'ബച്ചന്റെ നായികയാകാൻ ശ്രീദേവി വെച്ച നിബന്ധന; ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിഞ്ഞത് ശ്രീദേവിക്ക് മാത്രം'
ഇന്ത്യൻ സിനിമയെ സംബന്ധിച്ച് ശ്രീദേവി എന്നും നിത്യവിസ്മയമാണ്. മരിച്ചിട്ട് അഞ്ച് വർഷങ്ങൾ പിന്നിട്ടെങ്കിലും ശ്രീദേവി ഇന്നും ആരാധക മനസ്സിൽ അനശ്വരയായി നിലനിൽക്കുന്നു. സിനിമാ രംഗത്ത് ശ്രീദേവിയുണ്ടാക്കിയ തരംഗം പിന്നീട് മറ്റൊരു നടിക്ക് ആവർത്തിക്കാൻ കഴിഞ്ഞോയെന്ന് സംശയമാണ്. വൈവിധ്യമാർന്ന വേഷങ്ങൾ നടിയെ തേടി വന്നു. വശ്യമായ സൗന്ദര്യത്തിനൊപ്പം അഭിനയമികവും ഒത്തിണങ്ങിയ ശ്രീദേവി മറ്റ് നടിമാരിൽ നിന്നും വ്യത്യസ്തയായി.
അഭിനയിക്കുന്ന രംഗത്തിൽ തന്റെ മുഴുവൻ കഴിവും പുറത്തെടുക്കാൻ ശ്രീദേവി എപ്പോഴും ശ്രദ്ധിച്ചിരുന്നെന്നാണ് അന്തരിച്ച നടൻ ഋഷി കപൂർ മുമ്പൊരിക്കൽ പറഞ്ഞത്. നാഗിന, ലംഹേ, മിസ്റ്റർ ഇന്ത്യ തുടങ്ങി ഹിറ്റുകളുടെ വലിയൊരു നിര തന്നെ ശ്രീദേവി സൃഷ്ടിച്ചു. തെന്നിന്ത്യയിൽ നിന്നും വന്ന ശ്രീദേവിക്ക് വളരെ പെട്ടെന്ന് ഹിന്ദി സിനിമാ രംഗവുമായി ചേർന്ന് പോവാൻ കഴിഞ്ഞു. അഭിനയിച്ച എല്ലാ ഭാഷകളിലും പ്രേക്ഷകരുടെ മമത നേടിയ താരമാണ് ശ്രീദേവി. എല്ലാ ഭാഷകളിലും സ്വന്തമായി ഡബ് ചെയ്യണമെന്ന നിർബന്ധവും ശ്രീദേവിക്കുണ്ടായിരുന്നു.

ശ്രീദേവിയെക്കുറിച്ച് എഴുത്തുകാരൻ സത്യാർത്ഥ് നായക് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇദ്ദേഹം എഴുതിയ 'ശ്രീദേവി' എന്ന പുസ്തകം ഏറെ ജനശ്രദ്ധ നേടിയിരുന്നു. ശ്രീദേവിയുടെ മരണശേഷമാണ് ഈ പുസ്തകം പുറത്ത് വന്നത്. ശ്രീദേവിയുടെ താരമൂല്യം അതിശയകരമായിരുന്നെന്ന് ഇദ്ദേഹം പറയുന്നു. 80 കളിൽ ഒരു ഘട്ടത്തിൽ അമിതാഭ് ബച്ചനേക്കാൾ ശക്തമായ സാന്നിധ്യമായി ശ്രീദേവി മാറി. ഖുദ ഗവ എന്ന സിനിമയിൽ ശ്രീദേവിയെ നായികയാക്കാനായിരുന്നു തീരുമാനം.
തനിക്ക് ഡബിൾ റോൾ ആണെങ്കിൽ ഈ സിനിമ ചെയ്യാമെന്ന് ശ്രീദേവി പറഞ്ഞു. അമിതാഭ് ബച്ചനൊപ്പം ഡബിൾ റോളിൽ അഭിനയിക്കാൻ കഴിഞ്ഞ ഏക നടി ശ്രീദേവിയാണ്. സിനിമയിലെ ക്ലൈമാക്സിൽ ശ്രീദേവിക്കാണ് പ്രാധാന്യം ലഭിച്ചത്. അമിതാഭ് ബച്ചന്റെ എല്ലാ സിനിമകളുടെയും അവസാനം അദ്ദേഹത്തിന്റെ ഷോ ആയിരിക്കും. ശ്രീദേവിക്ക് മാത്രമാണ് അമിതാഭ് ബച്ചന് ഒപ്പത്തിനൊപ്പം നിൽക്കാനുള്ള താരമൂല്യം ഉണ്ടായിരുന്നത് എന്നും സത്യാർത്ഥ് നായക് ചൂണ്ടിക്കാട്ടി.
ഹിന്ദി, തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് മുൻനിരയിൽ നിന്ന ഏക നടി ശ്രീദേവിയാണ്. ഇതുവരെയും ആ ഖ്യാതി മറ്റൊരാൾക്കും ലഭിച്ചിട്ടില്ലെന്നും സത്യാർത്ഥ് വ്യക്തമാക്കി. കൊൽക്കത്തയിൽ എഴുത്തുകാരുടെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മം ആണ് ശ്രീദേവി അവസാനമായി അഭിനയിച്ച സിനിമ. 2018 ലായിരുന്നു ശ്രീദേവിയുടെ മരണം. ഇന്ത്യൻ ജനതയെ ഞെട്ടിച്ച വാർത്തയായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത മരണം.ദുബായിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ വീണാണ് മരണം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്ന് ആരോപണം വന്നെങ്കിലും പിന്നീട് ഇത്തരം വാദങ്ങൾ കെട്ടടങ്ങി.
ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ മുൻനിര നായികയാണ്. ഇളയമകൾ ഖുശി കപൂറും അഭിനയരംഗത്തേക്ക് കടന്ന് വരാനിരിക്കുന്നു. ശ്രീദേവിയുടെ വിജയഗാഥ ആവർത്തിക്കാൻ കരിയറിൽ ജാൻവി കപൂറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് പലപ്പോഴും സിനിമാ ലോകത്ത് ചർച്ചയാവാറുണ്ട്. എന്നാൽ ഇത്തരം അഭിപ്രായങ്ങളെ വിമർശിക്കുന്നവരുമുണ്ട്. ശ്രീദേവിയുമായി മകളെ താരതമ്യം ചെയ്യുന്നതിൽ പ്രസക്തി ഇല്ലെന്നാണ് ഇവർ പറയുന്നത്. അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ ഇടയ്ക്ക് ജാൻവി ആരാധകരുമായി പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications