പ്ലാസ്റ്റിക് സർജറി പാളി; പ്രിയങ്കയെ കണ്ട് ഞാൻ ഞെട്ടി; നടിയെ സിനിമകളിൽ നിന്ന് ഒഴിവാക്കി; സംവിധായകൻ
ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് കടന്ന് കരിയറിലെ സുവർണകാലഘട്ടത്തിലൂടെ കടന്ന് പോകുകയാണ് പ്രിയങ്ക ചോപ്ര. ഇന്ത്യയിൽ മറ്റൊരു താരത്തിനും അവകാശപ്പെടാൻ കഴിയാത്ത കരിയർ ഗ്രാഫാണ് പ്രിയങ്കയുടേത്. ബോളിവുഡിലെ മുൻനിര നായിക നടിയായി നിലനിൽക്കെയാണ് ഹോളിവുഡിലേക്ക് നടി ചുവട് മാറുന്നത്. ഏത് താരവും ഭയക്കുന്ന തീരുമാനമാണ് പ്രിയങ്ക അന്നെടുത്തത്. ഒരുപക്ഷെ പരാജയപ്പെട്ടിരുന്നെങ്കിൽ താരത്തിന് അത് വലിയ ആഘാതമായേനെ. എന്നാൽ കരിയറും തന്റെ ജീവിതവും പ്രിയങ്ക ഹോളിവുഡിലേക്ക് പറിച്ച് നട്ടു.
പോപ് ഗായകനായ നിക് ജോനാസാണ് പ്രിയങ്കയുടെ ഭർത്താവ്. 2018 ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. സിനിമകളും സീരീസുമായി ഹോളിവുഡിൽ നടിക്ക് തിരക്കേറുകയാണ്. തിരക്കുകൾ കാരണം കസിൻ പരിനീതി ചോപ്രയുടെ വിവാഹത്തിന് പോലും പ്രിയങ്കയ്ക്ക് എത്താൻ കഴിഞ്ഞില്ല.

പ്രിയങ്ക ചോപ്രയെക്കുറിച്ച് സംവിധായകൻ അനിൽ ശർമ്മ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രിയങ്ക അഭിനയിച്ച 'ദ ഹീറോ: ദ ലൗ സ്റ്റോറി ഓഫ് എ സ്പൈ' എന്ന സിനിമ സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. 2003 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. ഈ സിനിമയുടെ ഷൂട്ടിന് മുമ്പ് പ്രിയങ്ക ചോപ്ര ചെയ്ത പ്ലാസ്റ്റിക് സർജറിയെക്കുറിച്ചാണ് അനിൽ ശർമ്മ സംസാരിച്ചത്. നോസ് സർജറിക്ക് ശേഷം പ്രിയങ്കയെ കണ്ട താൻ ഞെട്ടിപ്പോയെന്ന് അനിൽ ശർമ തുറന്ന് പറഞ്ഞു.
ഒരു വലിയ ദുരന്തമാണ് അവൾക്ക് സംഭവിച്ചത്. സിനിമയിലേക്ക് പ്രിയങ്കയെ തീരുമാനിച്ച ശേഷം താൻ അമേരിക്കയിലേക്കും യൂറോപ്പിലേക്കും ട്രിപ് പോയി. രണ്ട് മാസത്തിന് ശേഷമാണ് തിരിച്ച് വന്നത്. പ്രിയങ്ക ഒരു ഓപ്പറേഷന് വിധേയയായത് ഞാൻ അറിഞ്ഞു. ജൂലിയ റോബർട്ട്സിനെ പോലെ തോന്നാൻ വേണ്ടി നോസ് സർജറി ചെയ് തെന്നാണ് പത്രത്തിൽ വായിച്ചത്. അവളെ നേരത്തെ തന്നെ കാണാൻ ഭംഗിയുണ്ടായിരുന്നു, എന്തിന് ഇങ്ങനെ ചെയ്തെന്ന് ഞാൻ അത്ഭുതപ്പെട്ടു.

ഇതിന് ശേഷം മറ്റൊരു നിർമാതാവുമായി ഞാൻ സംസാരിച്ചു. അദ്ദേഹത്തിന്റെ പുതിയ സിനിമയിൽ ഒപ്പുവെച്ച നായികയുടെ ഫോട്ടോ എനിക്ക് കാണിച്ച് തന്നു. അത് പ്രിയങ്കയാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ ഉടനെ പ്രിയങ്കയെ വിളിച്ചു. അടുത്ത ദിവസം പ്രിയങ്കയും അമ്മയും വന്നു.
അവർ കണ്ണീരണിഞ്ഞു. ഓപ്പറേഷനെക്കുറിച്ച് എന്നോട് സംസാരിച്ചു. മൂക്കിന് ഒരു പാട് വന്നിട്ടുണ്ട്. ഇപ്പോഴും ആ പാടുണ്ട്. ശരിയാകാൻ രണ്ട് മാസം എടുക്കും. അന്ന് ഒപ്പുവെച്ച സിനിമകളിൽ നിന്നും പ്രിയങ്കയെ ഒഴിവാക്കുന്നുണ്ടായിരുന്നു. അക്കാലത്ത് മാനസികമായി പ്രിയങ്ക തളർന്നിരുന്നെന്നും അനിൽ ശർമ ഓർത്തു.
നാട്ടിലേക്ക് മടങ്ങാനും കുറച്ച് മാസങ്ങൾക്ക് ശേഷം തിരിച്ച് വരാനും പ്രിയങ്ക തീരുമാനിച്ചു. സിനിമയിൽ ഒപ്പുവെച്ചപ്പോൾ വാങ്ങിയ അഡ്വാൻസ് തുക തിരിച്ച് തരാനൊരുങ്ങി. എന്നാൽ പ്രിയങ്കയെ കൈവിടാതെ നടിയെ സിനിമയിൽ അഭിനയിപ്പിക്കാൻ താൻ തീരുമാനിച്ചെന്നും സംവിധായകൻ വ്യക്തമാക്കി. മാധുരി ദീക്ഷിത്, ശ്രീദേവി തുടങ്ങിയവർക്കെല്ലാം മേക്കപ്പ് ചെയ്ത ഒരു പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റിന്റെ സഹായം തേടി. ഇവരുടെ സഹായത്തോടെ പ്രിയങ്കയ്ക്ക് മേക്കപ്പ് ചെയ്ത് സിനിമയിൽ അഭിനയിപ്പിക്കുകയായിരുന്നെന്നും അനിൽ ശർമ ഓർത്തു. പ്രിയങ്കയ്ക്ക് കരിയറിനോടുള്ള ആത്മാർത്ഥതയെ സംവിധായകൻ പ്രശംസിക്കുകയും ചെയ്തു.


Click it and Unblock the Notifications