'സുശാന്ത് അഹങ്കാരിയാണെന്ന് പലരും തെറ്റിദ്ധരിച്ചു; അതിന് കാരണം'; അന്ന് പൊട്ടിക്കരഞ്ഞ സുശാന്ത്
ബോളിവുഡിനെ ഇളക്കി മറിച്ച സംഭവമാണ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ. വിഷാദരോഗമാണ് നടൻ ജീവനൊടുക്കിയതിന് കാരണമെന്ന് റിപ്പോർട്ട് വന്നെങ്കിലും നടന്റെ മരണത്തിന് കാരണം ബി ടൗണിലെ പ്രമുഖരാണെന്ന് ആരോപണം ഉയർന്നു. കുടുംബവാഴ്ചമൂലം അവസരങ്ങൾ നഷ്ടപ്പെട്ടത് സുശാന്തിനെ ബാധിച്ചിരുന്നു. നടനെ മനപ്പൂർവം ബി ടൗണിലെ പ്രുമുഖർ മാറ്റി നിർത്തിയെന്നും ആരോപണം വന്നു. ബോളിവുഡിലെ നെപ്പോട്ടിസം വലിയ തോതിൽ ചർച്ചയാകുന്നത് സുശാന്തിന്റെ മരണത്തിന് ശേഷമാണ്.
സിനിമാ പശ്ചാത്തലമില്ലാത്ത അഭിനേതാക്കാൾ മുംബൈ സിനിമാ ലോകത്ത് തഴയപ്പെടുന്നതിനെക്കുറിച്ച് വ്യാപക ചർച്ചകൾ നടന്നു. കരൺ ജോഹർ ഉൾപ്പെടെയുള്ള ഫിലിം മേക്കേർസാണ് ഇതിലേറ്റവും കൂടുതൽ വിമർശിക്കപ്പെട്ടത്. സിനിമാ കുടുംബത്തിൽ നിന്നുള്ളവർക്ക് മാത്രം അവസരം നൽകുന്ന ഫിലിം മേക്കറെന്ന ആക്ഷേപമാണ് കരണിന് കേൾക്കേണ്ടി വന്നത്. സുശാന്തിന് കരിയറിൽ നഷ്ടപ്പെട്ട സിനിമകൾ ചെറുതല്ല.

പദ്മാവത്, രാം ലീല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ആദ്യം പരിഗണിച്ചത് സുശാന്തിനെയാണ്. എന്നാൽ നടന് ഈ സിനിമ ചെയ്യാൻ സാധിച്ചില്ല. സുശാന്തിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ മുകേഷ് ചബ്ര. നിരവധി സിനിമകൾ സുശാന്ത് നിരസിച്ചിരുന്നു. ഇത് മൂലം നടൻ അഹങ്കാരിയാണെന്ന് പലരും തെറ്റിദ്ധരിച്ചെന്ന് സംവിധായകൻ പറയുന്നു. സിനിമകൾ നിരസിച്ചതിന് കാരണവും മുകേഷ് ചബ്ര വ്യക്തമാക്കി.
ശേഖർ കപൂർ ഒരുക്കുന്ന പാനി എന്ന ചിത്രത്തിന് വേണ്ടിയാണ് സുശാന്ത് മറ്റ് സിനിമകൾ വേണ്ടെന്ന് വെച്ചത്. പാനിയിൽ വലിയ പ്രതീക്ഷ സുശാന്തിനുണ്ടായിരുന്നെന്നും സംവിധായകൻ വ്യക്തമാക്കി. പക്ഷെ പെട്ടെന്ന് വന്ന സ്റ്റാർഡം കാരണം സുശാന്ത് അഹങ്കാരിയായെന്ന് പലരും തെറ്റിദ്ധരിച്ചെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

ശേഖർ കപൂറിനൊപ്പം പ്രവർത്തിക്കണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. സുശാന്തിനെ സിനിമയിലെ തീരുമാനിച്ചപ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നു. ഈ വാർത്തയറിഞ്ഞ സുശാന്ത് കുട്ടിയെ പോലെ സന്തോഷിച്ചു. പക്ഷെ ആ സിനിമ നടന്നില്ലെന്നും മുകേഷ് ചബ്ര വ്യക്തമാക്കി. സുശാന്തിന്റെ അവസാന സിനിമയായ ദിൽ ബേച്ചാരയുടെ സംവിധായകനാണ് മുകേഷ് ചബ്ര. കാസ്റ്റിംഗ് ഡയരക്ടറുമാണ് ഇദ്ദേഹം.
സുശാന്തിനെക്കുറിച്ച് കഴിഞ്ഞ വർഷം ശേഖർ കപൂറും സംസാരിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഭാഗമാകുന്നതിൽ സുശാന്ത് ആവേഭഭരിതനായിരുന്നു. പക്ഷെ സിനിമ മുടങ്ങിയപ്പോൾ സുശാന്ത് കരഞ്ഞെന്നും ശേഖർ കപൂർ തുറന്ന് പറഞ്ഞു. രാത്രി രണ്ട് മണിക്ക് വിളിച്ച് സിനിമയുടെ ചെറിയ കാര്യങ്ങൾ പോലും സുശാന്ത് എന്നോട് ചർച്ച ചെയ്തിരുന്നു.
ഇത് ഒരു അഡിക്ഷൻ പോലെയായി. മൂന്ന് മാസം നടൻ ഈ സിനിമയുടെ ചർച്ചകളിലായിരുന്നു. പക്ഷെ പാനി മുടങ്ങിയപ്പോൾ സുശാന്ത് പൊട്ടിക്കരഞ്ഞു. താനും അന്ന് കരഞ്ഞെന്നും ശേഖർ കപൂർ വ്യക്തമാക്കി. സുശാന്തിനെ വെച്ച് സിനിമ ചെയ്യാൻ പറ്റില്ലെന്ന് നിർമാണ കമ്പനി പറഞ്ഞതോടെയാണ് പാനി എന്ന ചിത്രം മുടങ്ങിയത്.
2020 ലാണ് സുശാന്ത് മരിച്ചത്. വിഷാദരോഗം നടനെ അലട്ടിയിരുന്നെന്ന് കാമുകി റിയ ചക്രബർത്തി വ്യക്തമാക്കിയിരുന്നു. എന്നാൽ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സുശാന്തിന്റെ കുടുംബം രംഗത്ത് വന്നു. വിഷാദരോഗമല്ല ആത്മഹത്യക്ക് കാരണമായതെന്ന വാദം അന്ന് ശക്തമായിരുന്നു. കൊലപാതകം ആണെന്നും അഭ്യൂഹങ്ങൾ ഉയർന്നു. എന്നാൽ അന്വേഷണ സംഘം ഈ വാദങ്ങളൊന്നും അംഗീകരിച്ചില്ല. സുശാന്തിന്റെ മരണ ശേഷം നെപ്പോട്ടിസത്തിനെതിരെ സംസാരിച്ച് നിരവധി താരങ്ങൾ രംഗത്തെത്തി.


Click it and Unblock the Notifications