'സത്യമാണെന്ന് വിശ്വസിച്ചില്ല, പരസ്പരം കെട്ടിപിടിച്ച് കരഞ്ഞു', 83യുടെ സെറ്റിൽ സംഭവിച്ചതിനെ കുറിച്ച് രൺവീർ സിങ്
ബോളിവുഡ് യുവനടൻ രൺവീർ സിങിന്റെ കരിയറിൽ സംഭവിച്ചിട്ടുള്ള ഏറ്റവും നല്ല കഥാപാത്രമായാണ് സിനിമാ പ്രേമികൾ 83യിലെ കപിൽ ദേവിന്റെ കഥാപാത്രത്തെ കാണുന്നത്. എൺപതുകളിൽ ക്രിക്കറ്റിനെ പ്രണയിച്ചവരുടെ മനസിൽ കപിൽ ദേവ് എന്ന ആ നായകൻ ഇന്നും ചെറുപ്പത്തോടെ നിൽക്കുന്നുണ്ട്. അത് സിനിമയിലും അതേപടി എത്തിക്കാൻ രൺവീറിലെ നടന് കഴിഞ്ഞുവെന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നത്. 1983 ജൂൺ 25ന് ഇംഗ്ലണ്ടിലെ ലോർഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കപിൽ ദേവും സംഘവും ചരിത്രത്തിലാദ്യമായി ഇന്ത്യയ്കുവേണ്ടി ലോകകപ്പ് ഉയർത്തിയതിന്റെ കഥയാണ് 83 എന്ന സിനിമ പറയുന്നത്.
38 വർഷങ്ങൾക്ക് മുമ്പ് കപിൽ ദേവിന്റെ കൈയ്യിൽ ലോകകപ്പ് കണ്ടപ്പോൾ ഇന്ത്യൻ ജനത ആവേശംകൊണ്ട് തുള്ളിച്ചാടി. അവരുടെ കണ്ണുകളിൽ നിന്ന് ആനന്ദത്തിന്റെ ആവേശത്തിന്റെ നിലയ്ക്കാത്ത നീരുറവ ഉണ്ടായി. ഇപ്പോൾ 2021ൽ 1983 ക്രിക്കറ്റ് ലോകകപ്പ് വിജയിച്ച ഇന്ത്യയുടെ വീരോചിത നേട്ടം കബീർഖാൻ അഭ്രപാളിയിലെത്തിച്ചപ്പോൾ അന്ന് ഇന്ത്യൻ ആരാധകരുടെ കണ്ണിൽ നിന്ന് പൊഴിഞ്ഞ അതേ സന്തോഷക്കണ്ണീർ കാഴ്ചക്കാരന്റെ കണ്ണിൽ നിന്നും പ്രവഹിച്ചുവെന്ന് നിസംശയം പറയാം. ഇതിലും മനോഹരമായി 1983 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തെ വർണിക്കാനാകില്ലെന്നും ലോകോത്തരമായ രീതിയിലാണ് ബജ്‌റംഗി ഭായ്ജാനിലൂടെ സിനിമാപ്രേമികളെ വിസ്മയിച്ചിപ്പ സംവിധായകൻ കബീർ ഖാൻ 83 എന്ന ചിത്രം ഒരുക്കിയത് എന്നുമാണ് 83 കണ്ടവർ സോഷ്യൽമീഡിയകളിൽ കുറിക്കുന്നത്.

ഇംഗ്ലണ്ടിലെ പേരുകേട്ട സ്റ്റേഡിയത്തിലിരുന്ന് 1983 ലോകകപ്പ് ലൈവായി കാണുന്ന പ്രതീതിയാണ് തീയേറ്ററിൽ 83 കണ്ടവർക്ക് അനുഭവപ്പെട്ടത്. 1983ൽ ഇന്ത്യ നേടിയ ലോകകപ്പ് വിജയത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സിനിമയാണ് 83. അന്ന് ഇന്ത്യൻ ടീമിൽ കളിച്ച എല്ലാ താരങ്ങളെയും അതേപോലെ സ്‌ക്രീനിലെത്തിക്കാൻ സംവിധായകന് മനോഹരമായ കാസ്റ്റിങിലൂടെ സാധിച്ചു. ഏറ്റവുമധികം ആരാധകരെ ഞെട്ടിച്ചത് രൺവീർ സിങ്ങാണ്. പരകായപ്രവേശം നടത്തിയത് പോലെയായിരുന്നു രൺവീറിന്റ പ്രകടനം. സിനിമ ചിത്രീകരണത്തിനിടെ നടന്ന ഏറ്റവും മനോഹരമായ ഒരു അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ രൺവീർ സിങ് ഇപ്പോൾ. വെസ്റ്റ് ഇൻഡീന്റെ ഇതിഹാസ താരം ക്ലൈവ് ലോയ്ഡിനെ ചിത്രീകരണത്തിനിടെ നേരിട്ട് കണ്ട അനുഭവത്തെ കുറിച്ചാണ് രൺവീർ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുന്നത്. സത്യമാണോ മിഥ്യയാണോ എന്ന് പോലും വിശ്വസിക്കാൻ സമയമെടുത്തുവെന്നാണ് രൺവീർ പറയുന്നത്.

'ലോകകപ്പ് ഏറ്റ് വാങ്ങുന്ന രംഗങ്ങൾ ചരിത്ര പ്രസിദ്ധമായ ലോർഡ്‌സിലെ അതേ സ്റ്റേഡിയത്തിൽ യഥാർഥ ലോകകപ്പ് മ്യൂസിയത്തിൽ നിന്നും എടുപ്പിച്ച് കൊണ്ടുവന്നാണ് ചിത്രീകരിച്ചത്. എല്ലാ പെർഫെക്ട് ആയിരിക്കണമെന്ന് സംവിധായകൻ കബീർ ഖാന് നിർബന്ധമായിരുന്നു. 38 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ജനതയ്ക്ക് ലഭിച്ച സ്വപ്ന നിമിഷം വീണ്ടും ചിത്രീകരിക്കാൻ പോകുന്നുവെന്നതിന്റെ ത്രില്ലിലായിരുന്നു ഞാൻ അടക്കമുള്ള അഭിനേതാക്കൾ. ഒന്ന് പോലും പിഴക്കരുത് എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. കാലങ്ങളായി ആളുകൾ കണ്ട് വരുന്ന രംഗമാണ് ഷൂട്ട് ചെയ്യാൻ പോകുന്നത്. അതിനാൽ ഒരു തെറ്റ് വന്നാൽ പോലും സിനിമയെ ബാധിക്കും. ഞങ്ങൾ ഒന്നിലധികം ക്യാമറകൾ വെച്ചാണ് ചിത്രീകരിക്കുന്നത്. ബാൽക്കെണിയിൽ അവനവന്റെ സ്ഥാനങ്ങളിൽ ശ്രദ്ധയോടെ നിന്നു. പെട്ടന്ന് അതാ ബാൽക്കെണിയിൽ സാക്ഷാൽ ക്ലൈവ് ലോയ്ഡ് വന്ന് നിൽക്കുന്നു. സത്യമാണ് എന്ന് മനസിലാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. പ്രേതമാണോ എന്ന് പോലും ചിന്തിച്ചു. അദ്ദേഹം സെറ്റിൽ വന്ന് കാര്യങ്ങൾ വീക്ഷിച്ച് കബീർ ഖാനോടൊപ്പവും ഞങ്ങൾക്കൊപ്പവും സമയം ചിലവഴിച്ചു. മറക്കാനാവാത്ത അനുഭവമാണ്' രൺവീർ സിങ് പറയുന്നു.

