പാർട്ടിയിൽ മദ്യപിച്ച് പുറത്തേക്ക് വരുന്ന താരങ്ങൾ, പക്ഷെ പാപ്പരാസികൾ സഹകരിക്കും: സെക്യൂരിറ്റി കൺസൾട്ടന്റ്
ബോളിവുഡ് താരങ്ങളുടെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ക്യാമറയ്ക്ക് മുന്നിലാണെന്നാണ് ആരാധകർ പറയാറുള്ളത്. പാപ്പരാസി കൾച്ചർ വേരുറച്ച ബി ടൗണിൽ താരങ്ങൾ പുറത്തേക്കിറങ്ങിയാൽ ക്യാമറകൾ ചുറ്റും കൂടുന്നു. തങ്ങളുടെ സ്വകാര്യത ഹനിക്കപ്പെടുന്നെന്ന് നിരവധി താരങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം താരങ്ങൾ പിആർ വർക്കിന്റെ ഭാഗമായി പറഞ്ഞേൽപ്പിച്ച് പാപ്പരാസികളെക്കാെണ്ട് ഫോട്ടോ എടുപ്പിക്കാറുമുണ്ട്. സോഷ്യൽ മീഡിയയുടെ കടന്ന് വരവോടെയാണ് പാപ്പരാസി ഫോട്ടോകളും ദൃശ്യങ്ങളും ഇത്രയധികം ചർച്ചയാകാൻ തുടങ്ങിയത്.
താരങ്ങളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്ന ദൃശ്യങ്ങളും മോശമായ ആംഗിളുകളിൽ എടുക്കുന്ന ദൃശ്യങ്ങളും ഇത്തരത്തിൽ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ പാപ്പരാസികളെക്കുറിച്ച് സംസാരിക്കുകയാണ് ബോളിവുഡിലെ പ്രമുഖ സെക്യൂരിറ്റി കൺസൽട്ടന്റായ യൂസഫ് ഇബ്രാഹിം. പ്രമുഖ താരങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നയാളാണ് ഇദ്ദേഹം. ആലിയ ഭട്ട്, രൺബീർ കപൂർ, വരുൺ ധവാൻ, അനന്യ പാണ്ഡെ ഉൾപ്പെടെയുള്ള താരങ്ങളുടെ സെക്യൂരിറ്റി.

താരങ്ങളുടെ മോശം ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ താനും പാപ്പരാസികളും തമ്മിൽ ധാരണയുണ്ടെന്ന് യൂസഫ് ഇബ്രാഹിം പറയുന്നു. ഒരു അഭിമുഖത്തിലാണ് പരാമർശം. ഞാൻ സെക്യൂരിറ്റി വർക്കുകൾ ചെയ്യുന്ന സമയത്ത് പ്രശസ്തരായ പാപ്പരാസികൾ ഗ്രൗണ്ട് വർക്ക് തുടങ്ങിയിട്ടുണ്ട്. ഒരുമിച്ചാണ് ഞങ്ങൾ പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ അവർ വലിയ ആളുകളായി.
പക്ഷെ പരസ്പരം കംഫർട്ടുണ്ട്. ബാക്ക്സ്റ്റേജിൽ നിൽക്കുന്ന എനിക്ക് സഹായം വേണമെങ്കിൽ ഫീൽഡിലുള്ള അവരെ വിളിച്ച് നിർദ്ദേശം നൽകും. ഞാൻ താരവുമായി പുറത്തേക്ക് വരുമ്പോൾ അവർ സഹകരിക്കും. ഇത് രണ്ട് പേർക്കും ഉപകരിക്കുന്നു. അവർക്ക് ഫോട്ടോകളും കിട്ടും എനിക്ക് സുരക്ഷാ കാര്യങ്ങൾ നോക്കാനും പറ്റും. ഞങ്ങൾക്ക് പരസ്പര ധാരണയുണ്ട്.

താരങ്ങൾ പാർട്ടികളിൽ ആഘോഷിച്ച് മദ്യലഹരിയിലും മറ്റും പുറത്തേക്ക് വരുമ്പോൾ പാപ്പരാസികളെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണോ എന്ന ചോദ്യത്തിനും ഇദ്ദേഹം മറുപടി നൽകി. പാപ്പരാസികൾ അവരുടെ ജോലിയാണ് ചെയ്യുന്നത്. അവർക്ക് പബ്ലിക്കിന് കൊടുക്കാൻ എന്തെങ്കിലും വേണം. അതിൽ നിന്നും പണമുണ്ടാക്കുന്നു. ഞങ്ങൾ താരങ്ങളെ സുരക്ഷിതരാക്കി കാറിലേക്ക് എത്തിക്കുന്നു. കുറച്ച് അകലം പാലിക്കാനും ചില കാര്യങ്ങൾ ക്യാമറയിൽ പകർത്തരുതെന്നും പറയുമ്പോൾ അവർ ഞങ്ങളുമായി സഹകരിക്കുന്നു. അതിൽ പ്രശ്നമില്ലെന്നും യൂസഫ് ഇബ്രാഹിം പറഞ്ഞു.
നേരത്തെ ആലിയ ഭട്ട്-രൺബീർ കപൂർ വിവാഹത്തെക്കുറിച്ചും യൂസഫ് ഇബ്രാഹിം സംസാരിച്ചിരുന്നു. വിവാഹസമയത്ത് സുരക്ഷയൊരുക്കുക വെല്ലുവിളിയായിരുന്നെന്ന് ഇദ്ദേഹം തുറന്ന് പറഞ്ഞു. വിവാഹ വേദിക്ക് പുറത്ത് 350 ലേറെ മീഡിയക്കാരുണ്ടായിരുന്നു. ആൾക്കൂട്ടവും ബഹളവും അവിടത്തെ സമീപവാസികളെ പോലും ദേഷ്യം പിടിപ്പിച്ചെന്നും യൂസഫ് ഇബ്രാഹിം ഓർത്തു. താരങ്ങളുടെ സുരക്ഷ കഴിഞ്ഞ ദിവസം ബോളിവുഡിൽ വലിയ ചർച്ചയായതാണ്. സെയ്ഫ് അലി ഖാനെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ കുത്തിപ്പരിക്കേൽപ്പിച്ച സംഭവമാണിതിന് കാരണം. ആശുപത്രിയിൽ ചികിത്സയിലായിരുന്ന സെയ്ഫ് അലി ഖാൻ കഴിഞ്ഞ ദിവസം വീട്ടിലേക്ക് തിരിച്ചെത്തി.


Click it and Unblock the Notifications











