ജയിലിൽ ഒറ്റയ്ക്ക്, വനിതാ പൊലീസിന് ഭർത്താവിനെ രക്ഷിക്കാനായി; എന്നോട് നന്ദി പറഞ്ഞു: റിയ ചക്രബർത്തി
ബോളിവുഡിനെ ഞെട്ടിച്ച ആത്മഹത്യയായിരുന്നു സുശാന്ത് സിംഗ് രാജ്പുതിന്റേത്. സുശാന്തിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന ആരോപണം ഇന്നും അവസാനിച്ചിട്ടില്ല. മരണത്തിന് പിന്നാലെ ബോളിവുഡ് ഒന്നടങ്കം സംശയനിഴലിലായി. പ്രമുഖ താരങ്ങൾക്കെതിരെ ആരോപണം വന്നു. ബി ടൗണിലെ സ്വജനപക്ഷപാതം സുശാന്തിനെ ബാധിച്ചിരുന്നെന്ന് വാദം വന്നു. പ്രബല സിനിമാ കുടുംബങ്ങൾക്കെതിരെ ജനം തിരിഞ്ഞു. മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത് അന്ന് സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രബർത്തിയെയാണ്.
ആത്മഹത്യാക്കേസ് അന്വേഷണം ഒടുവിൽ മുംബൈ സിനിമാ ലോകത്തെ ലഹരി മാഫിയ വരെയെത്തി. ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണ് റിയ ചക്രബർത്തി 2020 ൽ അറസ്റ്റിലായത്. 28 ദിവസം മുംബെെയിലെ ബൈകുള ജയിലിൽ റിയ തടവിൽ കഴിഞ്ഞു. റിയയുടെ ജീവിതം കീഴ്മേൽ മറിഞ്ഞ ദിനങ്ങളായിരുന്നു ഇത്. കടുത്ത അധിക്ഷേപങ്ങൾ റിയക്ക് നേരെ വന്നു. സുശാന്തിന്റെ മരണത്തിന് പിന്നിൽ റിയക്കും പങ്കുണ്ടെന്ന് വരെ ആക്ഷേപം വന്നു.

എന്നാൽ സുശാന്തിന് വിഷാദരോഗമായിരുന്നെന്ന് റിയ വ്യക്തമാക്കി. ഒപ്പം നിന്ന് തിരികെ കൊണ്ട് വരാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തന്നെയും വിഷാദരോഗം അലട്ടി തുടങ്ങിയതോടെയാണ് സുശാന്തിന്റെ ഫ്ലാറ്റിൽ നിന്നും താൻ മാറിയതെന്ന് റിയ ചക്രബർത്തി പറഞ്ഞു. പങ്കാളിയുടെ ആത്മഹത്യയും തുടർന്നുണ്ടായ ആഘാതവും മറികടന്ന് പഴയ ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ് റിയ.
തന്റെ യൂട്യൂബ് ചാനലിലൂടെ ബോളിവുഡ് താരങ്ങളെ റിയ അഭിമുഖം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഹണി സിംഗുമായുള്ള ഇന്റർവ്യൂവിനിടെ റിയ നടത്തിയ തുറന്ന് പറച്ചിലാണ് ശ്രദ്ധ നേടുന്നത്. താൻ ബയപോളർ ഡിസോർഡറിന് അടുത്തെത്തിയിരുന്നെന്ന് റിയ പറയുന്നു. ആളുകൾ ബയപോളർ ഡിസോർഡറിനെ മനസിലാക്കുന്നില്ല. അവർക്ക് വട്ടാണെന്നോ ലഹരിയിലാണെന്നോ കരുതുന്നു.

ജയിലിൽ സൂയിസൈഡ് വാച്ച് എന്നൊന്നുണ്ട്. മീഡിയ സെൻസിറ്റീവായ കേസുകളിലാണിത്. ജീവനൊടുക്കാൻ സാധ്യതയുള്ള പ്രതികളെ നിരീക്ഷിക്കുന്നതിന് പറയുന്ന വാക്കാണിതെന്ന് റിയ ചക്രബർത്തി ചൂണ്ടിക്കാട്ടുന്നു. എന്നെ ഒറ്റയ്ക്കാണ് തടവിലിട്ടത്. എന്നെ നിരീക്ഷിക്കുന്ന രണ്ട് വനിതാ പൊലീസുകാരോടെ സംസാരിക്കാൻ പറ്റൂ. അവരോട് ഞാൻ മാനസികാരോഗ്യത്തെക്കുറിച്ച് ഒരുപാട് സംസാരിച്ചു. 15 ദിവസം മാനസികാരോഗ്യത്തെക്കുറിച്ച് ഞാൻ ഒരുപാട് സംസാരിച്ചു.
എന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസിലാക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. 16ാം ദിവസം അവരിൽ ഒരു സ്ത്രീ താൻ സ്വന്തം ഗ്രാമത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞു. ലഹരിയിലാണെന്ന് കരുതി എന്റെ ഭർത്താവിനെ ആളുകൾ മരത്തിൽ കെട്ടിയിട്ടു. എന്നാൽ നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ എന്റെ ഭർത്താവിനും ഇതേ പ്രശ്നമാണെന്ന് തോന്നുന്നെന്ന് ആ സ്ത്രീ പറഞ്ഞു. തന്നെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തന്നതിന് അവർ നന്ദി പറഞ്ഞെന്നും റിയ ചക്രബർത്തി ഓർത്തു.
ജാമ്യം ലഭിച്ച ദിവസം അവർ എന്നെ കാണാൻ വന്നു. നിങ്ങൾ പറഞ്ഞത് ശരിയായിരുന്നു. അദ്ദേഹത്തിന് ബയപോളർ ഡിസോർഡർ ഉണ്ടെന്ന് സ്ഥിരീകരിച്ചു. താൻ ജയിലിലായതിന് പിന്നിലെ ഉദ്ദേശം ആ മനുഷ്യനെ രക്ഷിക്കുകയെന്നതായിരുന്നെന്ന് ചിലപ്പോൾ തോന്നും. ബയപോളർ ഡിസോർഡറിനെ മനസിലാക്കേണ്ടത് പ്രധാനമാണെന്നും റിയ ചക്രബർത്തി പറഞ്ഞു.


Click it and Unblock the Notifications











