ഭര്‍ത്താവിന്റെ മനസില്‍ അവസാനം വരെ നടി രേഖ ഉണ്ടായിരുന്നു! നടന്‍ വിനോദ് മെഹ്‌റയെ പറ്റി ഭാര്യയുടെ വെളിപ്പെടുത്തൽ
ഇന്ത്യന്‍ സിനിമയിലെ ഐതിഹാസിക നടനായിട്ടാണ് വിനോദ് മെഹ്റ അറിയപ്പെടുന്നത്. നടന്‍ ഈ ലോകം വിട്ട് പോയെങ്കിലും എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായി താരം പ്രേക്ഷകരുടെ മനസിലുണ്ട്. സുന്ദരമായ മുഖവും അതുപോലെ സുന്ദരമായ വ്യക്തിത്വവുമുള്ള നടനായിരുന്നു വിനോദ്.
നൂറിലധികം സിനിമകളില്‍ അവിസ്മരണീയമായ പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടുള്ള താരത്തിന്റെ വ്യക്തിജീവിതമാണ് പലപ്പോഴും വിലയിരുത്തപ്പെട്ടിട്ടുള്ളത്. ബോളിവുഡിന്റെ പ്രിയ നടി രേഖയുമായുള്ള വിനോദിന്റെ ബന്ധം അക്കാലത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട് വിനോദ് മെഹ്റയുടെ ഭാര്യ കിരണ്‍ മെഹ്റ, രേഖയുമായുള്ള ഭര്‍ത്താവിന്റെ ബന്ധത്തെ കുറിച്ച് തുറന്ന് പറയുകയും ചെയ്തു. ഇക്കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

വിനോദിന്റെ ജീവിതത്തില്‍ അവസാനം വരെ നിലനിന്ന വ്യക്തി രേഖയാണെന്നാണ് കിരണ്‍ ഇടൈംസിന് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്. രേഖയെ 'കുടുംബസുഹൃത്ത്' എന്ന് വിളിച്ച കിരണ്‍ തന്റെ ഭര്‍ത്താവിന്റെ മുന്‍ കാമുകിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചില അതിശയിപ്പിക്കുന്ന വിവരങ്ങളും അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.
'ഞാന്‍ നിങ്ങളോട് പറയാം, അദ്ദേഹത്തിന്റെ അവസാനം വരെ ജീവിതത്തില്‍ നിലനിന്ന വ്യക്തി നടി രേഖയാണ്. അവള്‍ ഒരു കുടുംബാംഗത്തെ പോലെയായിരുന്നു, ഞാന്‍ ഇപ്പോഴും അവളെ ഒരു സുഹൃത്തിനെ പോലെയാണ് കാണുന്നത്. രേഖ ഒരു അത്ഭുതകരമായ വ്യക്തിയാണ്, വളരെ സ്നേഹവും ക്ഷമയുള്ളവളുമാണ്.
ഞങ്ങളുടെ വിവാഹത്തിലും അവള്‍ പങ്കെടുത്തിരുന്നു. ഇന്ന് ഞാന്‍ അവളെ കണ്ടുമുട്ടിയാലും ഞാന്‍ അവളെ ആലിംഗനം ചെയ്യും. അവളുടെ അമ്മയെയും സഹോദരിമാരെയും എനിക്കറിയാം. വാസ്തവത്തില്‍, ഞാനും രേഖയും വളരെ സാമ്യമുള്ളവരാണെന്നും', കിരണ്‍ മെഹ്‌റ പറയുന്നു.
തന്റെയും വിനോദിന്റെയും പ്രണയകഥയെ കുറിച്ചും നടനെ വിവാഹം കഴിക്കാനുള്ള തന്റെ തീരുമാനത്തെ കുറിച്ചുമൊക്കെ അഭിമുഖത്തില്‍ കിരണ്‍ തുറന്ന് സംസാരിച്ചിരുന്നു. മാത്രമല്ല നടനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില രഹസ്യങ്ങളും അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നുവെന്നും താരപത്‌നി സൂചിപ്പിച്ചിരിക്കുകയാണ്.

