'എന്റെ സെക്സ് ലൈഫ് അത്ര പോരായിരിക്കും'; കരണിന്റെ ക്ഷണം ലഭിക്കാത്തതിനെക്കുറിച്ച് തപ്സി
ബോളിവുഡിലെ ഹിറ്റ് ടോക് ഷോയാണ് കോഫി വിത്ത് കരൺ. പ്രമുഖ താരങ്ങളെല്ലാം അതിഥിയായെത്തുന്ന ടോക് ഷോ ഇതിനകം വൻ ജനപ്രീതിയാണ് നേടിയത്. അടുത്തിടെയാണ് ഷോയുടെ ഏഴാം സീസൺ പുറത്തിറങ്ങിയത്. ഷോയുടെ അഞ്ച് എപ്പിസോഡുകളാണ് ഇതുവരെ പുറത്തിറങ്ങിയത്. ഈ എപ്പിസോഡുകളെല്ലാം സൂപ്പർ ഹിറ്റായി.
ആലിയ ഭട്ടും രൺവീർ സിംഗുമായിരുന്നു ആദ്യ എപ്പിസോഡിലെ അതിഥികൾ, രണ്ടാമത്തെ എപ്പിസോഡിൽ സാറ അലി ഖാനും ജാൻവി കപൂറും അതിഥികളായെത്തി. മൂന്നാമത്തെ എപ്പിസോഡിലാവട്ടെ സമാന്തയും അക്ഷയ് കുമാറുമെത്തി. വിജയ് ദേവരകൊണ്ട-അനന്യ പാണ്ഡെ, ആമിർ ഖാൻ-കരീന കപൂർ എന്നിവരായിരുന്നു യഥാക്രമം നാലും അഞ്ചും എപ്പിസോഡുകളിലെത്തിയത്.

ഷോയുടെ എല്ലാ എപ്പിസോഡുകളും വൻ ചർച്ചാ വിഷയമായി മാറുന്നതാണ് പതിവ്. ഗോസിപ്പുകളുടെയും പ്രണയങ്ങളുടെയും തർക്കങ്ങളുടെയും എല്ലാം പ്രഭവ കേന്ദ്രമാണ് കരണിന്റെ ഷോയെന്നാണ് ബി ടൗണിൽ പൊതുവെയുള്ള സംസാരം.
പ്രമുഖ താരങ്ങളിൽ ഒട്ടു മിക്ക പേരും എത്തുന്ന കോഫി വിത്ത് കരണിൽ ഒരു സീസണിലും അതിഥിയായെത്താത്ത നടിയാണ് തപ്സി പന്നു. മുൻനിര നായിക നടിയായ തപ്സി എന്തുകൊണ്ടാണ് ഷോയിലേക്ക് ക്ഷണിക്കപ്പെടാത്തത് എന്ന ചോദ്യം നേരത്തെ ഉയർന്നിരുന്നു. ഇപ്പോഴിതാ ഈ ചോദ്യത്തിന് തപ്സി തന്നെ മറുപടി നൽകിയിരിക്കുകയാണ്.

തന്റെ ലൈംഗിക ജീവിതം കോഫി വിത്ത് കരണിൽ ക്ഷണിക്കപ്പെടാൻ മാത്രം കൗതുകകരമല്ലായിരിക്കും എന്നാണ് തപ്സി തമാശ രൂപേണ പറഞ്ഞത്. ഇത്തവണത്തെ കോഫി വിത്ത് കരണിൽ താരങ്ങളുടെ സെക്സ് ലൈഫാണ് പ്രധാന ചർച്ചാ വിഷയം എന്ന് വിമർശനം പൊതുവെയുണ്ട്. ഈ പശ്ചാത്തലത്തിലാണ് തപ്സിയുടെ പ്രതികരണം.

സിനിമാ കുടുംബങ്ങളിൽ നിന്നുള്ളവരോട് മമതയുള്ള കരൺ ജോഹർ ഔട്ട് സൈഡറായ തപ്സിയെ മനപ്പൂർവം അവഗണിക്കുകയാണെന്ന വിമർശനം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ആലിയ ഭട്ട്, കരീന തുടങ്ങി തനിക്ക് പ്രിയപ്പെട്ടവരെ ഒട്ടു മിക്ക സീസണുകളിലും കരൺ ക്ഷണിക്കുന്നുമുണ്ട്.
മുമ്പ് നടി കങ്കണയെ ക്ഷണിച്ചതിന്റെ പേടിയാണോ കരണിനെന്നും സോഷ്യൽ മീഡിയയിൽ ചോദ്യമുയരുന്നുണ്ട്. കോഫി വിത്ത് കരണിന്റെ മുൻ സീസണിൽ കങ്കണ റണൗത്ത് അതിഥിയായെത്തിയപ്പോൾ വൻ കോളിളക്കമാണ് ബോളിവുഡിൽ ഉണ്ടായത്.

കരൺ സ്വജനപക്ഷ പാതത്തിന്റെ വക്താവാണെന്ന് കങ്കണ അന്ന് തുറന്നടിച്ചു. വലിയ ചർച്ചയ്ക്കാണ് ഈ പരാമർശം തുടക്കം കുറിച്ചത്. കരൺ സിനിമാ കുടുംബത്തിൽ നിന്നുള്ള പുതുമുഖങ്ങൾക്ക് സിനിമയിൽ അവസരം കൊടുക്കുന്നതും മറ്റുള്ള അഭിനേതാക്കളെ തഴയുന്നതും കങ്കണ അന്ന് ചൂണ്ടിക്കാട്ടി. വർഷങ്ങൾക്കിപ്പുറവും കരണിനെതിരെ ഈ ആരോപണം നിലനിൽക്കുന്നുമുണ്ട്.


Click it and Unblock the Notifications