'3 തവണ വിവാഹം, ഭർത്താക്കന്മാർ ഉപേക്ഷിച്ചിട്ടും മക്കളെ ഒറ്റയ്ക്ക് വളർത്തി'; ഷാഹിദിന്റെ അമ്മ നിലിമ അസീം പറയുന്നു
ബോളിവുഡിലെ യുവ താരങ്ങളാണ് ഷാഹിദ് കപൂറും ഇഷാൻ ഖട്ടറും. മാതാപിതാക്കളുടെ പാത പിന്തുടർന്നാണ് ഇരുവരും സിനിമയിലെത്തിയത്. നടിയും നർത്തകിയും എഴുത്തുകാരിയുമെല്ലാമായ നിലിമ അസീം ആണ് ഇരുവരുടേയും അമ്മ. ചെറുപ്പം മുതൽ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് നിലിമ മക്കളായ ഇഷാനെയും ഷാഹിദിനേയും വളർത്തിയത്. വിവാഹ ജീവിതം പരാജയപ്പെട്ടപ്പോൾ ഒറ്റയ്ക്ക് മക്കളെ പോറ്റി വളർത്തേണ്ട സ്ഥിതിയായിരുന്നു നിലിമയ്ക്ക്. സിംഗിൾ പാരന്റ് ആയിരിക്കുമ്പോൾ താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് നിലിമ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്.
മൂന്ന് തവണ നിലിമ വിവാഹിതയായിരുന്നു. എന്നാൽ ആ ദാമ്പത്യ ജീവിതങ്ങൾക്കെല്ലാം വളരെ കുറച്ച് കാലത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു. 1979ൽ ആയിരുന്നു നിലിമയുടെ ആദ്യ വിവാഹം നടന്നത്. നടനും തിയേറ്റർ ആർട്ടിസ്റ്റുമായ പങ്കജ് കപൂറിനെയാണ് വിവാഹം കഴിച്ചത്. വിവാഹ ശേഷം ഇരുവരും ഡൽഹിയിൽ ആയിരുന്നു താമസിച്ചിരുന്നത്. പിന്നീട് 1981ൽ ഇരുവർക്കും ആദ്യത്തെ കുഞ്ഞായി ഷാഹിദ് കപൂർ ജനിച്ചു. ഷാഹിദ് പിറന്ന് മൂന്ന് വർഷം പിന്നിട്ടപ്പോഴേക്കും 1984ൽ നിലിമയും പങ്കജും പിരിഞ്ഞു.

ശേഷം നിലിമയുടെ ലോകം മകൻ ഷാഹിദ് മാത്രമായി. പിന്നീട് വർഷങ്ങൾക്ക് ശേഷം 1990ൽ നിലിമ നടനും വോയിസ് ആർട്ടിസ്റ്റുമായ രാജേഷ് ഖട്ടറിനെ വിവാഹം ചെയ്തു. അതിൽ ഇരുവർക്കും പിറന്ന മകനാണ് യുവ നടൻ ഇഷാൻ ഖട്ടർ. നിലിമയും രാജേഷ് ദാമ്പത്യ ജീവിതത്തിന്റെ പതിനൊന്നാം വർഷത്തിലാണ് വിവാഹമോചിതരായത്. നിലിമയിൽ നിന്നും വിവാഹമോചനം നേടിയ രാജേഷ് 2008ൽ വന്ദന സജ്നാനിയെ വിവാഹം ചെയ്തു. രണ്ടാമത്തെ വിവാഹ ബന്ധവും തകർന്നതോടെ രണ്ട് മക്കളുടേയും ചുമതല നിലിമ ഏറ്റെടുത്തു.

ഷാഹിദും ഇഷാനും തമ്മിൽ 15 വയസിന്റെ വ്യത്യസമുണ്ട്. മൂത്ത മകനെപ്പോലെയാണ് ഷാഹിദ് ഇഷാനെ കൊണ്ടുനടക്കുന്നത്. പിന്നീട് 2004ൽ ദാമ്പത്യ ജീവിതത്തിലെ ഭാഗ്യം പരീക്ഷിക്കാൻ നിലിമ മൂന്നാമതും വിവാഹിതയായി. ഗായകൻ റസ അലി ഖാനെയായിരുന്നു നിലിമ വിവാഹം ചെയ്തത്. ആ ബന്ധത്തിനും അധികം ആയുസുണ്ടായിരുന്നില്ല. റസയുമായുള്ള നിലിമയുടെ വിവാഹബന്ധം 2009ൽ അവസാനിച്ചു. പിന്നീടങ്ങോട്ട് മക്കൾക്കൊപ്പവും അവരുടെ കരിയറിന് വേണ്ടിയും നിലിമ പ്രവർത്തിക്കുകയായിരുന്നു. എല്ലാ കഷ്ടപ്പാടിലും മക്കളെ മറ്റാർക്കും വിട്ടുകൊടുക്കാതെ ചേർത്ത് നിർത്തിയാണ് നിലിമ വളർത്തികൊണ്ട് വന്നത്.

സിംഗിൾ പാരന്റായതിനാൽ ആ സമയങ്ങളിൽ വളരെ അധികം കുറ്റപ്പെടുത്തലുകൾ നിലിമയ്ക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. ആ സമയങ്ങിൽ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് ഇടൈംസിന് നൽകിയ അഭിമുഖത്തിൽ നിലിമ പറഞ്ഞത് ഇങ്ങനെയാണ്. 'ഞാൻ യഥാർത്ഥത്തിൽ ദുഖം, തിരസ്‌കരണം, ഉത്കണ്ഠ, വേദന, ഭയം,അരക്ഷിതാവസ്ഥ എന്നിവ അനുഭവിച്ചത് ആദ്യ വിവാഹമോചനത്തിന് ശേഷമാണ്. അന്ന് ഷാഹിദിന് മൂന്ന് വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളൂ. ഞാൻ എന്റെ മക്കളെ വളർത്തിയത് ഒറ്റയ്ക്കാണ്. അക്കാലത്ത് അത് വളരെ ബുദ്ധിമുട്ടായിരുന്നു. കഠിനാധ്വാനത്തിനും കഷ്ടപ്പാടുകൾക്കും ശേഷം എന്റെ മക്കൾ സിനിമകളിൽ ഉയർന്ന സ്ഥാനങ്ങളിൽ നിൽക്കുന്നത് കാണുമ്പോൾ വരുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല.'
Recommended Video

'എന്റെ കൊച്ചുമക്കളോടൊപ്പം കളിക്കാനും ചിരിക്കാനും ഒരുപാട് സമയം ലഭിക്കുന്നു. അവർക്കൊപ്പമുള്ള ജീവിതം സുഖകരമാണ്. ഷാഹിദിന്റെ ഭാര്യ മിറ ഞങ്ങളുടെ മുഴുവൻ കുടുംബത്തെയും ഒരുമിച്ച് കൊണ്ടുപോകുന്നു. അവൾ ഞങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കുന്നു. ഷാഹിദ് അവളിൽ ഒരു മികച്ച കൂട്ടാളിയെ കണ്ടെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. അവൾ വളരെ സ്‌നേഹമുള്ളവളാണ്. ഞാൻ പൂർണ്ണമായും അനുഗ്രഹിക്കപ്പെട്ടവളാണെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട്' നിലിമ അസീം പറയുന്നു.


Click it and Unblock the Notifications