'സ്ത്രീയായി മാറിയെന്ന് തെളിയിക്കാൻ ട്രാൻസ്ജെന്റേഴ്സിന് പരസ്യമായി തുണിയഴിക്കേണ്ട അവസ്ഥയാണ്'; സൈഷ ഷിൻഡെ
പ്രശസ്ത ബോളിവുഡ് ഫാഷൻ ഡിസൈനറായ സൈഷ ഷിൻഡെ കങ്കണ റണൗട്ട് അവതാരകയായ ബോളിവുഡിലെ മെഗാ റിയാലിറ്റി ഷോ ലോക്ക് അപ്പിലെ മത്സരാർഥിയായി പങ്കെടുത്ത് വരികയാണ്. കരീന കപൂർ, ദീപിക പദുക്കോൺ, കത്രീന കൈഫ്, ശ്രദ്ധ കപൂർ, കിയാര അദ്വാനി തുടങ്ങിയ നിരവധി അഭിനേത്രികൾക്ക് വേണ്ടി വസ്ത്രാലങ്കാരം നിർവഹിച്ചയാളാണ് സൈഷ. കുട്ടിക്കാലം തൊട്ടുതന്നെ ആശയക്കുഴപ്പത്തിലായിരുന്നു സൈഷ.

ആദ്യം ഗേ ആണെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് താൻ ട്രാൻസ് വുമൺ ആണെന്ന് തിരിച്ചറിയുകയായിരുന്നുവെന്നും സൈഷ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ പൊതുസമൂഹത്തിൽ ജീവിക്കാൻ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെടുന്നവർ അനുഭവിക്കുന്ന വേദനകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സൈഷ.ലോക്ക് അപ്പിലെ ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കിലാണ് സഹമത്സരാർഥിയുടെ ആവശ്യപ്രകാരം ട്രാൻസ്‌വുമൺ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ആളുകൾ ദിവസവും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞത്.
ലിംഗഭേദം തെളിയിക്കാൻ പല ട്രാൻസ്‌വുമൺസിനോടും വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെടുകയും ചിലപ്പോൾ പൊതുസ്ഥലത്ത് വെച്ച് മറ്റുള്ളവർ അഴിക്കാൻ ശ്രമിക്കുന്ന സ്ഥിതി ഇപ്പോഴുമുണ്ടെന്നാണ് സൈഷ പറയുന്നത്. 'ട്രാൻസ് സ്ത്രീകൾക്ക് സമൂഹത്തിൽ നിന്ന് അപമാനം നേരിടേണ്ടി വരുന്നു. അതിനാലാണ് അവർ പുറത്തിറങ്ങുന്നത് നിർത്തുന്നത്. തങ്ങൾ സ്ത്രീകളാണെന്ന് തെളിയിക്കാൻ പരസ്യമായി വസ്ത്രം അഴിച്ച് മാറ്റേണ്ട സ്ഥിതി നിരവധി ട്രാൻസ് സ്ത്രീകൾക്കുണ്ടാകാറുണ്ട്. ഈ അനീതി നമ്മൾ അവസാനിപ്പിക്കണം. ഒരു മാറ്റം നമ്മൾ ഒരുമിച്ച് ലോകത്തിലേക്ക് കൊണ്ടുവരണം.'

'എന്നെപ്പോലുള്ള ചില ആളുകൾ പുറത്തുവരുമ്പോൾ മാത്രമേ ആ മാറ്റം ഉണ്ടാകൂ. ഭയപ്പെടാതെ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായാൽ എല്ലാവരും അതേക്കുറിച്ച് തുറന്ന് പറയുക. ഷോയിൽ നിന്നുള്ള എന്റെ വരുമാനത്തിന്റെ 50 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് ഞാൻ വാഗ്ദാനം ചെയ്തു. ഈ ഷോയിലൂടെ ഞാൻ എന്ത് സമ്പാദിക്കുന്നുവോ അതിന്റെ 50 ശതമാനം ട്രാൻസ് കമ്മ്യൂണിറ്റി എൻജിഒകൾക്കും ചാരിറ്റബിൾ ട്രസ്റ്റുകൾക്കും സംഭാവന ചെയ്യാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്' സൈഷ ഷിൻഡെ പറഞ്ഞു.


Click it and Unblock the Notifications