'വിനോദ് ജി ഏറ്റവും നല്ല മനുഷ്യരില്‍ ഒരാളായിരുന്നു. 3 പതിറ്റാണ്ടിലേറെയായി, പക്ഷേ ഇന്നുവരെ, ഇത്രയും നല്ല ഒരു മനുഷ്യനെ വേറെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം ഒരിക്കലും ശബ്ദം ഉയര്‍ത്തിയിട്ടില്ല. തെറ്റായ വാക്കുകളൊന്നും പറഞ്ഞിട്ടില്ല. 'മണ്ടന്‍', 'പൊട്ടന്‍' തുടങ്ങിയ വാക്കുകള്‍ ഞാന്‍ പറയുമ്പോള്‍ അദ്ദേഹം എന്നെ തിരുത്തും. അത്തരം ഭാഷ ഉപയോഗിക്കരുതെന്നാണ് പറയാറുള്ളത്.
യഥാര്‍ത്ഥ ജീവിതത്തിലെ വിനോദ് മെഹ്റയുടെ വ്യക്തിത്വം തന്റെ പിതാവുമായിട്ടാണ് കിരണ്‍ താരതമ്യപ്പെടുത്തിടുത്തിയത്. ഭര്‍ത്താവില്‍ തന്റെ പിതാവിന്റെ പ്രതിഫലനം ഞാന്‍ കണ്ടിരുന്നു. എന്റെ അച്ഛന്‍ ഒരു നല്ല മനുഷ്യനും അത്രതന്നെ സൗമ്യനും ആയിരുന്നു. പക്ഷേ സത്യം പറഞ്ഞാല്‍, എന്റെ അച്ഛന് ഞാനും വിനോദും തമ്മില്‍ കല്യാണം കഴിക്കുന്നതിനോട് തീരെ താല്‍പര്യമില്ലായിരുന്നു. 'നിനക്ക് 23 വയസ്സേയുള്ളൂ, നീ ലോകം കണ്ടിട്ടില്ലെന്നാണ്.' അദ്ദേഹം എന്നോട് പറഞ്ഞത്.
ഇതോടെ വിവാഹത്തിന് ഒരു ദിവസം മുമ്പ് വരെ ഞാന്‍ വെന്ത് ഉരുകിയ അവസ്ഥയിലായി. എന്റെ ഭയമെന്താണെന്ന് ഞാന്‍ വിനോദിനോട് പറഞ്ഞു 'വിഷമിക്കേണ്ട, നീ ആകെ പരിഭ്രമത്തിലാണെന്ന്' അദ്ദേഹം മറുപടിയായി പറഞ്ഞു. ഭാഗ്യവശാല്‍, എല്ലാം ശരിയായി നടക്കുകയായിരുന്നു എന്നും കിരണ്‍ പറയുന്നു.
വിനോദിന്റെയും എന്റെയും സുഹൃത്തുക്കള്‍ വഴിയാണ് ഞങ്ങള്‍ കണ്ടമുട്ടുന്നത്. രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം എന്നെ ലഞ്ച് കഴിക്കാന്‍ ക്ഷണിച്ചു. മാത്രമല്ല എന്നെ പിന്തുടര്‍ന്ന് ലണ്ടനിലേക്ക് വരികയും ചെയ്തു. താമസിക്കാതെ ഞങ്ങള്‍ പ്രണയത്തിലായി.
ഫോണില്‍ മാത്രം സംസാരിക്കുകയും എഴുത്തുകള്‍ കൈമാറുകയും ചെയ്തു. ഡല്‍ഹിയില്‍ വച്ച് അച്ഛനും വിനോദും തമ്മില്‍ കണ്ടു. അതിന് ശേഷം അച്ഛന്‍ എന്നെ കൂട്ടി കൊണ്ട് പോവുകയാണെന്ന് ഞാന്‍ വിനോദിനെ വിളിച്ച് പറഞ്ഞു. ഇത് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ ഞങ്ങളുടെ വിവാഹവും നടന്നെന്ന് കിരണ്‍ വ്യക്തമാക്കുന്നു.


Click it and Unblock the Notifications











