സിനിമകളെല്ലാം പരാജയം; പക്ഷെ രാജകീയ ജീവിതം; കങ്കണയ്ക്ക് ഇത്രയും പണം എവിടെ നിന്ന്?
ബോളിവുഡ് ക്യൂൻ എന്ന ഖ്യാതിയിൽ നിന്നും വിവാദങ്ങളുടെ തോഴിയായി കരിയർ ഗ്രാഫ് കൂപ്പ് കുത്തിയ നടിയാണ് കങ്കണ റണൗത്ത്. ക്യൂൻ, ഫാഷൻ, തനു വെഡ്സ് മനു തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച കങ്കണയ്ക്ക് നാല് തവണയാണ് ദേശീയ പുരസ്കാരം ലഭിച്ചത്. എന്നാൽ ഇന്ന് കരിയറിൽ കങ്കണയ്ക്ക് മോശം സമയമാണ്. പുതിയ ചിത്രം ചന്ദ്രമുഖി 2 പ്രേക്ഷകരെ നിരാശപ്പെടുത്തി. ബോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസുകൾ കങ്കണയെ നായികയാക്കാൻ മടിക്കുന്നു.
നടിയുണ്ടാക്കുന്ന വിവാദങ്ങളാണ് ഇതിന് കാരണം. ബി ടൗണിലെ നിരവധി പ്രമുഖർക്കെതിരെ കങ്കണ നേരത്തെ വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. കരിയർ ഗ്രാഫ് പരിശോധിച്ചാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ കങ്കണയുടേതായി റിലീസ് ചെയ്ത മിക്ക സിനിമകളും കനത്ത പരാജയമായിരുന്നു. ധക്കഡ്, പങ്ക, ജഡ്ജ്മെന്റൽ ഹെ ക്യാ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്.

കരിയറിൽ ശക്തമായൊരു തിരിച്ച് വരവ് കങ്കണയ്ക്ക് സാധ്യമാകുമോയെന്നാണ് ആരാധകരുടെ ആശങ്ക. അതേസമയം സിനിമകൾ പരാജയപ്പെടുന്നുണ്ടെങ്കിലും നടിയുണ്ടാക്കിയ സമ്പാദ്യങ്ങൾ ചെറുതല്ല. 92 കോടിയുടെ ആസ്തി നടിക്കുണ്ടെന്നാണ് വിവരം. 15 കോടിക്കും 20 കോടിക്കും ഇടയിലാണ് ഒരു സിനിമയ്ക്ക് കങ്കണ വാങ്ങുന്ന പ്രതിഫലം. പരസ്യങ്ങളിലൂടെയും കോടികളുടെ വരുമാനം നടിക്ക് ലഭിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ പരമായ ചില വിവാദ പരാമർശങ്ങൾ കാരണം ചില വമ്പൻ ബ്രാൻഡുകൾ കങ്കണയുമായുള്ള കരാർ ഒഴിവാക്കി.
ജന്മനാടായ മണാലിയിൽ പടുകൂറ്റൻ ബംഗ്ലാവ് താരത്തിനുണ്ട്. 30 കോടി രൂപ ചെലവിട്ടാണ് ഈ ബംഗ്ലാവ് പണിതത്. ഏഴ് ബെഡ് റൂമുകൾ, ഏഴ് ബാത്ത് റൂമുകൾ, ജിം, യോഗ റൂം എന്നിവ ഈ വസതിയിലുണ്ട്. കഴിഞ്ഞ വർഷം മണാലിയിൽ മറ്റൊരു വീടും കങ്കണ പണിതു. പുഴയിൽ നിന്നുള്ള കല്ലുകൾ ഉപയോഗിച്ചാണ് ഈ വീട് പണിതത്.

ഇതിന് പുറമെ മുംബൈയിൽ 20 കോടി മുടക്കി ഒരു വീട് 2017 ൽ കങ്കണ വാങ്ങിയിട്ടുണ്ട്. ഷൂട്ടിംഗിനായി മുംബൈയിലെത്തുമ്പോൾ നടി ഈ വീട്ടിലാണ് താമസിക്കാറ്. ആഡംബര കാറുകളുടെ ഒരു ശേഖരവും കങ്കണയ്ക്കുണ്ട്. സിനിമാ സ്വപ്നങ്ങളുമായി മുംബൈയിലേക്ക് വന്ന കാലത്ത് ഹോസ്റ്റലിലും മറ്റും കഴിഞ്ഞ കങ്കണയാണ് ഇന്ന് ഒന്നിലേറെ ബംഗ്ലാവുകളുമായി രാജകീയ ജീവിതം നയിക്കുന്നത്.
കരിയറിൽ മോശം ഘട്ടത്തിലാണെങ്കിലും എങ്ങനെ ഇത്രമാത്രം സമ്പാദ്യം നടിക്ക് ലഭിക്കുന്നു എന്നാണ് ആരാധകരുടെ ചോദ്യം. പരാജയങ്ങളും വിവാദങ്ങളുമുണ്ടെങ്കിലും ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം കങ്കണയ്ക്കുണ്ട്. അതിനാൽ താരത്തിന് മാർക്കറ്റ് മൂല്യത്തിന് വലിയ ഇടിവില്ല. തലൈവി എന്ന ചിത്രത്തിൽ അഭിനയിക്കാൻ 24 കോടി രൂപയാണ് നടി വാങ്ങിയ പ്രതിഫലം. മണികർണിക ഫിലിംസ് എന്ന നിർമാണ കമ്പനിയും നടിക്കുണ്ട്. തേജസ്, എമർജൻസി എന്നിവയാണ് കങ്കണയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന സിനിമകൾ.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ബയോപിക്കായ എമർജൻസി സംവിധാനം ചെയ്യുന്നതും നിർമ്മിക്കുന്നതും കങ്കണ തന്നെയാണ്. സംവിധായകരുമായുള്ള പ്രശ്നമാണ് നടിയുടെ കരിയറിനെ ഒരു പരിധി വരെ ബാധിച്ചത്. മണികർണികയുടെ ആദ്യ സംവിധായകൻ കൃഷുമായി നടി തർക്കത്തിലാവുകയും ഒടുവിൽ ഷൂട്ടിംഗ് പാതിവഴിയിൽ നിർത്തി ഇദ്ദേഹം പിൻമാറുകയുമായിരുന്നു.
പിന്നീട് കങ്കണ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്ത് പൂർത്തിയാക്കിയത്. സമാനമായി സിമ്രാൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് അപൂർവ അസ്രാണിയും നടിക്കെതിരെ രംഗത്ത് വന്നു. ഒരു ഹിറ്റ് സിനിമയിലൂടെ കങ്കണ തിരിച്ച് വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


Click it and Unblock the Notifications