18 വയസിൽ വിവാഹം, വീട്ടുകാർ അകന്നു; ഒരു വർഷത്തിനുള്ളിൽ ഡിവോഴ്സും; സുനിധി ചൗഹാന് സംഭവിച്ചത്
ബോളിവുഡ് സിനിമകളുടെ നിറപ്പകിട്ടിനൊപ്പം ചേർന്ന് നിന്ന സ്വരമാണ് ഗായിക സുനിധി ചൗഹാന്റേത്. സുനിധിയുടെ ഗാനങ്ങൾ അന്നും ഇന്നും ഉണ്ടാക്കുന്ന തരംഗം ചെറുതല്ല. ഫാസ്റ്റ് നമ്പർ ഗാനങ്ങളും മെലഡിയും ഒരേപോലെ വഴങ്ങുന്ന സുനിധി ബോളിവുഡിൽ മാറ്റി നിർത്താൻ പറ്റാത്ത സാന്നിധ്യമാണ്. ആജാ നച്ച്ലെ, ക്രേസി കിയാരെ, ഷീല കീ ജവാനി തുടങ്ങിയ ഗാനങ്ങൾ സുനിധി ചൗഹാന് വൻ പ്രശസ്തി നേടിക്കൊടുത്തു. ശ്രേയ ഘോഷലും സുനിധി ചൗഹാനും പിന്നണി ഗാനരംഗത്ത് പകരക്കാരില്ലാത്ത കാലഘട്ടമായിരുന്നു അത്. ഇന്നും ഇവർക്കുള്ള ജനപ്രീതിയിലും അവസരങ്ങളിലും കുറവില്ല.
സുനിധി ചൗഹാന്റെ വ്യക്തി ജീവിതവും പലപ്പോഴും ജനശ്രദ്ധ നേടിയിട്ടുണ്ട്. സംവിധായകനും കൊറിയോഗ്രാഫറുമായ ബോബി ഖാനെയാണ് സുനിധി വിവാഹം ചെയ്തത്. തന്റെ പതിനെട്ടാം വയസിലാണ് സുനിധി വിവാഹ ജീവിതത്തിലേക്ക് കടന്നത്. മാതാപിതാക്കളുടെ എതിർപ്പ് മറികടന്ന് രഹസ്യമായിട്ടായിരുന്നു വിവാഹം. വിവാഹത്തോടെ അച്ഛനും അമ്മയുമായി സുനിധി അകന്നു. എന്നാൽ അധിക നാൾ ഗായികയുടെ വിവാഹബന്ധം നീണ്ടുനിന്നില്ല. ഒരു വർഷത്തിനുള്ളിൽ ദമ്പതികൾ വേർപിരിഞ്ഞു.

വിവാഹമോചന സമയത്ത് നേരിട്ട പ്രതിസന്ധികളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സുനിധി ചൗഹാനിപ്പോൾ. വിവാഹ മോചനത്തിന് ശേഷം മാതാപിതാക്കളുടെ പിന്തുണ ലഭിച്ചത് ആശ്വാസമായെന്ന് ഗായിക പറയുന്നു. ജീവിതത്തിൽ അബദ്ധങ്ങൾ സംഭവിച്ചെങ്കിലും അതിൽ കുറ്റബോധമൊന്നും ഇല്ലെന്നും സുനിധി തുറന്ന് പറഞ്ഞു. ഇതൊന്നും ഇല്ലായിരുന്നെങ്കിൽ തന്റെ ജീവിതം ബോറിംഗ് ആയേനെ. വിവാഹ ബന്ധം ഉപേക്ഷിച്ച ശേഷമുള്ള അനുഭവങ്ങളിൽ നിന്നും താൻ വ്യക്തിയെന്ന നിലയിൽ മെച്ചപ്പെട്ടു.
പ്രശ്നങ്ങളെയെല്ലാം മറ്റൊരു കാഴ്ചപ്പാടിലൂടെ നോക്കിക്കണ്ടു. എന്നെ അതൊന്നും ബാധിച്ചില്ല. ഒരു ബന്ധം പരാജയപ്പെട്ടെന്ന് കരുതി പ്രണയത്തെക്കുറിച്ചുള്ള തന്റെ ധാരണയിൽ മാറ്റം വന്നിട്ടില്ലെന്നും സുനിധി ചൗഹാൻ വ്യക്തമാക്കി. 19ാം വയസിൽ വിവാഹമോചനം നേടിയ ശേഷം കരിയറിലേക്ക് ശ്രദ്ധ നൽകിയ സുനിധി പിന്നീട്
മ്യൂസിക് കംപോസർ ഹിതേഷ് സോണിക്കുമായി അടുത്തു. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ 2012 ൽ ഇരുവരും വിവാഹിതരായി.

മുംബൈയിൽ നടന്ന വിവാഹ സൽക്കാരത്തിൽ ബോളിവുഡിലെ പ്രമുഖർ പങ്കെടുത്തിരുന്നു. 2018 ൽ ദമ്പതികൾക്ക് മകനും ജനിച്ചു. ബോളിവുഡിലെ മുൻനിര ഗായികമാരായതിനാൽ ശ്രേയ ഘോഷലിനൊപ്പം ചേർത്തുള്ള താരതമ്യങ്ങളെക്കുറിച്ചും സുനിധി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. തങ്ങൾ തമ്മിൽ ശത്രുതയില്ലെന്ന് ഗായിക വ്യക്തമാക്കി.
അറുപതുകൾ മുതൽ ഇത്തരം താരതമ്യങ്ങൾ നടക്കുന്നുണ്ട്. ലത മങ്കേഷ്കർ അവരുടെ സഹോദരി ആശാ ഭോസ്ലെയുമായി താരതമ്യം ചെയ്യപ്പെട്ടു. എൺപതുകളിൽ കവിത കൃഷ്ണമൂർത്തി അൽക്ക യക്നിക്കുമായി താരതമ്യം ചെയ്യപ്പെട്ടു.
ആളുകൾക്ക് താരതമ്യം ചെയ്യാൻ ഇഷ്ടമാണ്. പക്ഷെ താനും ശിൽപ റാവുവും ശ്രേയ ഘോഷലും നീതി മോഹനും ഉൾപ്പെടെയുള്ള ഗായകർ കണ്ടുമുട്ടുമ്പോൾ അതൊരു ആഘോഷമാണ്. കൂടിക്കാഴ്ചകൾ ഞങ്ങൾക്ക് ഇഷ്ടമാണെന്നും സുനിധി ചൗഹാൻ തുറന്ന് പറഞ്ഞു. മൂന്ന് ഫിലിം ഫെയർ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി ബഹുമതികൾ സുനിധി ചൗഹാന് കരിയറിൽ ലഭിച്ചിട്ടുണ്ട്. നിരവധി മ്യൂസിക് റിയാലിറ്റി ഷോകളിൽ ഗായിക ജഡ‍്ജായി പങ്കെടുത്തിട്ടുണ്ട്.
മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ പുതിയ സാങ്കേതിക വിദ്യകളിലൂടെ മിക്കവരും ഗായകരെന്ന് പറഞ്ഞ് പ്രശസ്തരാകുന്നതിനെതിരെ സുനിധി സംസാരിച്ചിട്ടുണ്ട്. ടെക്നോളജി ഉപയോഗിച്ച് ആരുടെ ശബ്ദം വേണമെങ്കിലും നന്നാക്കാം. പക്ഷെ ടെക്നോളജി കൊണ്ട് ഗായകരെ സൃഷ്ടിക്കാൻ പറ്റില്ലെന്നും സുനിധി ചൗഹാൻ അന്ന് ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











