'മകനെയാണ് കൂടുതൽ ബാധിച്ചത്, ഞാനാണ് അവന്റെ ഹീറോ, മോൻ വല്ലാതെ വീക്കായി'; മകൻ അനുഭവിച്ചതിനെ കുറിച്ച് രാജ് കുന്ദ്ര
നീലച്ചിത്രം നിര്‍മിക്കുകയും ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ 2021 ജൂലൈ 19നാണ് വ്യവസായിയും ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായത്. നീലച്ചിത്ര നിർമാണത്തിൽ രാജ് കുന്ദ്ര കോടികൾ മുടക്കിയിരുന്നതായി മുംബെെ പോലീസ് പറഞ്ഞിരുന്നു.
കേസുമായി ബന്ധപ്പെട്ട് ശില്‍പ ഷെട്ടി ഉൾപ്പടെയുള്ളവരുടെ മൊഴി എടുത്തിരുന്നു. താന്‍ കലാമൂല്യമുള്ള ചിത്രങ്ങളാണ് എടുത്തതെന്നും അതിനെ അശ്ലീലമായി ചിത്രീകരിച്ച് തന്നെ ബലിയാടാക്കിയതാണെന്നും പിന്നീട് രാജ് കുന്ദ്ര കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
തന്നെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചതാണെന്നും രാജ് കുന്ദ്ര വാദിച്ചിരുന്നു. കേസിൽ ജാമ്യം ലഭിച്ചശേഷം പൊതുവേദികളിൽ രാജ് കുന്ദ്ര അധികം സജീവമായിരുന്നില്ല. മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം മുഖം മൂടി ധരിച്ചിരുന്നു.

ജയിൽ മോചിതനായി പുറത്ത് വന്നശേഷം ഒരിക്കൽ പോലും മുഖം പുറത്ത് കാണിക്കാൻ താരം തയ്യാറായിരുന്നില്ല. വ്യത്യസ്തമായ മുഖം മൂടികൾ ധരിച്ച് എത്തുന്ന രാജ് കുന്ദ്രയെ ആരാധകരും ട്രോൾ ചെയ്തിരുന്നു. 2009ലാണ് കുന്ദ്രയും ശിൽപ ഷെട്ടിയും വിവാഹിതരാകുന്നത്.
ഇരുവർക്കും രണ്ട് കുട്ടികളാണുള്ളത്. സറോഗസിയിലൂടെയാണ് ഇരുവർക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. നീലച്ചിത്ര നിര്‍മാണ കേസിൽ ജയിലിലായ തന്റെ കഥ സിനിമയാക്കിയിരിക്കുകയാണ് രാജ് കുന്ദ്ര ഇപ്പോൾ. രാജ് കുന്ദ്ര തന്നെയാണ് സിനിമയിലെ നായകൻ. ചിത്രത്തിന്റെ കഥയൊരുക്കിയതും രാജ് കുന്ദ്രയാണ്. ഷാനവാസ് അലിയാണ് സംവിധാനം.
വിക്രം ഭാട്ടിയുടേതാണ് തിരക്കഥ. യുടി 69 എന്ന് ടെെറ്റിലിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിട്ടുണ്ട്. രാജ് കുന്ദ്രയുടെ ജയിലിലെ രണ്ട് മാസത്തെ ജീവിതം പറയുന്ന ചിത്രമാണിത്. സിനിമയുടെ പ്രമോഷനായി മാധ്യമങ്ങൾക്ക് മുമ്പിൽ എത്തിയപ്പോഴാണ് വളരെ നാളുകൾക്ക് ശേഷം രാജ് കുന്ദ്ര മുഖത്ത് മാസ്ക്ക് ഇല്ലാതെ പ്രത്യക്ഷപ്പെട്ടത്.
പ്രമോഷനിൽ പങ്കെടുത്ത് സംസാരിക്കവെ തന്റെ മൂത്ത മകൻ വിയാനെ കുറിച്ച് രാജ് കുന്ദ്ര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ജയിൽവാസത്തിന്റെ ആഘാതം മകൻ വിയാനെ എങ്ങനെ ബാധിച്ചുവെന്നാണ് താരം പറഞ്ഞത്. സങ്കീർണ്ണമായ കാര്യമായതിനാൽ കാര്യമായൊന്നും മനസിലാവാതെ മകൻ എല്ലാം കണ്ട് തളർന്ന് പോയിരുന്നുവെന്നാണ് രാജ് കുന്ദ്ര പറഞ്ഞത്. കൂടാതെ വിയാനിൽ നിന്ന് തനിക്ക് ലഭിച്ച വേദനാജനകമായ ഫോൺ കോളിനെക്കുറിച്ചും രാജ് കുന്ദ്ര പറഞ്ഞു.

'കേസിൽ അകപ്പെട്ടശേഷം പുറത്തുവരാൻ 63 ദിവസമെടുത്തു. അപ്പോഴെല്ലാം പല കാര്യങ്ങളും കണ്ടും കേട്ടും വിയാൻ ദുർബലനായി. എന്റെ ജന്മദിനത്തിൽ വിയാൻ എന്നെ ഫോൺ വിളിച്ചു. അപ്പോഴേക്കും ഏകദേശം 50 ദിവസങ്ങൾ കഴിഞ്ഞിരുന്നു. പപ്പാ എപ്പോഴാണ് വീട്ടിലേക്ക് വരുന്നത്... എന്നാണ് മോൻ ചോദിച്ചത്. ആ ചോദ്യവും അവന്റെ തളർന്നുള്ള ശബ്ദവും എന്നെ ശരിക്കും തകർത്തു.'
'എന്റെ മകൾക്ക് ഓൺലൈനിൽ വരുന്ന കാര്യങ്ങൾ വായിക്കാനുള്ള പ്രായം ആയിട്ടില്ല. കൊച്ചുകുട്ടിയാണ്. പക്ഷെ എന്റെ മകന് ഇപ്പോൾ 11 വയസായി. ഞാനാണ് അവന്റെ ഹീറോ. അവൻ എന്നെ വിശ്വസിക്കുന്നു. വിഷമിക്കേണ്ട എന്ന് ഞങ്ങൾ അവനോട് പറഞ്ഞു. അവൻ സോഷ്യൽ മീഡിയയിൽ ഇല്ല അതിനാൽ അവൻ കമന്റുകൾ വായിക്കില്ല.'
'പക്ഷെ സുഹൃത്തുക്കൾ സംസാരിക്കുന്നത് അവന് അറിയാം. എന്താണ് സംഭവിച്ചത് എന്തുകൊണ്ട് എങ്ങനെയെന്ന് എന്നൊക്കെ അവൻ ശിൽപയോട് ചോദിച്ചു. 11 വയസുള്ള ഒരു കുട്ടിക്ക് നൽകേണ്ടുന്ന തരത്തിൽ ഒരു ഉത്തരം ശിൽപ അവന് നൽകി. അവന് ഇതെല്ലം ഒരു വലിയ ട്രോമയാണ് സമ്മാനിച്ചത്', എന്നാണ് മകനെ കുറിച്ച് സംസാരിച്ച് രാജ് കുന്ദ്ര പറഞ്ഞത്.


Click it and Unblock the Notifications











