'അച്ഛനെ അവർ മിസ് ചെയ്യുന്നില്ല; ജന്മം നൽകിയ അമ്മയെക്കുറിച്ച് അറിയണോയെന്ന് മകളോട് ചോദിച്ചപ്പോൾ'
ബോളിവുഡിലെ മറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തയാണ് സുസ്മിത സെൻ. 1994 ലെ മിസ് യൂണിവേഴ്സായ സുസ്മിത സെൻ അന്ന് ഇന്ത്യയുടെ അഭിമാനമായി മാറി. അതേ വർഷം തന്നെയാണ് ഐശ്വര്യ റായ് മിസ് വേൾഡ് കിരീടം ചൂടുന്നത്. പിന്നീട് ബോളിവുഡിലേക്ക് കടന്ന് വന്ന രണ്ട് പേരും നിരവധി സിനിമകളുടെ ഭാഗമായി. സുസ്മിതയേക്കാളും ഐശ്വര്യക്കാണ് സിനിമാ രംഗത്ത് കൂടുതൽ ശോഭിക്കാനായത്. എന്നാൽ ഒരു നടി എന്നതിനപ്പുറമായിരുന്നു സുസ്മിതയുടെ താരപ്രഭ.
സുസ്മിതയ്ക്ക് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരുന്നു. മിസ് യൂണിവേഴ്സ് കിരീടത്തിന് എന്തുകൊണ്ടും അർഹയാണ് സുസ്മിതയെന്ന് താരം തെളിയിച്ചു. ചെറിയ പ്രായത്തിൽ തന്നെ മാതൃകാപരമായ പല തീരുമാനങ്ങളും സുസ്മിതയെടുത്തു. 24ാം വയസിലാണ് ഒരു പെൺകുഞ്ഞിനെ നടി ദത്തെടുക്കുന്നത്. റെനീ സെൻ എന്നാണ് സുസ്മിതയുടെ മകളുടെ പേര്.

കരിയറിന്റെ തിരക്കുകൾക്കിടെയാണ് ദത്തെടുക്കലിലൂടെ അമ്മയാകാൻ സുസ്മിത തീരുമാനിച്ചത്. പത്ത് വർഷങ്ങൾക്ക് ശേഷം രണ്ടാമതൊരു കുഞ്ഞിനെയും സുസ്മിത ദത്തെടുത്തു. ആലീഷ സെൻ എന്നാണ് സുസ്മിതയുടെ രണ്ടാമത്തെ മകളുടെ പേര്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്ക് താരം പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ മക്കളെക്കുറിച്ച് സുസ്മിത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിംഗിൾ മദറാകുന്നതിനെക്കുറിച്ച് ചില തെറ്റിദ്ധാരണകൾ ഉണ്ടെന്ന് നടി വ്യക്തമാക്കി. അച്ഛനില്ലാതെ കുട്ടികൾ വളരുമ്പോൾ ജീവിതത്തിന് ബാലൻസ് ഉണ്ടാകില്ലെന്ന തോന്നലുണ്ട്. പക്ഷെ അത് തെറ്റാണെന്ന് താരം പറയുന്നു. അച്ഛൻമാർ കുട്ടികളുടെ ജീവിതത്തിൽ പ്രധാനമാണ്. പക്ഷെ നിങ്ങൾക്കില്ലാത്ത ഒരു കാര്യം നിങ്ങൾ മിസ് ചെയ്യില്ലെന്ന് സുസ്മിത സെൻ വ്യക്തമാക്കി.

ദത്തെടുത്തതാണെന്ന് മക്കളോട് പറഞ്ഞതിനെക്കുറിച്ച് മുമ്പൊരിക്കൽ സുസ്മിത സംസാരിച്ചിരുന്നു. രണ്ട് തവണയും മാജിക് പോലെ തനിക്ക് ഇക്കാര്യം മക്കളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്ന് അന്ന് താരം വ്യക്തമാക്കി. ബയോളജിക്കലായി തനിക്ക് ജനിച്ചവരല്ല നിങ്ങൾ, ഹൃദയത്തിൽ നിന്നും പിറന്നതാണ്. ബയോളജിക്കലായുള്ള ജനനം ബോറിംഗ് ആണെന്ന് മക്കളോട് പറഞ്ഞെന്നും സുസ്മിത അന്ന് വെളിപ്പെടുത്തി.
ഒപ്പം മൂത്ത മകൾക്ക് 16 വയസ് തികഞ്ഞപ്പോൾ ജന്മം നൽകിയ അമ്മയെക്കുറിച്ച് സംസാരിച്ചതിനെക്കുറിച്ചും സുസ്മിത സെൻ അന്ന് തുറന്ന് പറഞ്ഞു. കോടതി രേഖകളിൽ നിന്നും ജന്മം നൽകിയ മാതാപിതാക്കളെക്കുറിച്ചുള്ള പേര് വിവരങ്ങൾ കണ്ടെത്താമെന്ന് മകളോട് പറഞ്ഞു. വിവരങ്ങൾ രേഖകളിൽ ഉണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷെ അത് അറിയാനുള്ള അവകാശം മകൾക്കുണ്ട്. എന്തിനാണ് അത് കണ്ടുപിടിക്കുന്നതെന്ന് മകൾ എന്നോട് ചോദിച്ചു.
കണ്ടുപിടിക്കണമെന്നല്ല പറഞ്ഞത്, അത് അറിയാനുള്ള അവകാശം നിനക്ക് ഉണ്ടെന്നാണെന്ന് ഞാൻ മറുപടി നൽകി. അവൾ ഒരു നിമിഷം നിശബ്ദയായ ശേഷം എനിക്കത് അറിയേണ്ട എന്ന് പറഞ്ഞെന്നും സുസ്മിത ഓർത്തു. ജന്മം നൽകിയ അമ്മയെക്കുറിച്ചുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിലും റെനീക്ക് നേരിടേണ്ടി വന്നു. ഒരിക്കൽ ഈ ചോദ്യങ്ങൾക്ക് താരപുത്രി മറുപടി നൽകുകയും ചെയ്തു.
യഥാർത്ഥ അമ്മയുടെ നിർവചനം എന്തെന്നായിരുന്നു റെനീയുടെ മറുചോദ്യം. തങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള കൗതുകം മനസ്സിലാക്കുന്നു. എന്നാൽ മറ്റൊരാളെ ഇത്തരം ചോദ്യങ്ങൾ എങ്ങനെ ബാധിക്കുമെന്ന് പറയാൻ പറ്റില്ല. അതിനാൽ പരസ്പരം അനുകമ്പ കാണിക്കേണ്ടതുണ്ടെന്നും സുസ്മിതയുടെ മകൾ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











