സംവിധായകനും നായകനും വഴങ്ങണം; 'ഇവിടത്തെ രീതി അറിയാമല്ലോ'; ദുരനുഭവം പങ്കുവെച്ച് രതൻ
സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നിരവധി പേർ ഇതിനോടകം തുറന്ന് പറഞ്ഞിട്ടുണ്ട്. അവസരങ്ങൾ ലഭിക്കണമണെങ്കിൽ വഴങ്ങിക്കൊടുക്കണമെന്ന് ആവശ്യത്തിന് മുന്നിൽ പെട്ട് പോകുന്ന നിരവധി പേരുമുണ്ട്. മീ ടൂ മൂവ്മെന്റിന് പിന്നാലെയാണ് ഇതേക്കുറിച്ചുള്ള തുറച്ച് പറച്ചിലുകൾ വ്യാപകമായി ഉയർന്നത്. ഇതിൽ ബോളിവുഡിന് കേൾക്കേണ്ടി വന്ന പഴി ചെറുതല്ല. ബോളിവുഡിന്റെ ഗ്ലാമർ ലോകത്തിന് പിന്നിൽ നടക്കുന്ന അറിയാക്കഥകൾ ഓരോന്നായി പുറത്ത് വന്നു.
സാജിദ് ഖാൻ, നാന പട്നേക്കാർ, രജത് കപൂർ, വികാസ് ബാൽ, കൈലാഷ് ഖേർ, അഭിജിത്ത് ബാനർജി തുടങ്ങിയ ബി ടൗണിലെ നിരവധി പ്രമുഖർക്കെതിരെ മീ ടൂ ആരോപണം വന്നു. ഇന്നും ഇത്തരം തുറന്ന് പറച്ചിലുകൾ കുറവല്ല. അതേസമയം സ്ത്രീ സുരക്ഷിതത്വത്തിന്റെ പേരിൽ ബോളിവുഡിനെ മാത്രം കുറ്റപ്പെടുത്തേണ്ടിതില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഹിന്ദി ടെലിവിഷൻ രംഗത്തെ പ്രമുഖ നടി രതൻ രാജ്പുത്. തെന്നിന്ത്യൻ സിനിമാ രംഗത്ത് നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങളാണ് രതൻ രാജ്പുത് പങ്കുവെച്ചത്.
തെന്നിന്ത്യൻ സിനിമകളിൽ നിന്നും തനിക്ക് അവസരങ്ങൾ വന്നിരുന്നെന്ന് രതൻ പറയുന്നു. എനിക്ക് നിരവധി കോളുകൾ വന്നിരുന്നു. അവരിൽ ചിലർ നല്ല സംവിധായകരായിരുന്നു. പക്ഷെ സിനിമയ്ക്കൊപ്പം അവർ ചില കാര്യങ്ങൾ കൂടി പറയും. രതൻ ജി, നിങ്ങൾ കുറച്ച് വണ്ണം വെക്കണം, വല്ലാതെ മെലിഞ്ഞിരിക്കുന്നു എന്നാണ് പറയാറ്. ഈ ആവശ്യത്തിന് ഞാൻ സമ്മതിച്ചു. പക്ഷെ പിന്നീട് തന്നോട് ചില കോംപ്രമൈസുകൾ വേണ്ടി വരുമെന്ന് പറഞ്ഞെന്നും രതൻ രാജ്പുത് വെളിപ്പെടുത്തി.

നിങ്ങൾക്കിവിടത്തെ രീതികൾ അറിയാമല്ലോ എന്നാണ് പിന്നീടയാൾ ചോദിച്ചത്. എന്താണ് കാര്യമെന്ന് ഞാൻ ചോദിച്ചു. സംവിധായകനും പ്രൊഡ്യൂസർക്കും നായക നടനുമായി വിട്ടു വീഴ്ചകൾ ചെയ്യേണ്ടി വരുമെന്നാണ് അയാൾ പറഞ്ഞത്. ഇത് കേട്ടതോടെ ആ സിനിമയുടെ ഓഫർ താൻ വേണ്ടെന്ന് വെച്ചെന്നും രതൻ രാജ്പുത് വ്യക്തമാക്കി. വിട്ടുവീഴ്ച ചെയ്യാൻ ആവശ്യപ്പെടാത്ത ഒരു ഓഫറും ഇന്നുവരെ തെന്നിന്ത്യൻ സിനിമാ രംഗത്ത് നിന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും നടി തുറന്ന് പറഞ്ഞു.
ബോളിവുഡിനെക്കുറിച്ച് ആളുകൾ പറയുന്നതെല്ലാം തെന്നിന്ത്യയിലും നടക്കുന്നുണ്ട്. എന്നിട്ടും തെന്നിന്ത്യയിൽ നല്ല സിനിമകൾ വരുന്നതിന് കാരണം അവർ അവരുടെ സംസ്കാരവും ആചാരങ്ങളും ബഹുമാനിക്കുന്നത് കൊണ്ടാണെന്നും രജത് രാജ്പുത് അഭിപ്രായപ്പെട്ടു. ഒരു ബോളിവുഡ് സംവിധായകനിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് രതൻ രാജ്പുത് പറഞ്ഞ വാക്കുകൾ അടുത്തിടെ ചർച്ചയായിരുന്നു.

ഓഡിഷന് പോയപ്പോൾ തന്നെ ദുരുദ്ദേശ്യത്തോടെ സമീപിച്ചതിനെക്കുറിച്ചാണ് രജത് സംസാരിച്ചത്. ഓഡിഷൻ കഴിഞ്ഞ് കോ ഓഡിനേറ്റർ സംവിധായകനുമായുള്ള കൂടിക്കാഴ്ചയുണ്ടെന്ന് പറഞ്ഞു. എന്റെയൊപ്പം സുഹൃത്തുമുണ്ടായിരുന്നു. സംവിധായകനെ കാണാൻ ഹോട്ടൽ മുറിയിലെത്തിയപ്പോൾ കുടിക്കാൻ കൂൾ ഡ്രിംങ്സ് തന്നു. നിർബന്ധത്തിന് വഴങ്ങി കുറച്ച് കുടിച്ചു. ആ ഡ്രിങ്ക്സിൽ ബോധം പോകാൻ എന്തോ ചേർത്തിരുന്നെന്നും താൻ ആ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും രതൻ രാജ്പുത് തുറന്ന് പറഞ്ഞു.
നിരവധി ജനപ്രിയ ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് രതൻ രാജ്പുത്. അഗല ജനം, രതൻ കി രിഷ്ത തുടങ്ങിയ സീരിയലുകളിൽ രതൻ ചെയ്ത വേഷങ്ങൾ ശ്രദ്ധ നേടി. സീരിയൽ രംഗത്തേക്ക് തിരിച്ച് വരാനുള്ള ശ്രമത്തിലാണ് രതൻ ഇപ്പോൾ. അച്ഛന്റെ മരണശേഷമാണ് നടി അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുന്നത്. ഇതിനിടെ ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനും നടിയെ ബാധിച്ചിരുന്നു.


Click it and Unblock the Notifications