കബീർ ഖാനും ക്ലൈവ് ലോയ്ഡ് സെറ്റിൽ എത്തിയപ്പോൾ ചോദിച്ച രസകരമായ ചോദ്യത്തെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. ഷൂട്ടിങ് കാണാനെത്തിയ അദ്ദേഹത്തോട് കുറച്ച് കൂടി അടുത്ത് കാണണമെങ്കിൽ ബാൽക്കെണിയിലേക്ക് ചെന്നോളുവെന്ന് ക്ലൈവിനോട് പറഞ്ഞപ്പോൾ കബീർ ഖാന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'നിങ്ങൾ വീണ്ടും കപ്പ് സ്വന്തമാക്കുന്നത് ഞാൻ കാണണോ' എന്നാണ് അന്ന് അദ്ദേഹം കബീർ ഖാനോട് ചോദിച്ചത്. ലോകകപ്പ് ഏറ്റ് വാങ്ങിയ ശേഷം അഭിനേതാക്കളും അണിയറപ്രവർത്തകരും അടക്കം എല്ലാവരും കരഞ്ഞുവെന്നും രൺവീർ സിങ് പറയുന്നു. ടെലിവിഷനിലും വീഡിയോകളിലും കണടിട്ടുള്ള കപ്പ് കൈകളിൽ ഏറ്റ് വാങ്ങിയപ്പോൾ അനുഭവപ്പെട്ടത് എന്താണ് എന്ന് ഇന്നും വാക്കുകളിൽ വിവരിക്കാൻ കഴിയുന്നില്ലെന്നാണ് രൺവീർ സിങ് പറയുന്നു. നടന്മാരെല്ലാം കപ്പ് ഏറ്റുവാങ്ങിയ രംഗം ഷൂട്ട് ചെയ്ത ശേഷം നിർത്താതെ കുറേ നേരം പരസ്പരം കെട്ടി പുണർന്ന് കരഞ്ഞുവെന്നും രൺവീർ സിങ് പറയുന്നു.
Recommended Video

'അവർ കപ്പ് ഏറ്റുവാങ്ങാനായി എന്റെ പേര് വിളിച്ചു. ഞാൻ നടക്കാൻ തുടങ്ങി. ഈ ഷോട്ടിന്റെ കൊറിയോഗ്രാഫി എനിക്കറിയാം. യഥാർത്ഥത്തിൽ സംഭവിച്ചത് ഇങ്ങനെയാണെന്ന് എനിക്കറിയാം. ഞാൻ ട്രോഫി കൈയ്യിലെടുത്തു. പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയില്ല. ടീം അംഗങ്ങളുടെ അടുത്തേക്ക് പോയി. ഞാൻ കപ്പ് ഉയർത്തി. ബാജിറാവോ മസ്താനിയുടെ സമയത്ത് എനിക്ക് ഈ ഭയാനകമായ അനുഭവം ഉണ്ടായിരുന്നു. അറിയാതെ നമ്മൾ കഥാപാത്രത്തിലേക്ക് ആഴമായി ഇറങ്ങിപ്പോകും. അത് തന്നെയാണ് ഇവിടേയും സംഭവിച്ചത്. ഞാൻ ആ കപ്പ് ഉയർത്തിയപ്പോൾ ഞാൻ കുഴഞ്ഞു വീഴുകയായിരുന്നു. ആഹ്ലാദപ്രകടനം എനിക്ക് കേൾക്കാമായിരുന്നു. പതാകകൾ വീശുന്നത് കാണാമായിരുന്നു. ആ നിമിഷം അവിസ്മരണീയമാണെന്ന് എനിക്ക് തോന്നി. സംവിധായകൻ കട്ട് വിളിച്ചതിന് തൊട്ടുപിന്നാലെ... കുറച്ച് നേരം പിൻ-ഡ്രോപ്പ് നിശബ്ദത ഉണ്ടായിരുന്നു. ഉടൻ തന്നെ അഭിനേതാക്കൾ പരസ്പരം കരയുന്നത് കണ്ടു. ഞങ്ങൾ എല്ലാവരും കരയാൻ തുടങ്ങി. ഞാൻ കരയുകയായിരുന്നു. സാഖിബ് കരയുകയായിരുന്നു. കബീർ കരയുകയായിരുന്നു. ഞങ്ങൾ ഒത്തുകൂടി കരഞ്ഞു. ഞങ്ങൾ ആ നിമിഷം ആസ്വദിച്ചു. ഇത്തരം അനുഭവങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല' രൺവീർ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications