'അന്നെന്റെ കൈയിൽ ഒരു രൂപയുണ്ടായിരുന്നില്ല'; സുസ്മിത സെന്നിനെക്കുറിച്ച് മുൻ കാമുകൻ വിക്രം ഭട്ട്
മുശ്വ സുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നും ഐപിഎൽ ചെയർമാനായിരുന്ന ലളിത് മോദിയും തമ്മിലുള്ള പ്രണയം ഇപ്പോഴും വാർത്തകളിൽ നിറയുകയാണ്. സുസ്മിതയോടൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വെച്ചു കൊണ്ട് തങ്ങൾ ഡേറ്റിംഗിലാണെന്ന് ലളിത് മോദി പറഞ്ഞതോടെ സുസ്മിതയുടെ പഴയ പ്രണയങ്ങൾ തിരയാനുള്ള തിരക്കിലായിരുന്നു സോഷ്യൽ മീഡിയ.
പിന്നീട് ലളിത് മോദിയുടെ കോടിക്കണക്കിന് രൂപയുടെ ആസ്തികളും സോഷ്യൽ മീഡിയയിൽ ചർച്ചയായി. ലളിത് മോദിയുടെ പണം കണ്ടാണ് സുസ്മിത ഇദ്ദേഹവുമായി ബന്ധം വെച്ചതെന്ന് വരെ ആരോപണമുയർന്നു. ആരോപണം കടുത്തതോടെ പ്രതികരണവുമായി സുസ്മിത തന്നെ രംഗത്തെത്തി. തന്നെ ഗോൾഡ് ഡിഗർ എന്ന് പലരും ആക്ഷേപിക്കുന്നതെന്നും സ്വർണമല്ല വജ്രം വരെ താൻ സ്വന്തമായി തന്നെയാണ് വാങ്ങുന്നതെന്നായിരുന്നു സുസ്മിതയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

ഇപ്പോൾ സുസ്മിതയെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് താരത്തിന്റെ മുൻ കാമുകനായ ഫിലിം മേക്കർ വിക്രം ഭട്ട്.
സുസ്മിത പണം തേടിപ്പോവുന്നവളല്ല സ്നേഹം തേടുന്നവളാണെന്നാണ് വിക്രം ഭട്ട് പറയുന്നത്. ഒരു ബന്ധം സ്ഥാപിക്കുമ്പോൾ അവരുടെ ബാങ്ക് ബാലൻസ് പോലുള്ളവ സുസ്മിത നോക്കാറില്ലെന്ന് ഇദ്ദേഹം പറയുന്നു. താൻ പണമില്ലാതെ ബുദ്ധിമുട്ടിയ കാലത്ത് സുസ്മിത തനിക്ക് വേണ്ടി ചെയ്ത കാര്യങ്ങളും വിക്രം ഭട്ട് ഓർത്തു.
'ഞാനന്ന് ഗുലാം എന്ന സിനിമ സംവിധാനം ചെയ്യുകയായിരുന്നു. എന്റെ കൈയിൽ രൂപയുമില്ല. അന്ന് സുസ്മിത എന്നെ യുഎസിലേക്ക് യാത്രയ്ക്ക് കൊണ്ട് പോയത് ഞാൻ മറക്കില്ല. എന്റെ യാത്രയുടെ ചെലവ് അവളാണ് വഹിച്ചത്. ഞങ്ങൾ ലോസ് ആഞ്ചലസിലെത്തിയപ്പോൾ അവിടെ എന്നെ കാത്തിരുന്നത് ഒരു ലിമാേസിൻ കാർ ആണ്. എന്റെ യുഎസ് യാത്ര വളരെ മികച്ചതാക്കണമെന്നായിരുന്നു അവൾ അന്ന് പറഞ്ഞത്,' വിക്രം ഭട്ട് ഇന്ത്യാ ടുഡേയോട് പറഞ്ഞതിങ്ങനെ.

90 കളിലാണ് സുസ്മിത സെന്നും വിക്രം ഭട്ടും പ്രണയത്തിലായത്. അന്ന് വിശ്വ സുന്ദരിപട്ടം നേടി പ്രശസ്തിയിൽ നിൽക്കുകയായിരുന്നു സുസ്മിത. വിക്രം ഭട്ട് തിരക്കഥയെഴുതിയ ദസ്തക് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സുസ്മിത ഇദ്ദേഹവുമായി പ്രണയത്തിലായത്. ഈ സമയത്ത് വിക്രം ഭട്ട് മറ്റൊരു സ്ത്രീയുമായി വിവാഹിതനായിരുന്നു. വിവാഹിതനുമായി ബന്ധം പുലർത്തുന്നതിനെ പറ്റി ഒരു അഭിമുഖത്തിൽ ചോദ്യമുയർന്നപ്പോൾ സുസ്മിത അതിന് മറുപടിയും നൽകിയിരുന്നു.
ഇദ്ദേഹവും ഭാര്യയും ഒരുമിച്ചല്ല. അതിനാൽ എനിക്ക് കുറ്റബോധം തോന്നേണ്ടതില്ല. ഒരു മോശം വിവാഹ ബന്ധം ഉണ്ടായതിന് വിക്രം ഭട്ടിൽ കുറ്റ ബോധമുണ്ടാക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു. സുസ്മിതയുടെ പ്രതികരണം. 1997 ൽ സിമി ഗരെവാളിന്റെ ടോക് ഷോയിലാണ് സുസ്മിത ഈ മറുപടി നൽകിയത്. എന്നാൽ പിന്നീട് കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ ഇരുവരും വേർപിരിഞ്ഞു.

അതേസമയം പ്രണയ ബന്ധം വേർ പിരിഞ്ഞെങ്കിലും ഇരുവരും സുഹൃത്തുക്കളായി തുടർന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം നൽകിയ അഭിമുഖത്തിൽ വിക്രം ഭട്ട് ഇതേ പറ്റി തുറന്നു പറഞ്ഞിരുന്നു. സുസ്മിതയുമായുള്ള പ്രണയത്തിനിടെ കുടുംബത്തിലുണ്ടായ പ്രശ്നങ്ങളും മറ്റും തന്നിൽ ആത്മഹത്യാ ചിന്തകൾ വരെയുണ്ടാക്കിയെന്നായിരുന്നു വിക്രം ഭട്ട് പറഞ്ഞത്.


Click it and Unblock the Notifications