ഒരമ്മയ്ക്കും ഇങ്ങനെ സംഭവിക്കരുത്; കുഞ്ഞിന്റെ പ്രശ്നം മനസ്സിലായത് ജനിച്ച് മൂന്നാം ദിവസം; ബിപാഷ
ബോളിവുഡിൽ ഒരു കാലത്ത് തരംഗമായ നടിയാണ് ബിപാഷ ബസു. ഡസ്കി ബ്യൂട്ടി എന്ന് ആരാധകർ വിളിച്ച ബിപാഷ മോഡലിംഗിൽ നിന്നുമാണ് അഭിനയ രംഗത്തേക്ക് കടക്കുന്നത്. ബോളിവുഡിലെ മത്സരവും കുടുംബാധിപത്യത്തെയും അതിജീവിച്ച് കരിയറിൽ തന്റേതായ സ്ഥാനം നേടാൻ ബിപാഷ ബസുവിന് കഴിഞ്ഞു. 2001 ൽ അജ്നബി എന്ന സിനിമയിലൂടെ തുടക്കം കുറിച്ച ബിപാഷ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരവും നേടി. ഇറോട്ടിക് ത്രില്ലറായ ജിസം എന്ന സിനിമയിൽ അഭിനയിച്ചതോടെ ബിപാഷയുടെ കരിയർ ഗ്രാഫ് കുതിച്ചുയർന്നു.
താരത്തിന്റെ തുടക്കകാലത്ത് തുടരെ ഗോസിപ്പുകൾ വന്നിരുന്നു. ജോൺ എബ്രഹാമുമായുളള പ്രണയം ബി ടൗണിൽ ചർച്ചയായി. ഇന്ന് ബോളിവുഡിലെ നിറപ്പകിട്ടുകൾക്കപ്പുറത്ത് തന്റെ കുടുംബ ജീവിതത്തിനാണ് ബിപാഷ പ്രാധാന്യം നൽകുന്നത്. നടൻ കരൺ സിംഗ് ഗ്രോവറിനെയാണ് ബിപാഷ വിവാഹം ചെയ്തത്. 2016 ലായിരുന്നു വിവാഹം. കഴിഞ്ഞ വർഷം ഇരുവർക്കും ഒരു മകളും പിറന്നു. ദേവി എന്നാണ് മകളുടെ പേര്. തന്റെ കുഞ്ഞ് നേരിട്ട ആരോഗ്യ പ്രശ്നത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ബിപാഷയിപ്പോൾ.

ഹൃദയത്തിൽ രണ്ട് സുഷിരങ്ങളോടെയാണ് മകൾ ജനിച്ചതെന്ന് ബിപാഷ തുറന്ന് പറഞ്ഞു. മൂന്ന് മാസം പ്രായമായപ്പോൾ കുഞ്ഞിന് സർജറി ചെയ്യേണ്ടി വന്നെന്നും ബിപാഷ വെളിപ്പെടുത്തി. വിതുമ്പിക്കൊണ്ടാണ് ബിപാഷ ഒരു അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്. ഞങ്ങളുടെ യാത്ര സാധാരണ മാതാപിതാക്കളിൽ നിന്നും വ്യത്യസ്തമായിരുന്നു. ഇപ്പോൾ എന്റെ മുഖത്ത് കാണുന്ന പുഞ്ചിരിക്കപ്പുറം വളരെ കഠിനമായിരുന്നു അത്. ഒരു അമ്മയ്ക്കും ഇങ്ങനെ സംഭവിക്കാൻ ഞാൻ ആഗ്രഹിക്കില്ല.
ഞങ്ങളുടെ കുഞ്ഞ് ഹൃദയത്തിൽ രണ്ട് ദ്വാരങ്ങളോയൊണ് ജനിച്ചതെന്ന് കുഞ്ഞ് ജനിച്ച് മൂന്നാം ദിവസം ഞാനറിഞ്ഞു. ഇത് തുറന്ന് പറയേണ്ടെന്നാണ് ഞാൻ കരുതിയത്. പക്ഷെ എന്നെ ഈ യാത്രയിൽ സഹായിച്ച ഒരുപാട് അമ്മമാരുണ്ട്. അവരെ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. വിഎസ്ഡി എന്നാൽ എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. വെൻട്രികുലർ സെപ്റ്റൽ ഡിഫെക്ട് ആണിത്. ഭ്രാന്തമായ ഘട്ടത്തിലൂടെയാണ് ഞങ്ങൾ കടന്ന് പോയത്. കുടുംബവുമായി ഞാനും കരണും ഇത് ചർച്ച ചെയ്തില്ല.

കുഞ്ഞ് പിറന്നത് ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. പക്ഷെ ഞങ്ങൾ അൽപ്പം മരവിച്ച അവസ്ഥയിലായിരുന്നു. ആദ്യത്തെ അഞ്ച് മാസം ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ദ്വാരം തനിയെ അടയുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഓരോ മാസവും സ്കാൻ ചെയ്തു. പക്ഷെ ദ്വാരത്തിന്റെ വലുപ്പം പരിഗണിക്കുമ്പോൾ അതിനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിന് മൂന്ന് മാസം പ്രായമുള്ളപ്പോൾ സർജറി ചെയ്യുന്നതാണ് ഏറ്റവും നല്ലതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതായും ബിപാഷ ബസു വ്യക്തമാക്കി.
കുഞ്ഞിനെ സർജറിക്ക് വിധേയയാക്കാൻ ആദ്യം മടിച്ചിരുന്നെന്നും നടി പറയുന്നു. തനിയെ ഭേദമാകുമെന്ന് ആദ്യ രണ്ട് മാസങ്ങളിലും വിശ്വസിച്ചു. എന്നാൽ ഒടുവിൽ സർജറി വേണ്ടി വന്നു. താനതിന് മാനസികമായി തയ്യാറെടുത്തെങ്കിലും കരണിന് സാധിച്ചില്ല. സർജറി ആറു മണിക്കൂർ നീണ്ടു നിന്നു. കുഞ്ഞ് ഓപ്പറേഷൻ തിയറ്ററിൽ കിടന്ന സമയം തന്റെ ജീവിതം നിലച്ച് പോയി.
സർജറി വിജയകരമാണെന്നും മകൾക്ക് ഇപ്പോൾ കുഴപ്പമാെന്നും ഇല്ലെന്നും ബിപാഷ ബസു വ്യക്തമാക്കി. നിരവധി ആരാധകർ ബിപാഷയുടെ ആത്മധൈര്യത്തെ അഭിനന്ദിച്ചു. സോഷ്യൽ മീഡിയയിലൂടെ കുഞ്ഞിനെക്കുറിച്ചുള്ള വിശേഷങ്ങൾ ഇടയ്ക്ക് താരം പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications