തിയേറ്ററുകളിൽ തകര്‍ന്നടിഞ്ഞ് സല്‍മാന്‍ ഖാൻ സിനിമ സിക്കന്ദർ; ആഗോളതലത്തിൽ ഇതുവരെ നേടിയത് 140 കോടി
എല്ലാ ഈദിനും ആരാധകർക്കുള്ള ട്രീറ്റെന്ന പോലെ സൽമാൻ ഖാൻ സിനിമകൾ തിയേറ്ററുകളിൽ എത്താറുണ്ട്. ഈ വർഷവും ആ പതിവ് തെറ്റിയില്ല. ഈദ് സമ്മാനമായി ഇക്കഴിഞ്ഞ മാർച്ച് 30ന് ബോളിവുഡിന്റെ ഭായ് ജാൻ സൽമാൻ ഖാൻ നായകനായ സിക്കന്ദർ റിലീസ് ചെയ്തിരുന്നു. സിനിമ സംവിധാനം ചെയ്തത് തമിഴിൽ സൂപ്പർ താരങ്ങളെ വെച്ച് വരെ നിരവധി ഹിറ്റുകൾ ഒരുക്കിയിട്ടുള്ള എ.ആര്‍ മുരുഗദോസാണ്.
ഒരിടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന സല്‍മാന്‍ ഖാന്‍ ചിത്രമെന്ന രീതിയിലും മുരുഗദോസ് എന്ന സംവിധായകന്മേലുള്ള വിശ്വാസം കൊണ്ടും റിലീസിനായി പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരുന്നത്. രശ്മിക മന്ദാന, സത്യരാജ്, കാജള്‍ അഗര്‍വാള്‍, ഷര്‍മാന്‍ ജോഷി തുടങ്ങിയവരാണ് സിക്കന്ദറില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

എന്നാൽ വൻ മുതൽ മുടക്കിൽ നിർമ്മിച്ച സിനിമ തിയേറ്ററിൽ തകർന്നടിഞ്ഞുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കേരളത്തിൽ അടക്കം സിക്കന്ദർ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ സിനിമ കാണാൻ ആളില്ല. ബോക്സ് ഓഫീസിലും സിനിമ നിലംപൊത്തി ഓരോ ദിവസം കഴിയുന്തോറും കലക്ഷൻ വലിയ രീതിയിൽ കുറഞ്ഞ് വരികയാണ്.
ആഗോളതലത്തില്‍ 140 കോടി രൂപയാണ് സിക്കന്ദര്‍ ഇതുവരെ നേടിയത്. ഇന്ത്യയില്‍ നിന്ന് മാത്രം 84.25 കോടി രൂപ നെറ്റ് കലക്ഷന്‍ ലഭിച്ചു. ഓവര്‍സീസ് കലക്ഷന്‍ 40 കോടി രൂപയാണ്. സാക്നിൽക്കാണ് സിനിമയുടെ നാല് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ആദ്യ ദിനത്തില്‍ 26 കോടി രൂപയും രണ്ടാം ദിനത്തില്‍ 29 കോടി രൂപയും മൂന്നാം ദിനത്തിൽ 19.5 കോടി രൂപയുമാണ് സിനിമ നേടിയത്.
നാലാം ദിവസത്തിലേക്ക് എത്തിയപ്പോൾ കലക്ഷന്‍ കുത്തനെ കുറഞ്ഞു. 9.75 കോടി രൂപയാണ് ലഭിച്ചത്. മുംബൈയിലെ നാല് മള്‍ട്ടിപ്ലക്സ് ശൃംഖലകളില്‍ സിക്കന്ദറിന് പകരം എമ്പുരാനാണ് പ്രദര്‍ശിപ്പിക്കുന്നത്. സിക്കന്ദറിന്‍റെ ഷോ പലയിടങ്ങളിലും മുടങ്ങിയ വിവരം സിനിമ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ അമോദ് മെഹ്‌റ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
കേരളത്തിലും എമ്പുരാൻ തരംഗമായതുകൊണ്ട് തന്നെ അന്യഭാഷ ചിത്രങ്ങൾ കാണാൻ ആളില്ലാത്ത സ്ഥിതിയാണ്. സിനിമയ്ക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കാത്തതിൽ സൽമാൻ ഖാനും നിരാശയിലാണ്. ബോളിവുഡിലെ മറ്റ് താരങ്ങൾ തന്റെ സിനിമ പ്രമോട്ട് ചെയ്യാൻ തയ്യാറാകുന്നില്ലെന്നും എന്നാൽ താൻ മറ്റ് താരങ്ങളുടെ സിനിമ പ്രമോട്ട് ചെയ്യാറുമുണ്ടെന്നാണ് നടൻ പറഞ്ഞത്. മറ്റ് താരങ്ങളുടെ സിനിമ ഞാൻ പ്രമോട്ട് ചെയ്യാറുണ്ട്.

എന്നാല്‍ എന്‍റെ സിനിമയെ കുറിച്ച് ബോളിവുഡ് മുഴുവന്‍ മൗനത്തിലാണ്. മറ്റുള്ളവര്‍ ചിന്തിക്കുന്നത് എനിക്ക് പിന്തുണ ആവശ്യമില്ലെന്നാണ്. എന്നാല്‍ അങ്ങനെയല്ല ഞാനും പിന്തുണ അര്‍ഹിക്കുന്നുണ്ട് എന്നാണ് സൽമാൻ ഖാൻ പറഞ്ഞത്. സിനിമയുടെ ടിക്കറ്റ് സൗജന്യമായി നൽകാമെന്ന് പറഞ്ഞിട്ട് പോലും തിയേറ്ററുകളിൽ ആള് കയറുന്നില്ല. തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുന്ന ചിത്രമാണ് സിക്കന്ദർ എന്നാണ് സിനിമയെ കുറിച്ച് വരുന്ന പ്രേക്ഷകരുടെ കമന്റുകൾ.
സിനിമയുടെ മ്യൂസിക്കിനും വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്. സാജിദ് നദിയാദ്‌വാല നിര്‍മ്മിച്ച ചിത്രത്തില്‍ സഞ്ജയ് രാജ് കോട്ട് എന്ന എന്ന കഥാപാത്രത്തെയാണ് സൽമാൻ അവതരിപ്പിച്ചത്. സിക്കന്ദർ ഒരു ദൗത്യവുമായി മുംബൈയിൽ വരികയും സത്യരാജ് അവതരിപ്പിക്കുന്ന മന്ത്രിയുമായി ഏറ്റുമുട്ടുന്നതുമാണ് സിനിമയുടെ കഥ പാശ്ചാത്തലം.
നടന്റെ ഭാര്യ രാജശ്രീയായാണ് രശ്മിക മന്ദാന അഭിനയിച്ചിരിക്കുന്നത്. രശ്മികയും സൽമാൻ ഖാനും ആദ്യമായി ജോഡിയായി അഭിനയിച്ച സിനിമ കൂടിയാണ് സിക്കന്ദർ. അതേസമയം വിവാദങ്ങളും ചർച്ചകളും ശക്തമായി നടക്കുമ്പോഴും എമ്പുരാൻ കാണാൻ പ്രേക്ഷക പ്രവാഹമാണ്.


Click it and Unblock the Notifications











