'സൽമാൻ മറ്റൊരു ഹാർവി വെയ്ൻസ്റ്റീൻ, ഐശ്വര്യയെപ്പോലെ നിരവധിപേരുണ്ട്'; സൽമാനെ കുറിച്ച് മുൻ കാമുകി സോമി അലി
സൽമാൻ ഖാൻ ബോളിവുഡിലെ വിവാദ നായകൻ കൂടിയാണ്. അദ്ദേഹത്തിന്റെ പേരിൽ പൊട്ടിപുറപ്പെട്ടിട്ടുള്ള വിവാദങ്ങളിൽ ഏറെയും അദ്ദേഹത്തിന്റെ കാമുകിമാരുമായി ബന്ധപ്പെട്ടതായിരുന്നു. പലതവണ പ്രണയം സംഭവിച്ചിട്ടുണ്ടെങ്കിലും സൽമാന്റെ പ്രണയങ്ങളെല്ലാം വിവാഹത്തിൽ എത്തും മുമ്പ് തകരും. അത്തരത്തിൽ സൽമാന്റെ മുൻ കാമുകിയായിരുന്ന വ്യക്തിയാണ് നടി സോമി അലി. ഇരുവരും ഏറെ നാൾ പ്രണയിച്ച ശേഷം വേർപിരിഞ്ഞവരാണ്. ഇടയ്ക്കിടെ സൽമാനെ കുറിച്ച് വിവാദ പരാമർശങ്ങൾ നടത്താറുള്ള സോമിയുടെ ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്.

സോമി അലി സൽമാൻ ഖാനെ ലൈംഗിക അതിക്രമ കേസുകളിൽ പ്രതിയായ ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീനുമായിട്ടാണ് ഇപ്പോൾ ഉപമിച്ചിരിക്കുന്നത്. 'ബോളിവുഡിലെ ഹാർവി വെയ്ൻസ്റ്റീനാണ് സൽമാനെന്നാണ് സോമി അലി കുറിച്ചത്. ബോളിവുഡിന്റെ ഹാർവി വെയ്ൻസ്റ്റീൻ... നിങ്ങളാരാണെന്ന് ഒരിക്കൽ എല്ലാവർക്കും വെളിപ്പെടും. നിങ്ങൾ അധിക്ഷേപിച്ച സ്ത്രീകൾ ഒരു ദിവസം പുറത്തു വന്ന് അവരുടെ സത്യം പങ്കുവെക്കും. നടി ഐശ്വര്യ റായി പങ്കുവെച്ചപ്പോലെ' എന്നാണ് ഐശ്വര്യയെ ടാഗ് ചെയ്ത് സോമി അലി കുറിച്ചത്.
പോസ്റ്റ് വായിക്കാം എന്നല്ലാതെ ആർക്കും കമന്റ് ചെയ്യാൻ സാധിക്കില്ല. കമന്റ് ചെയ്യാനുള്ള സംവിധാനം ബ്ലോക്ക് ചെയ്തിരിക്കുകയാണ് സോമി അലി. ഹിന്ദി സിനിമാ ലോകത്ത് ഒരു കാലത്ത് ചൂടുപിടിച്ച ചർച്ചയായിരുന്നു സൽമാൻ ഖാനും സോമി അലിയും തമ്മിലുള്ള പ്രണയകഥ. പാക്കിസ്ഥാനിൽ ജനിച്ച സോമി അലി വളർന്നത് അമേരിക്കയിലായിരുന്നു. മേ നേ പ്യാർ കിയാ എന്ന ബോളിവുഡ് ചിത്രം പുറത്തിറങ്ങപ്പോൾ സോമി അലിക്ക് അതിലെ നായകനായ സൽമാനോട് ആരാധന ജനിച്ചു. ഇന്ത്യയിൽ വന്ന് മോഡലിങ് ചെയ്യാൻ തീരുമാനിക്കുന്നതും സൽമാനോടുള്ള ഈ ആരാധനയ്ക്ക് കാരണമായിരുന്നു.

മോഡലിങിലും തുടർന്ന് സിനിമയിലുമെത്തിയ സോമി അലി സൽമാനുമായി പ്രണയത്തിലായി. നടി സംഗീത ബിജ്ലാനിയുമായുള്ള പ്രണയം തകർന്നതിന് ശേഷമായിരുന്നു സൽമാൻ സോമി അലിയുമായി പ്രണയത്തിലാകുന്നത്. ആ പ്രണയ ബന്ധം എട്ട് വർഷങ്ങളോളം നീണ്ടുവെങ്കിലും വിവാഹത്തിലെത്തിയില്ല. ഐശ്വര്യ റായിയുമായി സൽമാൻ പ്രണയത്തിലായതാണ് ഇവരുടെ പ്രണയം തകർന്നതിന് കാരണമായി തീർന്നതെന്ന പ്രചരണങ്ങളുണ്ടായിരുന്നു. താനും സൽമാനും ഒത്തുപോകില്ലെന്ന് തോന്നിയതിനാലാണ് എല്ലാം അവസാനിച്ചതെന്നും തങ്ങൾ ഒരുമിച്ചായിരുന്നപ്പോൾ സന്തോഷമുണ്ടായിരുന്നില്ലെന്നും സോമി അലി മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications