മദ്യപിച്ച് ബച്ചന് മുന്നിൽ; മുഖത്ത് നോക്കാൻ ധൈര്യപ്പെട്ടില്ല; ആഗ്രഹം പറഞ്ഞപ്പോൾ; മനോജ് ബാജ്പേയ്
ഇന്ത്യൻ സിനിമയുടെ ഇന്നലെകൾ നേരിട്ടറിഞ്ഞ നടനാണ് അമിതാഭ് ബച്ചൻ. സിനിമയിൽ വാണവരെയും വീണവരെയും കണ്ട ബച്ചൻ എന്നും താരപ്രഭയുള്ള നടനായായിരുന്നു. ഇന്നും ബച്ചനെക്കുറിച്ച് പറയുമ്പോൾ പ്രേക്ഷകർക്ക് ഓർമ്മ വരുന്നത് നടന്റെ ഐക്കണിക്കായ ഒരുപിടി സിനിമകളാണ്. ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകമായി ഒരു കാലത്ത് അറിയപ്പെട്ട ബച്ചനെ ആംഗ്രി യംങ് മാൻ എന്ന് ആരാധകർ വിശേഷിപ്പിച്ചു. ഷോലെ, മർദ്. ഡോൺ, സിൽസില തുടങ്ങി പല സിനിമകളിൽ ബച്ചന്റെ വേഷപ്പകർച്ച പ്രേക്ഷകർ കണ്ടു.
സൂപ്പർതാര പദവി മുൾക്കിരീടമാണ്, താരമൂല്യം കുറയുമ്പോഴാണ് അത് മനസ്സിലാവുകയെന്ന് പൊതുവെ സിനിമാ ലോകത്ത് പറയപ്പെടാറുണ്ട്. എന്നാൽ ബച്ചനെ അത് ബാധിച്ചില്ല. നായക നിരയിൽ നിന്ന് മാറിയപ്പോഴും ബച്ചൻ ബഹുമാന്യനായി തുടരുകയും സിനിമാ ലോകത്ത് പ്രബല സാന്നിധ്യമാവുകയും ചെയ്തു.

വാർധക്യത്തിലും തന്റെ താരമൂല്യം നിലനിർത്താൻ ബച്ചന് കഴിയുന്നു. കോൻ ബനേഗ ക്രോർപതി ഉൾപ്പെടെയുള്ള ഷോകളിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിലും ബച്ചൻ സാന്നിധ്യം അറിയിച്ചു. അമിതാഭ് ബച്ചൻ പെരുമാറ്റത്തിലെ എളിമ കൊണ്ടും ആരാധകരോട് പെരുമാറുന്ന രീതി കൊണ്ടും ശ്രദ്ധ നേടാറുണ്ട്. 80 കാരനായ ബച്ചൻ ഇപ്പോഴും സിനിമകളിൽ അഭിനയിക്കുന്നു.
ബ്രഹ്മാസ്ത്ര, ഗുഡ് ബൈ തുടങ്ങിയവയാണ് ബച്ചന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമകൾ. പ്രൊജക്ട് കെ എന്ന സിനിമയിലാണ് നടനിപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ചിത്രീകരണത്തിനിടെ നടന് ദേഹാസ്വസ്ഥ്യം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് നേരത്തെ വാർത്തയായിരുന്നു.
ബച്ചനെക്കുറിച്ച് നടൻ മനോജ് ബാജ്പേയ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രാം ഗോപാൽ വർമയുടെ സത്യ എന്ന സിനിമയെ സംബന്ധിച്ചുണ്ടായ അനുഭവമാണ് മനോജ് പങ്കുവെച്ചത്. ഈ സിനിമയിലൂടെ നടന് ഏറെ പ്രശംസ ലഭിച്ചിരുന്നു. ബച്ചനും കുടുംബത്തിനുമായി സത്യ സിനിമയുടെ പ്രത്യേക പ്രദർശനം രാം ഗോപാൽ വർമ്മ ഒരുക്കി.

അന്ന് നടന്ന സംഭവമാണ് മനോജ് ബാജ്പേയ് ഓർത്തത്. ചെറുപ്പകാലം മുതൽ ബച്ചന്റെ വലിയ ആരാധകനായിരുന്നു താൻ. ബച്ചനും കുടുംബവും സിനിമ കാണവെ രാം ഗോപാൽ വർമ്മയുടെ കാറിലിരുന്ന് മദ്യപിച്ചു. അദ്ദേഹത്തിന്റെ കാറിൽ എപ്പോഴും ഒരു വോഡ്ക ഉണ്ടാവുമായിരുന്നു.
ബച്ചൻ തങ്ങളുടെ സിനിമ കാണുന്നതിന്റെ സന്തോഷത്തിലാണ് താനും രാം ഗോപാൽ വർമ്മയും മദ്യപിച്ചതെന്ന് മനോജ് ബാജ്പേയ് ഓർത്തു. സിനിമ തീർന്ന് ബച്ചൻ പുറത്തേക്ക് വരാറായി, രാം ഗോപാൽ വർമ്മ കാറിൽ നിന്നിറങ്ങി തന്നെയും വിളിച്ചെങ്കിലും ഒപ്പം പോയില്ല. എന്നാൽ ഒപ്പമുള്ളയാൾ നിർബന്ധിച്ച് കാറിൽ നിന്ന് പുറത്തിറക്കി. മദ്യപിച്ചിരിക്കുന്ന അവസ്ഥയിലായതിനാൽ അദ്ദേഹത്തെ കാണേണ്ടെന്ന് കരുതി. വാഷ്റൂമിലേക്ക് ചെന്നു.
എന്നാൽ അഭിഷേക് ബച്ചൻ തന്നെ കണ്ടു. തങ്ങൾ സംസാരിക്കവെ അടുത്ത് ഒരാൾ വന്ന് നിൽക്കുന്നതായി തോന്നി. ഒരാളുടെ നെഞ്ച് എനിക്ക് കാണാമായിരുന്നു. മുഖേത്തക്ക് നോക്കാനുള്ള ധൈര്യമുണ്ടായില്ല. കാരണം അത് ബച്ചനായിരുന്നു. എന്താണ് അദ്ദേഹം തന്നോട് സംസാരിച്ചതെന്ന് ഓർമ്മയില്ല. ഒരു ആലിംഗനം തരുമോ എന്നാണ് അദ്ദേഹത്തോട് ചോദിച്ചത്. സന്തോഷത്തോടെ അദ്ദേഹം തന്നെ കെട്ടിപ്പിടിച്ചെന്നും മനോജ് ബാജ്പേയ് ഓർത്തു.
1998 ലിറങ്ങിയ സിനിമയാണ് സത്യ. ഊർമിള മതോണ്ട്ക്കർ, ജെഡി ചക്രവർത്തി തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന താരങ്ങൾ. ഫാമിലി മാൻ എന്ന സീരീസിലൂടെ വൻ ജനപ്രീതിയാണ് കഴിഞ്ഞ വർഷങ്ങളിൽ മനോജ് ബാജ്പേയ് നേടിയത്. സീരീസിന്റെ രണ്ട് സീസണുകൾ ഇതുവരെ പുറത്തിറങ്ങി. അടുത്തിടെ ഗുൽമോഹർ എന്ന സിനിമയിലും നടൻ ശ്രദ്ധേയ വേഷം ചെയ്തു.


Click it and Unblock the Notifications