നായികാ വേഷം ഐറ്റം ഡാൻസിലേക്കൊതുങ്ങി; പകരം ദീപിക, അന്ന് നടന്നത്; പ്രതികാര ചിന്ത പ്രിയങ്കയ്ക്കില്ലെന്ന് അമ്മ
ബോളിവുഡിൽ വൻ ജനപ്രീതി നേടാൻ കഴിഞ്ഞ താരങ്ങളാണ് പ്രിയങ്ക ചോപ്രയും ദീപിക പദുകോണും. കരിയറിൽ ദീപികയേക്കാൾ കുറച്ച് വർഷം സീനിയറാണ് പ്രിയങ്ക ചോപ്ര. രണ്ട് പേരും ബി ടൗണിൽ ആഘോഷിക്കപ്പെട്ട താരങ്ങൾ. സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ഇവരുടെ ആരാധകരുടെ ഫാൻ ഫെെറ്റുകൾ ഉണ്ടാകാറുണ്ട്. പ്രിയങ്ക ചോപ്ര ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് ശ്രദ്ധ തിരിച്ചത് ഏറ്റവും കൂടുതൽ ഗുണം ചെയ്ത നടി ദീപിക പദുകോണാണ്. 2012 ന് ശേഷമാണ് ദീപിക തുടരെ ഹിറ്റുകളുമായി മുന്നേറുന്നത്.
അപ്പോഴേക്കും പ്രിയങ്ക ചോപ്ര ബോളിവുഡിലെ പ്രബലരുമായുള്ള പ്രശ്നം കാരണം ഹോളിവുഡിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. ദീപികയും പ്രിയങ്ക ചോപ്രയും രണ്ട് സിനിമകളിൽ ഒരുമിച്ചെത്തിയിട്ടുണ്ട്. ഇതിലൊന്നാണ് ഗോലിയോൻ കി രാസ് ലീല രാം ലീല. ദീപിക പദുകോൺ നായികയായെത്തിയ സിനിമയിൽ ഡാൻസ് നമ്പറുമായാണ് പ്രിയങ്ക എത്തിയത്. രാം ചാഹേ ലീല ചാഹേ എന്ന പ്രിയങ്കയുടെ ഡാൻസ് നമ്പർ ഏറെ ശ്രദ്ധ നേടി.

എന്നാൽ രാം ലീലയിൽ നിറഞ്ഞാടിയത് ദീപിക പദുകോണാണ്. ആരെയും വെല്ലുന്ന സ്ക്രീൻ പ്രസൻസും ഡാൻസും പെർഫോമൻസുമായെത്തിയ ദീപിക രാം ലീലയിലൂടെ കരിയർ ഗ്രാഫിൽ വൻ കുതിച്ച് ചാട്ടം നടത്തി. യഥാർത്ഥത്തിൽ ഈ സിനിമയിൽ നായികയായി ആദ്യം പരിഗണിച്ചത് പ്രിയങ്ക ചോപ്രയെയാണ്. ഇതേക്കുറിച്ച് പ്രിയങ്കയുടെ അമ്മ മധു ചോപ്ര നടത്തിയ പരാമർശമാണിപ്പോൾ വാർത്തയാകുന്നത്.
'ആ സമയത്തെക്കുറിച്ച് കൂടുതൽ ഞാനോർക്കുന്നില്ല. ഞാൻ ക്ലിനിക്കിൽ രോഗികൾക്കൊപ്പമായിരുന്നപ്പോൾ പ്രിയങ്ക അദ്ദേഹത്തിന്റെ (സംവിധായകൻ സഞ്ജയ് ലീല ബൻസാലി) ഓഫീസിലേക്ക് പോയി. തിരിച്ച് വന്ന അവൾ ഞാൻ ഒരു ഗാനരംഗം മാത്രമേ ചെയ്യുന്നുള്ളൂ എന്ന് പറഞ്ഞു. എന്ത് പറ്റിയെന്ന് ഞാൻ ചോദിച്ചു. അതാണ് നല്ലതെന്ന് തോന്നുന്നെന്ന് അവൾ പറഞ്ഞു,' മധു ചോപ്രയുടെ വാക്കുകളിങ്ങനെ.

പ്രിയങ്ക നന്നായി ആലോചിച്ചെടുത്ത തീരുമാനമായിരിക്കാമത്. അവർ തമ്മിൽ നല്ല ചില ചർച്ചകൾ നടന്നിരിക്കാം. സഞ്ജയ് ലീല ബൻസാലിയും പ്രിയങ്ക ചോപ്രയും ഇന്നും നല്ല സുഹൃത്തുക്കളാണെന്നും മധു ചോപ്ര വ്യക്തമാക്കി. പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്ന ആളല്ല പ്രിയങ്കയെന്നും മധു ചോപ്ര പറയുന്നു. ബൻസാലി അഭ്യർത്ഥിച്ചത് കൊണ്ടാണ് ഒമുംഗ് കുമാറിന്റെ മേരി കോം എന്ന സിനിമയിൽ പ്രിയങ്ക ചോപ്ര അഭിനയിച്ചതെന്നും മധു ചോപ്ര വ്യക്തമാക്കി.
സഞ്ജയ് ലീല ബൻസാലിയുടെ ബാജിരാവോ മസ്താനി എന്ന സിനിമയിൽ പിന്നീട് പ്രിയങ്ക ചോപ്ര അഭിനയിച്ചിട്ടുണ്ട്. അന്നത്തെ ഓർമകളും മധു ചോപ്ര പങ്കുവെച്ചു. കാശിഭായ് എന്ന കഥാപാത്രം ചെയ്യുക വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം ടെെറ്റ് ഷോട്ടുകളാണ്. എല്ലാം മുഖത്തേക്ക്. ഭാവങ്ങളാണ് പ്രധാനം. സഞ്ജയ് ലീല ബൻസാലിയെ പെർഫോമൻസ് കൊണ്ട് തൃപ്തിപ്പെടുത്തുക എളുപ്പമല്ല. അതായിരുന്നു പ്രിയങ്കയുടെ ലക്ഷ്യം. അതിലേക്ക് മാത്രം ശ്രദ്ധ നൽകി. ആ സമയത്ത് കാരവാനിലുള്ളിൽ പോലും പ്രിയങ്ക ചോപ്ര സംസാരിച്ചിട്ടില്ലെന്നും മധു ചോപ്ര ഓർത്തു.
രൺവീർ സിംഗ് നായകനായ ബാജിരാവോ മസ്താനിയിൽ ദീപിക പദുകോണായിരുന്നു പ്രധാന നായിക. പ്രിയങ്ക ചോപ്രയ്ക്ക് ലഭിച്ചത് സ്ക്രീൻ സ്പേസ് കുറവുള്ള വേഷമാണ്. എന്നാൽ തന്റെ പ്രകടനം കൊണ്ട് ദീപികയേക്കാൾ കയ്യടി പ്രിയങ്ക ചോപ്ര നേടി. ബോളിവുഡിൽ നിന്ന് ഏറെക്കാലമായി മാറി നിൽക്കുകയാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡിലെ തിരക്കുകളാണ് കാരണം. ഏറെക്കാലത്തിന് ശേഷം രാജമൗലിയുടെ തെലുങ്ക് ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ രംഗത്തേക്ക് തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ് പ്രിയങ്ക. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകൻ.


Click it and Unblock the Notifications











