ഒറ്റയ്ക്ക് മകനെ വളർത്തുക എളുപ്പമല്ല, ആ വാക്ക് എന്നിൽ കുറ്റബോധം ഉണ്ടാക്കി; നന്ദിത ദാസ്
വിവാഹ മോചിതയായ നന്ദി മകൻ വിഹാനെ ഒറ്റയ്ക്കാണ് വളർത്തുന്നത്. ഇതേക്കുറിച്ചാണ് നടി സംസാരിച്ചത്.
സമാന്തര സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് നന്ദിത ദാസ്. കണ്ണകി, നാല് പെണ്ണുങ്ങൾ എന്നീ സിനിമകളിലൂടെ നന്ദിത ദാസ് മലയാളികൾക്കും സുപരിചിതയാണ്. ഹിന്ദി സിനിമകളിൽ ശ്രദ്ധേയ സാന്നിധ്യമറിയിക്കാൻ നന്ദിതയ്ക്ക് കഴിഞ്ഞു. മന്റോ, ബവന്ദർ, ഫയർ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം നന്ദിത ചെയ്തു.
അഭിനയത്തിന് പുറമെ സംവിധാന രംഗത്തും നന്ദിത പേരെടുത്തു. 2008 ൽ ഫിറാഖ് എന്ന സിനിമയിലൂടെയാണ് സംവിധാന രംഗത്തേക്ക് നന്ദിത കടന്ന് വരുന്നത്. നടി അഭിനയിച്ചതും സംവിധാനം ചെയ്തതുമായ ഒരുപിടി സിനിമകൾ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടി. അടുത്തിടെ ഐഎഫ്എഫ്കെ വേദിയിലും നന്ദിത ദാസ് എത്തിയിരുന്നു.
സ്വിഗാറ്റോയാണ് നന്ദിതയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. കരിയറിൽ ശ്രദ്ധിക്കപ്പെട്ടുന്ന നന്ദിത തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അധികം സംസാരിക്കാറില്ല. വിവാഹ മോചിതയായ നന്ദി മകൻ വിഹാനെ ഒറ്റയ്ക്കാണ് വളർത്തുന്നത്.

നടൻ സുബോധ് മസ്കാരയെയായിരുന്നു നന്ദിത വിവാഹം കഴിച്ചത്. ഏഴ് വർഷത്തിനുള്ളിൽ ഈ ബന്ധം വേർപിരിഞ്ഞു. 2017 ലായിരുന്നു വിവാഹ മോചനം. ഇപ്പോഴിതാ വിവാഹ മോചനത്തിന് ശേഷം മകനെ ഒറ്റയ്ക്ക് വളർത്തിയതിെനക്കുറിച്ച് സംസാരിച്ചിരിച്ചിരിക്കുകയാണ് നന്ദിത ദാസ്.
പിങ്ക് വില്ലയുടെ വുമൺ അപ് സീസൺ 4 ൽ എത്തിയപ്പോഴാണ് നന്ദിത തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിച്ചത്. സിംഗിൾ പാരന്റിംഗ് ബുദ്ധിമുട്ടേറിയതാണ്. അതോടൊപ്പം തന്നെ നല്ലതുമാണെന്ന് നടി പറയുന്നു, മകനെ വീട്ടിലാക്കി ജോലിക്ക് പോവുന്നതിനെക്കുറിച്ചും നടി സംസാരിച്ചു. ഒന്നാമതായി അതിന്റെ ഭാരം കൂടുതലാണ്. ഒരിക്കൽ ഞാൻ വിഹാന്റെ സ്കൂളിലേക്ക് പോവുമ്പോൾ ഒരു അമ്മ എന്റെയടുത്ത് വന്നു.
എനിക്ക് വളരെ സന്തോഷം തോന്നുന്നു, ഞാൻ കമ്പനിയിലെ സിഇഒ സ്ഥാനം രാജിവെച്ചിരിക്കുന്നെന്ന് പറഞ്ഞു. ഓ, എന്ത് പറ്റി എന്ന് ഞാൻ ചോദിച്ചു. അവർക്ക് മറ്റൊരു സിഇഒയെ കിട്ടും പക്ഷെ എന്റെ കുട്ടിക്ക് മറ്റൊരു അമ്മയെ കിട്ടില്ലെന്ന് പറഞ്ഞു. ശ്ശെ ഞാനെന്നിട്ടും ജോലി ചെയ്യുകയാണല്ലോ എന്ന കുറ്റബോധം അത് എന്നിലുണ്ടാക്കി.

പക്ഷെ പിന്നീടുള്ള വർഷങ്ങളിൽ അമ്മ ജോലിക്ക് പോവുന്നത് മക്കൾ കാണേണ്ടതുണ്ടെന്ന് താൻ മനസ്സിലാക്കിയെന്നും നന്ദിത വ്യക്തമാക്കി. ഒരു കുട്ടി തന്റെ അമ്മ ജോലി ചെയ്യുന്നത് കണ്ടാൽ മറ്റ് സ്ത്രീകളെയും അവരുടെ സ്പ്നങ്ങളെയും ആഗ്രഹങ്ങളെയും ബഹുമാനിക്കാൻ പഠിക്കുമെന്നും നന്ദിത വ്യക്തമാക്കി. ജോലിക്ക് പോവുന്ന അമ്മയുള്ള മകന് മറ്റ് സ്ത്രീകളുമായി നല്ല ബന്ധമായിരിക്കുമെന്നും നന്ദിത ചൂണ്ടിക്കാട്ടി.
മകനും താനും തമ്മിൽ വളരെ നല്ല സ്നേഹമാണ്. ഇടയ്ക്കിടെ യാത്രകൾ പോവുന്നു. നിരവധി കാര്യങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും നന്ദിത ചൂണ്ടിക്കാട്ടി. മകനോടൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്ക് നന്ദിത സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
നിറത്തിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ചും നടി നേരത്തെ സംസാരിച്ചിട്ടുണ്ട്. അതേസമയം ഈ വിഷയം മാത്രം ചർച്ച ചെയ്യാൻ താൽപര്യമില്ലെന്നും പലരും തന്നെ നിറത്തിന്റേ പേരിൽ വേർതിരിവ് അനുഭവിച്ച വ്യക്തിയായി മാത്രം കാണുന്നെന്നും താൻ മറ്റ് പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ടെന്നും നന്ദിത വ്യക്തമാക്കി.
ഒരിക്കൽ കോളേജ് പരിപാടിയിൽ വെച്ച് ഒരു പെൺകുട്ടി തന്നോട് ചോദിച്ച ചോദ്യവും നടി ഓർത്തു. കറുത്ത നിറമായിട്ടും നിങ്ങൾക്കെങ്ങനെ ആത്മവിശ്വസത്തോടെയിരിക്കാൻ പറ്റുന്നെന്നായിരുന്നു ചോദ്യം. അതെന്നെ ആശ്ചര്യപ്പെടുത്തി കാരണം അത്തരമൊരു ചിന്ത തനിക്കില്ലായിരുന്നെന്നും നന്ദിത വ്യക്തമാക്കി.


Click it and Unblock the Notifications











