'മേക്കപ്പ് ഒഴിവാക്കി മുഖം കഴുകി വരാനാണ് ആദ്യം കണ്ടപ്പോൾ കമൽഹാസൻ സാർ പറഞ്ഞത്'; റാണി മുഖർജി പറയുന്നു
ബംഗാളി ചലച്ചിത്ര കുടുംബത്തിൽ ജനിച്ച റാണി മുഖർജി ഇന്ന് ഇന്ത്യൻ സിനിമയുടെ അഭിമാനമാണ്. താരത്തിന്റെ പിതാവ് രാം മുഖർജി സംവിധായകനായിരുന്നു. മാതാവ് കൃഷ്ണ പിന്നണി ഗായികയായിരുന്നു.
സഹോദരൻ രാജമുഖർജി ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ്. 1996ൽ രാജ കി ആയേഗി ബാറാത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് റാണി മുഖർജി ഹിന്ദി ചലച്ചിത്ര ലോകത്തേക്ക് വരുന്നത്. 1998 ലെ കരൺ ജോഹർ സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോത ഹേയിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

44കാരിയായ റാണി മുഖർജി കമൽഹാസനൊപ്പം ഹേ റാമിൽ അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ഭാഗമായപ്പോഴുള്ള അനുഭവവും കമൽഹാസൻ തന്നെ പഠിപ്പിച്ച ചില കാര്യങ്ങളെ കുറിച്ചും പിന്നീട് പലപ്പോഴും റാണി വെളിപ്പെടുത്തിയിട്ടുണ്ട്.
അവയാണ് ഇപ്പോൾ വീണ്ടും സിനിമാ പ്രേമികൾക്കിടയിൽ വൈറലാകുന്നത്. 'ഹേ റാം തന്നത് നല്ല അനുഭവങ്ങളാണ്. സെറ്റിൽ എത്തിയപ്പോൾ കമൽഹാസൻ സാർ എന്നോട് മേക്കപ്പ് നീക്കം ചെയ്യാൻ നിർദേശിച്ചു. അങ്ങനെ ഞാൻ എന്റെ മുറിയിലേക്ക് മടങ്ങിപ്പോയി മുഖം തുടച്ച് തിരികെ നടന്നു.'
'തിരിച്ച് വന്ന് എന്നോട് നന്നായി മുഖം കഴുകാൻ കമൽ സാർ നിർദേശിച്ചു. ഞാൻ ഉടൻ തന്നെ മുഖം നന്നായി കഴുകി. വളരെക്കാലത്തിന് ശേഷം ആദ്യമായി മേക്കപ്പില്ലാതെ നിൽക്കാൻ എനിക്ക് ആത്മവിശ്വാസം തോന്നിയെന്ന് പറയാം. അക്കാലത്ത് നായികമാർ ധാരാളം സൗന്ദര്യവർധക വസ്തുക്കൾ ഇടുന്നത് പതിവായിരുന്നു.'
'പക്ഷെ അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ രൂപാന്തരപ്പെടുത്തി. ഒരു കലാകാരൻ അവന്റെ രൂപം, മുടി, ഭാരം എന്നിവയിൽ ഉത്കണ്ഠപ്പെടാതെ ജീവിക്കാൻ കഴിയുന്നവനായിരിക്കണം.'

'ക്യാമറയ്ക്ക് മുമ്പിൽ പ്രകടനത്തിനായിരിക്കണം ഊന്നൽ നൽകേണ്ടത്. അപ്പോഴാണ് നാം സ്വയം വികസിക്കാൻ തുടങ്ങുന്നത്' റാണി മുഖർജി പറഞ്ഞു.
ഹേ റാം സിനിമയിൽ ഷാരൂഖ് ഖാനും അഭിനയിച്ചിരുന്നു. സിനിമയിൽ ഷാരൂഖ് അഭിനയിച്ചതിനെ കുറിച്ച് ഒരിക്കൽ കമൽഹാസൻ പറഞ്ഞത് ഇങ്ങനെയാണ്... 'ഹേ റാം സിനിമയിൽ എന്നോടുള്ള സ്നേഹം കാരണം ഷാരൂഖ് ഖാൻ പ്രതിഫലം പോലും വാങ്ങാതെയാണ് അഭിനയിച്ചത്. പക്ഷെ ഞാൻ അവൻ ഒരു വാച്ച് സമ്മാനമായി നൽകി അതിന് പകരം' എന്നാണ് കമൽഹാസൻ പറഞ്ഞത്.


Click it and Unblock the Notifications