ഭാര്യ ഐശ്വര്യയെയാണ് തനിക്ക് ഏറ്റവും പേടിയെന്ന് പറയാൻ അഭിഷേകിന് ചമ്മൽ, ഉത്തരം ചാടി കയറി പറഞ്ഞ് സഹോദരി ശ്വേത!
ഐശ്വര്യയോടുള്ള പ്രണയം എവിടെ വെച്ചും പ്രകടിപ്പിക്കാന്‍ മടിയില്ലാത്ത ആളാണ് അഭിഷേക് ബച്ചന്‍. ഐശ്വര്യ തനിക്ക് എത്ര പ്രിയപ്പെട്ടവളാണെന്ന് അവസരം കിട്ടുമ്പോഴെല്ലാം അഭിഷേക് വെളിപ്പെടുത്താറുണ്ട്. 'തന്റെ ഏറ്റവും പ്രിയപ്പെട്ട ഇടം... തനിക്കേറ്റവും സന്തോഷം ലഭിക്കുന്ന ഇടം... അത് ഐശ്വര്യ തന്നെയാണ്.'
ഹാപ്പി പ്ലേസ് എന്ന ഹാഷ്ടാഗോടെയാണ് ഇരുവരും ഒരുമിച്ചിരിക്കുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം അഭിഷേക് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഐശ്വര്യയുടെ പിറന്നാളിന് മുമ്പൊരിക്കൽ പങ്കുവെച്ച് കുറിച്ചത്.

പതിനഞ്ച് വര്‍ഷം മുമ്പ് 2007ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാകുന്നത്. പിന്നീട് ഐശ്വര്യ റായ് ഐശ്വര്യ റായ് ബച്ചനായി മാറി. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള പ്രണയം എങ്ങനെയാണ് വളര്‍ന്നതെന്ന് അധികം ആര്‍ക്കും അറിയില്ല.
എന്നാല്‍ ബണ്ടി ഔര്‍ ബബ്ലി എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് കജ്‌രാ റേ എന്ന ഐറ്റം സോങ്ങിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2006-2007 കാലഘട്ടത്തില്‍ ഉംറാവോ ജാന്‍, ഗുരു, ധൂം 2 എന്നീ മൂന്ന് ചിത്രങ്ങളുടെ ഷൂട്ടിംഗ് വേളയിൽ ഒരുമിച്ച് ചെലവഴിക്കാന്‍ ധാരാളം സമയം ഇരുവർക്കും ലഭിച്ചു.
ഒടുവില്‍ ഇരുവരും പരസ്പരം പ്രണയത്തിലാവുകയായിരുന്നു. അഭിഷേക് ബച്ചൻ പെർഫെക്ട് ഫാമിലി മാനാണ്. അർപ്പണബോധമുള്ള ഭർത്താവും പിതാവും മാത്രമല്ല മാതാപിതാക്കളായ അമിതാഭിന്റേയും ജയാ ബച്ചന്റേയും ഉത്തരവാദിത്വമുള്ള മകൻ എന്ന നിലയിലും അഭിഷേകിന് ഫുൾ മാർക്കാണ് കുടുംബാംഗങ്ങൾ നൽകാറുള്ളത്.
അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ ചിത്രങ്ങൾ കുടുംബവുമായുള്ള താരത്തിന്റെ ബന്ധം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് വിശദീകരിക്കുന്നതാണ്. ഇപ്പോഴിത കരൺ ജോഹറിന്റെ ഒരു ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ കരൺ ചോദിച്ച ചോദ്യത്തിന് അഭിഷേക് നൽകിയ മറുപടിയാണ് വൈറലാകുന്നത്.
ഭാര്യ ഐശ്വര്യയെയാണോ അമ്മ ജയ ബച്ചനെയാണോ ഏറ്റവും കൂടുതൽ പേടി എന്നാണ് കരൺ ജോഹർ റാപ്പിഡ് ഫയർ റൗണ്ടിൽ അഭിഷേകിനോട് ചോദിച്ചത്. അതിന് അമ്മ ജയാ ബച്ചനെ എന്നാണ് അഭിഷേക് മറുപടി നൽകിയത്. ഉടൻ തന്നെ അരികിൽ ഇരുന്ന സഹോദരി ശ്വേത ബച്ചൻ ഇടയിൽ കയറി പറഞ്ഞു അഭിഷേകിന് പേടി ഭാര്യയെയാണന്നും അമ്മയെയാണ് പേടിയെന്ന് അഭിഷേക് കള്ളം പറഞ്ഞതാണെന്നും.

ഉടൻ തന്നെ അഭിഷേക് ഇടപെട്ട് 'മിണ്ടാതിരിക്കൂ... ഇത് എന്റെ റാപ്പിഡ് ഫയറാണെന്ന്' പറഞ്ഞ് ശ്വേതയെ പേടിപ്പിച്ചു. 'അഭിഷേക് വിവാഹത്തെ കുറിച്ച് എന്നോട് പറഞ്ഞത് വളരെ പെട്ടന്നായിരുന്നു. റോക്ക ചടങ്ങ് എന്ന് വിളിക്കപ്പെടുന്ന ഒന്ന് ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഞങ്ങൾ ദക്ഷിണേന്ത്യക്കാരാണ്.'
'അതിനാൽ റോക്ക എന്താണെന്ന് എനിക്കറിയില്ല. പെട്ടെന്നാണ് തങ്ങൾ വീട്ടിലേക്ക് വരികയാണെന്ന് അഭിഷേക് അറിയിച്ചത്. ഇത് പറയാൻ അഭിഷേകിന്റെ വീട്ടിൽ നിന്നും വിളിച്ചപ്പോൾ അച്ഛൻ വീട്ടിലുണ്ടായിരുന്നില്ല. അതും എന്നെ ഏറെ ആശയകുഴപ്പത്തിലാക്കി' അഭിഷേക് പെണ്ണ് കാണാൻ വന്ന സംഭവം വിവരിച്ച് ഐശ്വര്യ മുമ്പ് പറഞ്ഞത് ഇങ്ങനെയാണ്.
മറൈന്‍ ബയോളജിസ്റ്റായ കൃഷ്ണരാജിന്റേയും എഴുത്തുകാരിയായ വൃന്ദയുടേയും മകളായി 1973 നവംബര്‍ 1ന് മംഗലാപുരത്താണ് ഐശ്വര്യയുടെ ജനനം. ഐശ്വര്യയുടെ ജനനശേഷം മാതാപിതാക്കള്‍ മുംബൈയിലേയ്ക്ക് താമസം മാറി. മുംബൈയിലെ സാന്താക്രൂസിലുള്ള ആര്യ വിദ്യാ മന്ദിര്‍ ഹൈസ്‌കൂളിലാണ് ഐശ്വര്യ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്.
പിന്നീട് ചര്‍ച്ച്‌ഗേറ്റിലുള്ള ജയ്‌ഹിന്ദ് കോളേജില്‍ ചേര്‍ന്ന ഐശ്വര്യ ഒരു വര്‍ഷത്തിനുശേഷം മാതുംഗയിലുള്ള രൂപാറെല്‍ കോളേജില്‍ ചേര്‍ന്ന് പ്ലസ്ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പഠനത്തില്‍ അസാമാന്യ മികവ് പുലര്‍ത്തിയ ഐശ്വര്യയ്ക്ക് ആര്‍ക്കിടെക്റ്റ് ആവാനായിരുന്നു മോഹം. പഠനത്തോടൊപ്പം തന്നെ നൃത്തത്തിലും ഐശ്വര്യ പരിശീലനം നേടിയിരുന്നു.


Click it and Unblock the Notifications











