട്. മത്സരാര്‍ത്ഥികളില്‍ സെലിബ്രിറ്റി പൂജാ ഭട്ടാണ്. ഷോയിലേക്കുള്ള തന്റെ പ്രവേശനത്തിലൂടെ തന്നെ എല്ലാവരേയും അത്ഭുതപ്പെടുത്തിയ ആളാണ് പൂജാ ഭട്ട്.
സിനിമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മുതിർന്ന നടിയും ചലച്ചിത്ര നിർമ്മാതാവുമാണ് ആലിയ ഭട്ടിന്റെ സഹോദരി കൂടിയായ പൂജ. നടിയുടെ ബിഗ്ബോസിലെ പ്രകടനം വലിയ ചര്‍ച്ചയാണ്. റിപ്പോർട്ടുകൾ പ്രകാരം ഷോയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മത്സരാർത്ഥിയും പൂജാ ഭട്ടാണ്. ഹൗസിൽ വെച്ച് പല വെളിപ്പെടുത്തലുകളും നടത്തിയ താരം വിവാഹമോചനം ആയിരുന്നു തന്റെ ജീവിതത്തെ ഏറ്റവും താഴ്ന്ന ഘട്ടമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

വിവാഹമോചനം നടന്നത് മുൻഭർത്താവിന്റെ കുഴപ്പം കൊണ്ടല്ലെന്നും പൂജ പറയുന്നു. സഹ മത്സരാർത്ഥിയായ ജിയ ശങ്കറുമായി സംസാരിക്കുകയായിരുന്നു പൂജ. 'ജിയ... നിങ്ങളോട് തുറന്ന് ഞാനൊരു കാര്യം പറയട്ടെ... ഞാൻ എന്റെ ഭർത്താവുമായി വേർപിരിഞ്ഞതും വിവാഹമോചനം നേടിയതുമാണ് എന്റെ ജീവിതത്തിലെ ഏറ്റവും താഴ്ന്ന ഘട്ടം.'
'അത് പൂർണമായും എന്റെ തീരുമാനമായിരുന്നു. ആ ബന്ധം തുടരാൻ തോന്നാത്തതിനാൽ എനിക്ക് എന്നോട് തന്നെ കള്ളം പറയാൻ കഴിഞ്ഞില്ല. അതുകൊണ്ട് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.'
'ഒന്നുകിൽ എന്റെ ജീവിതം സുഖമായി ജീവിക്കണോ അല്ലെങ്കിൽ 10 മുതൽ 11 വർഷം വരെ പഴക്കമുള്ള എന്റെ ബന്ധം നിലനിർത്തണോ എന്ന തരത്തിൽ രണ്ടിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കേണ്ട അവസ്ഥ വന്നു. എന്റെ ഭർത്താവ് ഒരു മോശം വ്യക്തിയല്ല. ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നതെല്ലാം അവിടെ ഉണ്ടായിരുന്നു.'
'എന്നാൽ പിന്നീട് ഞാൻ ചിന്തിച്ചു.. എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. അത് ജീവിതത്തിന്റെ പുരോഗതിയല്ല. എനിക്ക് എന്നെ തിരികെ വേണം എന്നതിനാൽ വിവാഹ ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നാണ്', പൂജ ജിയയോട് പറഞ്ഞത്. എന്നാൽ വിവാഹജീവിതം അവസാനിച്ചശേഷം വേദന കൂടിയപ്പോൾ മദ്യത്തിൽ അഭയം കണ്ടെത്തിയെന്നും പൂജ പറഞ്ഞു.

'11 വർഷം പഴക്കമുള്ള ബന്ധമാണ്. അത് ഇല്ലാതായപ്പോൾ ഞാൻ മരിക്കുമെന്ന് തോന്നി. എന്റെ വേദന മറയ്ക്കാൻ ഞാൻ അതിന് ശേഷം എന്താണ് ചെയ്യേണ്ടത് എന്ന തോന്നലായി. മാത്രമല്ല ആളുകൾ ജീവിതത്തെ കുറിച്ച് ചോദിക്കാനും തുടങ്ങിയപ്പോൾ മദ്യത്തിന് പിന്നിൽ ഒളിച്ചു.'
'കൂടുതൽ സ്വതന്ത്രയായി എന്നെത്തന്നെ കണ്ടെത്തണമെന്ന് കരുതിയെങ്കിലും ഞാൻ കൂടുതൽ മോശമായ മേഖലയിലേക്ക് ആ സമയത്ത് എത്തിപ്പെട്ടുവെന്നും', പൂജ പറഞ്ഞു. 2014ലാണ് മനീഷ് മഖിജയുമായുള്ള വിവാഹബന്ധം പൂജ ഭട്ട് വേർപ്പെടുത്തിയത്. 2003ലായിരുന്നു ഇരുവരുടെയും വിവാഹം. മഹേഷ് ഭട്ടിന്റെയും കിരൺ ഭട്ടിന്റെയും മകളാണ് പൂജ.
മദ്യപാനത്തിൽ നിന്നും കരകയറിയതും തന്റെ തന്നെ നിശ്ചയദാർഢ്യം കൊണ്ടാണെന്നും പൂജ പറയുന്നു. തനിക്ക് അമിത മദ്യപാനത്തിന്റെ പ്രശ്‌നമുണ്ടായിരുന്നു. അതിനാലാണ് തന്റെ ആസക്തി അംഗീകരിച്ച് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും പൂജ പറഞ്ഞു.
ഇപ്പോഴും ആളുകൾ തന്നെ മദ്യപാനിയായി തന്നെയാണ് കാണുന്നതെന്നും എന്നാൽ താൻ അതെല്ലാം അവസാനിപ്പിച്ചുവെന്നും സംസാരത്തിനിടെ പൂജ സുഹൃത്തിനോട് പറഞ്ഞു. മഹേഷ് ഭട്ട് സംവിധാനം ചെയ്ത ഡാഡി എന്ന ടെലിഫിലിമിലൂടെ പതിനേഴാം വയസിലാണ് അഭിനയരംഗത്ത് പൂജ ചുവടുവെച്ചത്.


Click it and Unblock the Notifications











