സെറ്റില്‍ വൈകിയെത്തി, നായകന്റെ മുഖമടിച്ചൊന്ന് കൊടുത്ത് വില്ലന്‍; ഗോവിന്ദയും അംരീഷ് പൂരിയും തമ്മിലുണ്ടായ തല്ല്
ഇന്ത്യന്‍ സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച നായകനും വില്ലനുമൊക്കെയായിരുന്നു അംരീഷ് പൂരി. 1967 മുതല്‍ അഭിനയരംഗത്തേക്ക് എത്തിയ നടന്‍ മരിക്കുന്നത് വരെ അഭിനയിച്ച് കൊണ്ടേയിരുന്നു. 2005 ല്‍ 72-ാമത്തെ വയസിലാണ് അംരീഷ് പൂരി അന്തരിക്കുന്നത്. ജനുവരി പന്ത്രണ്ടിന് നടന്റെ ഓര്‍മ്മകള്‍ക്ക് പതിനേഴ് വര്‍ഷം പൂര്‍ത്തിയാവുകയാണ്.
അതേ സമയം അംരീഷ് പൂരിയെ കുറിച്ച് രസകരമായ ചില കഥകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അത്രയും സീനിയര്‍ നടനായിരുന്നത് കൊണ്ട് പലപ്പോഴും സഹതാരങ്ങളെ ശാസിക്കാനും ഗുണദോഷിക്കാനുമൊക്കെ അംരീഷിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ അത് പരിധി കടന്നതോടെ നടന്‍ ഗോവിന്ദയ്ക്ക് അടിയും വാങ്ങി പോരേണ്ട അവസ്ഥയായിരുന്നു ഉണ്ടായത്. സെറ്റില്‍ വൈകി എത്തിയതിനാണ് അന്ന് ഗോവിന്ദ അടി വാങ്ങിയത്.

ഗോവിന്ദ വെള്ളിത്തിരയില്‍ സൂപ്പര്‍താരമായി വാഴുന്ന സമയത്താണ് അംരീഷ് പൂരി മുതിര്‍ന്ന നടനായി നിന്നിരുന്നത്. ഇരുവരും കഠിനാധ്വാനത്തിലൂടെ നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച നടന്മാര്‍ കൂടിയായതിനാല്‍ വലിയ ആരാധക പിന്‍ബലവും ഉണ്ടായിരുന്നു. വലിയ നായകനാണെന്ന തോന്നലുണ്ടായിട്ടാവാം ഗോവിന്ദ ഒരിക്കല്‍ സിനിമയുടെ സെറ്റില്‍ താമസിച്ച് വന്നു.
സാധാരണ രാവിലെ ഒന്‍പത് മണിയ്ക്കാണ് താരങ്ങള്‍ ലൊക്കേഷനില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. എന്നാല്‍ ഗോവിന്ദ ലൊക്കേഷനിലേക്ക് വന്നത് വൈകുന്നേരം ആറ് മണിയ്ക്കാണ്. അതുവരെ സെറ്റിലുണ്ടായിരുന്ന അംരീഷ് പൂരി അടക്കമുള്ള താരങ്ങളെ ഇത് രോഷത്തിലാഴ്ത്തി. ദേഷ്യം സഹിക്കാന്‍ പറ്റാതെ വന്ന നടന്‍ ഗോവിന്ദയെ തല്ലുകയായിരുന്നു. പിന്നീട് ഈ വിഷയത്തില്‍ അംരീഷ് ഗോവിന്ദയോട് മാപ്പ് പറയുകയും ആ പ്രശ്‌നം ഒതുക്കി തീര്‍ക്കുകയും ചെയ്തിരുന്നു.
ഗോവിന്ദയ്ക്ക് മാത്രമല്ല അതിനും മുന്‍പ് നടന്‍ ആമിര്‍ ഖാനും അംരീഷ് പൂരിയുടെ ശകാരം കേള്‍ക്കേണ്ടതായി വന്നിട്ടുണ്ട്. നടനാകുന്നതിന് മുന്‍പ് അമ്മാവാന്‍ നസീര്‍ ഹുസൈനോടൊപ്പം ക്യാന്റിന്‍ സൂപ്പര്‍വൈസറുടെ ജോലി ചെയ്യുകയായിരുന്നു ആമിര്‍ ഖാന്‍. ഒരു ദിവസം ഷൂട്ടിങ്ങിന്റെ തിരക്കിനിടയില്‍ അംരീഷിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ആമിര്‍ ഖാനെയാണ് ഏല്‍പ്പിച്ചത്. പരിചയക്കുറവ് കാരണം ആമിര്‍ പല തെറ്റുകളും വരുത്തി.

നിരന്തരമായി മിസ്റ്റേക്കുകള്‍ വന്നതോടെ അംരീഷ് രോഷാകുലനായി. എല്ലാവരുടെയും മുന്നില്‍ വന്ന് ആമിറിനെ ശകാരിച്ചു. ഇച് നിങ്ങളുടെ മാത്രം തെറ്റാണെന്നും ആമിര്‍ മറ്റൊരു ജോലിയ്ക്ക് വന്നതാണെന്നും സംവിധായകന്‍ നസീര്‍ നടനോട് പറഞ്ഞു. ഇതറിഞ്ഞതോടെ അംരീഷ് ആമിറിനോട് മാപ്പ് പറയുകയും ആ പ്രശ്‌നം അവിടെ അവസാനിപ്പിക്കുകയും ചെയ്തു.
മുംബൈയിലെ പ്രശസ്തമായ പൃഥ്വി തിയറ്റര്‍ എന്ന നാടകശാലയില്‍ നിന്നും സത്യദേവ് ദുബൈ രചിച്ച നാടകങ്ങളില്‍ അഭിനയിച്ചാണ് അംരീഷ് പൂരി കരിയര്‍ തുടങ്ങുന്നത്. പിന്നീട് സിനിമയിലേക്ക് എത്തിയ നടന്‍ സ്വഭാവ നടനായും നായകനായും തിളങ്ങി. വില്ലന്‍ വേഷങ്ങളാണ് അംരീഷിനെ പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രതാരമായി വളര്‍ത്തിയത്. 1970ല്‍ പ്രദര്‍ശനത്തിനെത്തിയ പ്രേം പുജാരി എന്ന ചിത്രത്തില്‍ ആദ്യമായി അഭിനയിക്കുന്നത്.
പഞ്ചാബി, തെലുങ്കു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായി നാനൂറ്റിയമ്പത് സിനിമകളിലോളം അഭിനയിച്ചിട്ടുണ്ട്. പഞ്ചാബി സിനിമകളില്‍ കൂടുതലും വില്ലന്‍ വേഷങ്ങളിലായിരുന്നു താരം അഭിനയിച്ചത്. മോഹന്‍ലാലിനൊപ്പം കാലാപാനി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ നടനെ മലയാള സിനിമ ഇന്നും മറന്നിട്ടില്ല.
2005 ലാണ് അസുഖബാധിതനായി നടന്‍ അന്തരിക്കുന്നത്. അംരീഷ് പുരി അഭിനയിച്ച കച്ചി സഡക് എന്ന അവസാന ചിത്രം അദ്ദേഹത്തിന്റെ മരണശേഷമായിരുന്നു പുറത്തിറങ്ങിയത്. ഇപ്പോഴും നടൻ സിനിമകളിലൂടെ പ്രേക്ഷകരുടെ ഉള്ളിൽ ജീവിക്കുകയാണ്.


Click it and Unblock the Notifications











