'മിഡിൽ ക്ലാസ് കുട്ടികളെപ്പോലെയാണ് അവരെ ഞാൻ വളർത്തിയത്, മഹേഷിന് രണ്ട് കുടുംബത്തിന്റെ ചുമതലയുണ്ടായിരുന്നു'; സോണി
ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങി നിന്ന നടിയാണ് സോണി റസ്ദാൻ. ആലിയ ഭട്ടിനെ കൂടാതെ ഷഹീൻ ഭട്ട് എന്നൊരു മകൾ കൂടി സോണി റസ്ദനുണ്ട്. മഹേഷ് ഭട്ടുമായി സോണി പ്രണയത്തിലാവുമ്പോൾ അദ്ദേഹം വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. മാത്രവുമല്ല അതിനുശേഷം സംഭവിച്ച മറ്റൊരു പ്രണയം തകർന്നതിന്റെ ആഘാതവും മഹേഷ് ഭട്ടിനെ വിട്ടൊഴിഞ്ഞിരുന്നില്ല. നടി പർവീൺ ബാബിയുമായുള്ള പ്രണയം തകർന്ന ശേഷമാണ് മഹേഷ് സോണിയുമായി അടുപ്പത്തിലാവുന്നത്.
അർത്ഥ് എന്ന സിനിമ മഹേഷ് ഭട്ടിന്റെ ജീവിത ഗന്ധിയായ കഥയാണ്. വ്യക്തിപരമായ മുറിവുകളിൽ നിന്നും പുത്തൻ ജീവിതത്തിലേക്ക് കടക്കുന്ന വേളയിലായിരുന്നു ചിത്രത്തിന്റെ പിറവി. മുറിഞ്ഞുപോയ വിവാഹബന്ധവും വ്യക്തിപരമായ ദുഖങ്ങളുമായിരുന്നു സിനിമയ്ക്ക് അവലംബമെന്ന് മഹേഷ് തന്നെ പറഞ്ഞിട്ടുണ്ട്.

പർവീൺ ബാബിയുമായുള്ള പ്രണയത്തകർച്ചയ്‌ക്കുശേഷം സോണി റസ്ദാനുമായി അടുക്കാൻ മഹേഷ് ഭട്ടിന് അൽപ്പം വൈഷമ്യമുണ്ടായിരുന്നു. വർലിയിലെ ഹോട്ടലിൽ വെച്ച് മഹേഷ് സോണിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയുമുണ്ടായി. പക്ഷെ സോണി പിന്മാറിയില്ല. അതോടെ ഇരുവരും 1986ൽ വിവാഹിതരായി. ഇന്ന് ഏറ്റവും സമ്പന്നമായ ബോളിവുഡ് താരകുടുംബങ്ങളിൽ ഒന്നാണ് മഹേഷ് ഭട്ടിന്റേത്.
എന്നാൽ സോണിയുമായുള്ള വിവാഹം കഴിഞ്ഞ സമയത്ത് മഹേഷ് സാമ്പത്തികമായി അൽപ്പം ഞെരുക്കത്തിലായിരുന്നു. മാത്രമല്ല രണ്ട് കുടുംബങ്ങളുടെ ചെലവുകൾ അന്ന് മഹേഷിന് വഹിക്കാനുണ്ടായിരുന്നു. വലിയ സാമ്പത്തികമില്ലായിരുന്നുവെന്നത് കൊണ്ട് തന്നെ മക്കളെ താൻ മിഡിൽ ക്ലാസ് കുട്ടികളെപ്പോലെയാണ് വളർത്തിയതെന്ന് പറയുകയാണ് ഇപ്പോൾ സോണി റസ്ദാൻ.
ചെറുപ്പത്തിൽ അവർ ലക്ഷ്വറി അനുഭവിച്ചിട്ടില്ലെന്നും രണ്ട് മുറികൾ മാത്രമുള്ള അപ്പാർട്ട്മെന്റിലായിരുന്നു ഏറെനാൾ താമസമെന്നും സോണി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. 'ഒരിക്കൽ ഞങ്ങൾ ദുബായിലേക്ക് പോകുമ്പോൾ മൂന്ന് ബിസിനസ് ക്ലാസ് ടിക്കറ്റുകൾ വാങ്ങാൻ കഴിഞ്ഞില്ല. ഞാൻ എന്റെ കുട്ടികളോട് പറഞ്ഞു. ഞാൻ ഫസ്റ്റ് ക്ലാസ്സിൽ യാത്ര ചെയ്യും നിങ്ങൾ ഇക്കണോമിയിൽ യാത്ര ചെയ്യൂവെന്ന്.'
'അവരുടെ തൊട്ടുമുമ്പിലെ സീറ്റിൽ സ്ത്രീ തന്റെ സീറ്റിൽ ചാരി ഇരിക്കുന്നത് ഞാൻ കണ്ടു. ആ സ്ത്രീ അത്തരത്തിൽ ഇരിക്കുന്നതുകൊണ്ട് തന്നെ എന്റെ മക്കൾക്ക് അവർക്ക് ലഭിച്ച സൗകര്യം പോലും ഉപയോഗിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് നിങ്ങൾ ആ സ്ത്രീയോട് അവരുടെ സീറ്റ് നേരെയാക്കാൻ ആവശ്യപ്പെടാത്തതെന്ന് ചോദിച്ചപ്പോൾ ആ സ്ത്രീ സീനിയർ സിറ്റിസണാണ്.'

'അതുകൊണ്ട് സീറ്റ് നേരെയാക്കാൻ പറയുന്നതിൽ വിഷമം തോന്നി എന്നായിരുന്നു ഇരുരുടെയും മറുപടി. ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്യാനുള്ളത്ര സമ്പാദ്യം നമുക്ക് ഇതുവരെ ഇല്ലെന്ന കാര്യം മക്കൾക്ക് മനസിലാക്കി കൊടുക്കാൻ ഞാൻ ശ്രമിച്ചിരുന്നു. ബിസിനസ് ക്ലാസ് നിരക്ക് താങ്ങാനാവുന്നത്ര സമ്പാദിച്ച് കഴിഞ്ഞാൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്തുകൊള്ളാനും മക്കളോട് ഞാൻ പറയാറുണ്ടായിരുന്നു.'
'ഞങ്ങൾക്ക് ഒരിക്കലും ധാരാളിത്തം ഉണ്ടായിരുന്നില്ല. പക്ഷെ ഞങ്ങൾ നന്നായി പണം മാനേജ് ചെയ്തു. എന്റെ രണ്ട് മക്കളേയും മിഡിൽ ക്ലാസ് കുട്ടികളെപ്പോലെയാണ് ഞാൻ വളർത്തിയത്. 2004 വരെ ഞങ്ങൾ രണ്ട് കിടപ്പുമുറികളുള്ള ഒരു അപ്പാർട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. മഹേഷ് നിർമ്മാതാവായതിന് ശേഷമാണ് പണം വരാൻ തുടങ്ങിയത്.'
'എന്നിട്ടും അദ്ദേഹത്തിന് രണ്ട് വീടുകൾ നോക്കാനുണ്ടായിരുന്നു. എന്റെ മക്കൾ മിഡിൽ ക്ലാസ് കുട്ടികളെപ്പോലെ വളർന്നതിൽ എനിക്ക് സന്തോഷമുണ്ട്. കാരണം എന്നെയും അങ്ങനെയാണ് വളർത്തിയത്. എന്റെ ഭർത്താവിനെ ജോലിക്ക് കൊണ്ടുപോകാൻ ഒരു കാറും ഡ്രൈവറും ഉണ്ടായിരുന്നു. എനിക്ക് ഒരു സെൻ ഉണ്ടായിരുന്നു.'
'ഞാൻ കുട്ടികളെ സ്‌കൂളിൽ കൊണ്ടുപോയി വിട്ടിരുന്നതും കൊണ്ടുവന്നിരുന്നതും ആ വാഹനത്തിൽ ആയിരുന്നു', എന്നാണ് ലക്ഷ്വറി ലൈഫ് കിട്ടുന്നതിന് മുമ്പുള്ള ജീവിതത്തെ കുറിച്ച് സംസാരിച്ച് സോണി റസ്ദാൻ പറഞ്ഞത്.


Click it and Unblock the Notifications