കുടുംബം ഒറ്റക്കെട്ടാണെന്ന് സുനൈന; മുസ്ലിമിനെ പ്രണയിച്ചതിന് കുടുംബത്തിൽ നേരിട്ടത് മറന്നോയെന്ന് സോഷ്യൽ മീഡിയ
ബോളിവുഡിൽ ഏറെ ചർച്ചയായതാണ് ഹൃതിക് റോഷന്റെ വിവാഹ മോചനം. ഭാര്യ സൂസൻ ഖാനുമായി ഹൃതിക് വേർപിരിഞ്ഞപ്പോൾ നടന്റെ കുടുംബവും ആരാധകരും ഏറെ വിഷമിച്ചു. രണ്ട് ആൺമക്കളാണ് ഹൃതിക്കിനും സൂസനുമുള്ളത്. വേർപിരിഞ്ഞെങ്കിലും ഇവർ ഇപ്പോഴും സുഹൃത്തുക്കളായി തുടരുന്നു. മക്കളുടെ കാര്യത്തിൽ രണ്ട് പേരും തുല്യ ഉത്തരവാദിത്തം കാണിക്കുന്നുണ്ട്.ഹൃതിക് മറ്റൊരു പ്രണയ ബന്ധത്തിലേക്ക് കടന്നു. നടി സബ അസദാണ് ഹൃതികിന്റെ പങ്കാളി. മറുവശത്ത് സൂസൻ നടൻ അർസ്ലൻ ഗോണിയുമായി പ്രണയബന്ധത്തിലാണ്.
പല ആഘോഷങ്ങൾക്കും സൂസനും ഹൃതിക്കും ഒരുമിച്ച് കൂടിയിട്ടുണ്ട്. വേർപിരിഞ്ഞ ശേഷവും ഇവർ സൗഹൃദം തുടരുന്നത് പലർക്കും കൗതുകമാണ്. ഇപ്പോഴിതാ ഹൃതിക്കിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും സംസാരിക്കുകയാണ് ഹൃതിക്കിന്റെ സഹോദരി സുനൈന റോഷൻ. ഹൃതിക്കും സൂസനും തമ്മിലുള്ള വിവാഹ മോചനം, പിതാവ് രാകേഷ് റോഷന് കാൻസർ ബാധിച്ചത് തുടങ്ങിയ വിഷമ ഘട്ടങ്ങൾ കുടുംബം എങ്ങനെ അഭിമുഖീകരിച്ചെന്ന് സുനെെന റോഷൻ വ്യക്തമാക്കി.

കുടുംബ ബന്ധത്തിന്റെ ശക്തിയും ഉൾക്കരുത്തുമാണ് ധൈര്യം പകർന്നതെന്ന് സുനൈന റോഷൻ പറയുന്നു. ഞങ്ങൾ പോരാളികളാണ്. ഞങ്ങളുടേതായ രീതിയിൽ പരസ്പരം ശക്തി പകരുന്നു. എനിക്ക് എന്റെ അമ്മയിൽ നിന്നും അച്ഛനിൽ നിന്നും ശക്തി ലഭിക്കുന്നു. ഇതെല്ലാം അതിജീവിച്ചത് ജീവിതം ഇപ്പോഴും മനോഹരമാണെന്ന് എന്നെ വിശ്വസിപ്പിക്കുന്നെന്നും സുനൈന റോഷൻ വ്യക്തമാക്കി.
അതേസമയം കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഗുരുതരമായ ആരോപണങ്ങൾ സുനൈന റോഷൻ ഉന്നയിച്ചിരുന്നു. മുസ്ലിം മതസ്ഥനായ ജേർണലിസ്റ്റിനെ പ്രണയിച്ചതിന്റെ പേരിൽ കുടുംബം തന്നെ ഉപദ്രവിച്ചെന്നാണ് സുനൈന ആരോപിച്ചത്. പിതാവ് രാകേഷ് റോഷൻ തന്നെ തല്ലി. സഹോദരൻ ഹൃതിക് റോഷൻ സഹായിച്ചില്ല. തനിക്കായി ഒരു അപാർട്മെന്റ് തരാമെന്ന് ഹൃതിക് വാക്ക് തന്നെങ്കിലും അത് പാലിച്ചില്ല.

തന്റെ സാമ്പത്തിക ഇടപാടുകളെല്ലാം കുടുംബം വിലക്കി. നരക തുല്യമാണ് തന്റെ ജീവിതമെന്ന് അന്ന് സുനൈന റോഷൻ ആരോപിച്ചു. അന്ന് ഹൃതിക്കുമായി ശത്രുതയിലായിരുന്ന നടി കങ്കണ റണൗത്തിനെ സുനൈന പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു. ഹൃതിക്കുമായി തനിക്ക് രഹസ്യ പ്രണയ ബന്ധമുണ്ടെന്നായിരുന്നു കങ്കണയുടെ വാദം. വിവാഹിതനായ ഹൃതിക് ഇക്കാര്യം നിഷേധിച്ചു.
ഇത് പരസ്പരം ആരോപണ പ്രത്യാരോപണങ്ങളിലേക്ക് നയിച്ചു. കങ്കണ ഉന്നയിച്ച ആരോപണങ്ങൾ ഹൃതിക്കിനും കുടുംബത്തിനും വലിയ നാണക്കേടാണുണ്ടാക്കിയത്. പണ്ട് താൻ നേരിട്ട ഉപദ്രവങ്ങൾ സുനൈന എങ്ങനെ മറന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. ഒരുപക്ഷെ കുടുംബം ഈ പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിച്ചിരിക്കാമെന്നും വാദമുണ്ട്.


Click it and Unblock the Notifications