'ഒറ്റ മത്സരത്തിൽ മൂന്ന് സിക്സർ അടിക്കണം'; പ്രണയാഭ്യർഥന നടത്തിയ മൻസൂർ അലി ഖാന് മുമ്പിൽ ഷർമിള വെച്ച നിബന്ധന!
ബോളിവുഡ് സിനിമാ മേഖലയിൽ അറിയപ്പെടുന്ന നടിയാണ് ഷർമിള ടാഗോർ. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ക്യാപ്റ്റനുമായിരുന്ന മൻസൂർ അലി ഖാൻ പട്ടൗഡിയെയാണ് ഷർമിള വിവാഹം ചെയ്തത്. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്.
സെയ്ഫ് അലി ഖാൻ, സോഹ അലി ഖാൻ, സബ അലി ഖാൻ എന്നിവരാണത്. അതിൽ സെയ്ഫ് അലി ഖാൻ ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ്. ബോളിവുഡ് താരങ്ങളെ വിവാഹം ചെയ്ത നിരവധി ക്രിക്കറ്റ് താരങ്ങളുണ്ട്. അക്കൂട്ടത്തിൽ ഒരു ദമ്പതികളാണ് ഷർമിള ടാഗോറും മൻസൂർ അലി ഖാനും.

ഇന്ത്യൻ ക്രിക്കറ്റിന് മറക്കാനാവാത്ത പേരാണ് നവാബ് മൻസൂർ അലിഖാൻ സിദ്ദിഖി പട്ടൗഡി എന്ന ജൂനിയർ പട്ടൗഡിയുടേത്. ഹരിയാനയിലെ പട്ടൗഡിയിലെ ഒമ്പതാമത്തേയും അവസാനത്തേയും നവാബായിരുന്ന മൻസൂർ പട്ടൗഡി ഇന്ത്യൻ ക്രിക്കറ്റിലേയും രാജകുമാരനായിരുന്നു.
ഹോക്കി താരവും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനുമായിരുന്ന ഇഫ്തിഖർ അലി ഖാൻ പട്ടൗഡിയുടെ മകനായി 1941 ജനുവരി 5ന് ഭോപ്പാലിലാണ് പിറന്നത്. ഒറ്റക്കണ്ണിന്റെ കാഴ്ചയുമായി ഇന്ത്യയ്ക്കായി 46 ടെസ്റ്റുകൾ കളിച്ചു. 21-ാം വയസിൽ ഇന്ത്യൻ ടെസ്റ്റ് ടീമിനെ മൻസൂർ അലിഖാൻ പട്ടൗഡി എന്ന ജൂനിയർ പട്ടൗഡി നയിച്ചു.
വായിൽ സ്വർണക്കരണ്ടിയോടെ ജനിച്ച മൻസൂർ പട്ടൗഡിയുടെ ഇന്ത്യൻ ടീമിലേക്കുള്ള വരവ് പക്ഷേ പിതാവിന്റെ ശുപാർശയോടെയായിരുന്നില്ല. വിൻചെസ്റ്ററിൽ സ്കൂൾ കുട്ടിയായിരിക്കെ ക്രിക്കറ്റിനോട് അടങ്ങാത്ത താൽപര്യം അദ്ദേഹത്തിനുണ്ടായിരുന്നു. 1969ലാണ് മൻസൂർ അലി ഖാനും ഷർമിള ടാഗോറും വിവാഹിതരായത്.
2011ലാണ് മൻസൂർ അലി ഖാൻ അന്തരിച്ചത്. 1965 ലാണ് ദമ്പതികൾ ആദ്യമായി കണ്ടുമുട്ടുന്നത്. താമസിയാതെ അവർ പ്രണയത്തിലായി. വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോൾ രണ്ടുപേരുടേയും മുന്നിലുണ്ടായിരുന്ന വെല്ലുവിളി വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നുള്ളവരാണ് തങ്ങൾ എന്നതാണ്.
മാത്രമല്ല വിവാഹ സമയത്ത് ഷർമിള മതം മാറിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാഹത്തിലേക്ക് പോകുന്നതിന് മുമ്പ് ഷർമിള മൻസൂറിന് മുമ്പിൽ വിചിത്രമായൊരു നിബന്ധന വെച്ചിരുന്നു.

ഒരു മത്സരത്തിൽ തുടർച്ചയായി മൂന്ന് സിക്സറുകൾ അടിക്കുക എന്ന നിബന്ധനയാണ് ഷർമിള മൻസൂറിന് മുമ്പിൽ വെച്ചത്. ഇന്നും ഇരുവരുടേയും പ്രണയവും വിവാഹവും ചർച്ചയാകുമ്പോൾ ഷർമിള വെച്ച രസകരമായ കണ്ടീഷനും ചർച്ച ചെയ്യപ്പെടാറുണ്ട്.
വിവാഹ ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ ഷർമ്മിള പറഞ്ഞതിങ്ങനെയായിരുന്നു. 'തിരിഞ്ഞ് നോക്കുമ്പോൾ എന്റെ ജീവിതത്തിൽ എല്ലാം സുഗമമായി നടന്നതിൽ ഞാൻ നന്ദിയുള്ളവളാണ്.'
'എന്റെ കുട്ടികൾ സ്വയം പര്യാപ്തതയിലേക്ക് വളർന്നു. മൂവരും അവരുടെ ജോലിയിൽ വിജയിക്കുന്നു. സെയ്ഫ് സിനിമയിൽ എത്തിയപ്പോൾ കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നില്ല. സോഹയും സ്വന്തം ജീവിതം സുഖമമായി കൊണ്ടുപോകുന്നു. സബയും നല്ല ജീവിതമാണ് നയിക്കുന്നത്. എന്റെ മൂന്ന് മക്കളും അവരുടെ വരുമാനത്തിലാണ് ജീവിക്കുന്നത്' എന്നായിരുന്നു ഷർമ്മിള ടാഗോർ പറഞ്ഞത്.


Click it and Unblock the Notifications