'ശിൽപയോട് ഇക്കാര്യം പറഞ്ഞപ്പോൾ ഒരു ചെരുപ്പാണ് എന്റെ മുഖത്തേക്ക് വന്നത്'; അനുഭവം വെളിപ്പെടുത്തി രാജ് കുന്ദ്ര!
രണ്ട് വർഷത്തോളമായി ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര ലൈം ലൈറ്റിലേക്ക് വരാതെ മറഞ്ഞ് നിൽക്കുകയായിരുന്നു. ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങിയശേഷം എപ്പോൾ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടാലും രാജ് കുന്ദ്ര മുഖത്ത് മാസ്ക്ക് ധരിച്ചിട്ടുണ്ടാകും.
വ്യത്യസ്തങ്ങളായ മാസ്ക്കുകൾ ധരിച്ച് ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന രാജ് കുന്ദ്ര ഒട്ടനവധി പരിഹാസങ്ങൾക്കും കളിയാക്കലുകൾക്കും വിധേയനാകേണ്ടി വന്നിട്ടുണ്ട്. സമീപകാലത്ത് ബോളിവുഡിലെ പിടിച്ചുലച്ച സംഭവമായിരുന്നു അശ്ലീല ചിത്ര നിർമ്മാണത്തിന്റെ പേരിൽ രാജ് കുന്ദ്ര അറസ്റ്റിലായി എന്നത്. രാജ് കുന്ദ്രയ്ക്കെതിരെ നിരവധി നടിമാരും രംഗത്തെത്തിയിരുന്നു.
ആദ്യമായിട്ടല്ല രാജ് വിവാദത്തില്‍ പെടുന്നത്. മുമ്പും വിവാദങ്ങള്‍ രാജ് കുന്ദ്രയുടെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. പക്ഷെ അശ്ലീല ചിത്ര നിർമ്മാണത്തിന് പിടിക്കപ്പെട്ടത് രാജ് കുന്ദ്രയ്ക്കും കുടുംബത്തിനും വലിയ അടിയായി. ജയിൽ മോചിതനായശേഷം ഒരിക്കൽ പോലും കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര പ്രതികരിച്ചിരുന്നില്ല.

എന്നാൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എല്ലാത്തിനുമുള്ള മറുപടിയുമായി കഴിഞ്ഞ ദിവസം രാജ് കുന്ദ്ര മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ഒപ്പം തന്റെ ജയില്‍ വാസത്തെ സിനിമയാക്കുകയാണ് രാജ് കുന്ദ്ര അറിയിക്കുകയും ചെയ്തു. യുടി 69 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. രാജ് കുന്ദ്ര തന്നെയാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നതും.
അഭിനയത്തിലേക്കുള്ള രാജ് കുന്ദ്രയുടെ ആദ്യ കാൽവെപ്പാണ് ബയോപിക്ക്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മാസ്‌കിട്ട് മാത്രം കണ്ടിരുന്ന രാജ് കുന്ദ്ര സിനിമയുടെ ട്രെയിലര്‍ റിലീസില്‍ വെച്ചാണ് ആദ്യമായി മുഖംമൂടി അഴിച്ചത്. ട്രെയിലര്‍ ലോഞ്ചില്‍ വെച്ച് വികാരഭരിതനായി സംസാരിക്കുകയും ചെയ്തു താരം.
താന്‍ എന്തുകൊണ്ടാണ് ഇത്രയും നാള്‍ മുഖം മൂടി ധരിച്ചിരുന്നതെന്ന് വ്യക്തമാക്കി. എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളൂ... പക്ഷെ എന്റെ ഭാര്യയേയും മക്കളേയും വെറുതെ വിടൂ എന്നായിരുന്നു രാജ് കുന്ദ്ര ആദ്യം സമൂഹത്തിന് മുന്നിൽ വെച്ച അപേക്ഷ. ജയിൽ കാലഘട്ടത്തിലെ അനുഭവങ്ങളും ഭാര്യയുടെ പ്രതികരണത്തെ കുറിച്ചും കൂടാതെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കും ട്രെയിലർ ലോഞ്ച് വേദിയിൽ വെച്ച് രാജ് കുന്ദ്ര മറുപടി നൽകി.
സിനിമയുടെ തിരക്കഥ രചിക്കാൻ ഉപയോഗിച്ചത് ജയിൽ വാസ സമയത്തെ തന്റെ ചില ഡയറികുറിപ്പുകളും ഭാര്യ ശിൽപയും താനും പരസ്പരം എഴുതി കൈമാറിയിരുന്ന കത്തുകളുമായിരുന്നുവെന്നും രാജ് കുന്ദ്ര വെളിപ്പെടുത്തി.

താൻ ബയോപിക്ക് എടുത്ത് അഭിനയിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ ശിൽപ എങ്ങനെയാണ് പ്രതികരിച്ചതെന്നും രാജ് കുന്ദ്ര വെളിപ്പെടുത്തി. 'അവളില്ലായിരുന്നുവെങ്കില്‍ ഞാന്‍ സര്‍വൈവ് ചെയ്യിലായിരുന്നു. അകത്ത് വെച്ച് തന്നെ എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. അവളാണ് എനിക്ക് വിശ്വാസവും പ്രതീക്ഷയും നല്‍കിയത്.'
'പുറത്ത് വരൂ നമ്മളിത് ഒരുമിച്ച് പരിഹരിക്കുമെന്ന് പറഞ്ഞു. ആ അറുപത്തിമൂന്ന് ദിവസമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയം. ആര്‍ക്കും അതുപോലൊന്ന് ഉണ്ടാകരുതേയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാത്തിനും ഞാന്‍ ശില്‍പയോട് നന്ദി പറയുന്നു. അവളാണ് എന്റെ ലോകം.'
'നമ്മളെ കൊല്ലാത്തതൊക്കെ കരുത്തരാക്കും എന്നല്ലേ. ബയോപിക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നതിനെ കുറിച്ച് ശിൽപയോട് പറഞ്ഞപ്പോൾ ഒരു ചെരുപ്പാണ് ആദ്യം എന്റെ മുഖത്തേക്ക് വന്നത്. എന്നാല്‍ പിന്നീട് സിനിമയുടെ സംവിധായകനായ ഷാനവാസ് അലി കഥ പറഞ്ഞതോടെ ശില്‍പ സമ്മതിച്ചുവെന്നും', രാജ് കുന്ദ്ര പറയുന്നു. ആക്ഷേപഹാസ്യത്തിലൂടെയാണ് സിനിമയുടെ അവതരണം. ആർതർ റോഡ് ജയിൽ ജീവിതം അതുപോലെ തന്നെ സിനിമയിലൂടെ പറയാൻ ശ്രമിക്കുകയാണ് രാജ് കുന്ദ്ര.


Click it and Unblock the Notifications











