അമ്മയുടെ പ്രായമുള്ളയാൾ, വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പ്രശ്നം; പിരിഞ്ഞതിനെക്കുറിച്ച് സുചിത്ര
മോഡൽ, നടി, ഗായിക എന്നീ നിലകളിലെല്ലാം പ്രശസ്തയായ താരമാണ് സുചിത്ര കൃഷ്ണമൂർത്തി. 1991 ൽ പുറത്തിറങ്ങിയ കിലുക്കാംപെട്ടി എന്ന ജയറാം ചിത്രത്തിലൂടെ സുചിത്ര മലയാളികൾക്കും പരിചിതയാണ്. നടിയുടെ ആദ്യ സിനിമയായിരുന്നു ഇത്. കഭി ഹാൻ കഭി നാ എന്ന സിനിമയിലൂടെയാണ് സുചിത്ര കരിയറിൽ ശ്രദ്ധിക്കപ്പെടുന്നത്. ഷാരൂഖ് ഖാൻ നായകനായ സിനിമ വൻ ഹിറ്റായിരുന്നു. കരിയറിൽ കൈ നിറയെ അവസരങ്ങളുള്ളപ്പോഴാണ് സുചിത്ര വിവാഹിതയാകുന്നത്.
പിന്നീട് അഭിനയ രംഗത്ത് നടി സജീവമല്ലാതായി. ഫിലിം മേക്കർ ശേഖർ കപൂറിനെയാണ് സുചിത്ര വിവാഹം ചെയ്തത്. 19ാം വയസ്സിലാണ് ശേഖർ കപൂറിനെ സുചിത്ര പരിചയപ്പെടുന്നത്. 22ാം വയസ്സിൽ നടി ഇദ്ദേഹത്തെ വിവാഹവും ചെയ്തു. 1999 ലായിരുന്നു വിവാഹം. കാവേരി കപൂർ എന്ന മകളും ദമ്പതികൾക്ക് പിറന്നു. 2007 ൽ ഇരുവരും വിവാഹമോചനം നേടി.
ശേഖർ കപൂറുമായുള്ള ബന്ധം പിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് സുചിത്ര കൃഷ്ണമൂർത്തിയിപ്പോൾ. പ്രായത്തിന്റെ എടുത്ത് ചാട്ടമായിരുന്നു വിവാഹമെന്ന് സുചിത്ര സമ്മതിക്കുന്നു. കുട്ടിക്കാലത്ത് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെയോ അല്ലെങ്കിൽ ശേഖർ കപൂറിനെയോ വിവാഹം ചെയ്യണമെന്നായിരുന്നു തനിക്ക്.

ചാംപ്യൻ എന്ന സിനിമയുടെ കാസ്റ്റിംഗിന്റെ ഭാഗമായാണ് ശേഖർ കപൂറിനെ കാണുന്നത്. ഈ സിനിമ നടന്നില്ലെങ്കിലും അദ്ദേഹവുമായി സൗഹൃദമായി. വളരെ പെട്ടെന്ന് അടുത്തു. പ്രണയത്തിലായതോടെ വിവാഹം കഴിക്കണമെന്ന് താനങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നെന്നും സുചിത്ര കൃഷ്ണമൂർത്തി തുറന്ന് പറഞ്ഞു. വിവാഹം ചെയ്തില്ലെങ്കിൽ ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞപ്പോഴാണ് ശേഖർ കപൂർ ഇതിന് തയ്യാറായത്.
ഈ വിവാഹത്തെ തന്റെ അമ്മ ഏറെ എതിർത്തിരുന്നെന്നും നടി പറയുന്നു. അമ്മയുടെ പ്രായമാണ് അന്ന് ശേഖർ കപൂറിന്. മാത്രമല്ല വിവാഹമോചിതനുമാണ്. വിവാഹത്തിൽ നിന്ന് പിൻമാറണമെന്ന് അമ്മ എന്റെ കാൽക്കൽ വീണ് പറഞ്ഞു. എന്നാൽ താൻ തീരുമാനവുമായി മുന്നോട്ട് പോയി. എന്നാൽ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പരസ്പരം അസ്വാരസ്യങ്ങളുണ്ടായെന്ന് സുചിത്ര പറയുന്നു.
വിവാഹബന്ധം ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചതാണ്. വിദേശത്ത് മ്യൂസിക് പഠനത്തിന് സ്കോളർഷിപ്പും ലഭിച്ചിരുന്നു. ഇതിന് പോകാനിരിക്കെയാണ് ഗർഭിണിയാണെന്ന് അറിയുന്നത്. അതോടെ ബന്ധം തുടരാൻ തീരുമാനിച്ചു. എന്നാൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ പിരിഞ്ഞെന്നും സുചിത്ര വ്യക്തമാക്കി. വിവാഹിതനായിരിക്കെ ശേഖർ കപൂർ മറ്റ് ബന്ധങ്ങൾ വെച്ചെന്നും സുചിത്ര തുറന്ന് പറഞ്ഞു.
പക്ഷെ അതുകാെണ്ടല്ല വിവാഹമോചനം നേടിയതെന്നും സുചിത്ര വ്യക്തമാക്കി. വിശ്വാസ വഞ്ചന കൊണ്ടാണ് വിവാഹബന്ധങ്ങൾ തകരുന്നതെന്ന് ഞാൻ കരുതുന്നില്ല. ബഹുമാനമില്ലായ്മയാണ് പ്രശ്നമാകുന്നതെന്നും സുചിത്ര കൃഷ്ണമൂർത്തി അഭിപ്രായപ്പെട്ടു.

വിവാഹശേഷം താൻ അഭിനയ രംഗത്ത് തുടരുന്നതിനോട് ശേഖർ കപൂറിന് താൽപര്യം ഇല്ലായിരുന്നു. ജോലി ചെയ്യരുതെന്ന് പറയുന്ന ഒരാളുടെ ചിന്താഗതി മനസ്സിലാക്കാൻ അന്ന് പറ്റിയില്ല. താനന്ന് വളരെ നിഷ്കളങ്കയായിരുന്നെന്നും സുചിത്ര കൃഷ്ണമൂർത്തി ഓർത്തു.
സിനിമാരംഗത്തേക്ക് കടന്ന് വരുന്നതിനോട് തന്റെ മാതാപിതാക്കൾക്കും താൽപര്യമില്ലായിരുന്നെന്നും നടി പറയുന്നു. ആദ്യ സിനിമ കിലുക്കാംപെട്ടി ചെയ്യുന്നത് കോളേജിൽ പഠിക്കുമ്പോഴാണ്. മാതാപിതാക്കളോട് കള്ളം പറഞ്ഞാണ് ആ സിനിമ ചെയ്യുന്നത്. പിന്നീട് നിരവധി അവസരങ്ങൾ വന്നെന്നും സുചിത്ര ചൂണ്ടിക്കാട്ടി.
അഭിനയ രംഗത്ത് സുചിത്ര ഇപ്പോൾ സജീവമാണ്. 2020 ൽ ശേഖർ കപൂറിനെതിരെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് സുചിത്ര കേസ് കൊടുത്തത് വാർത്തയായിരുന്നു. മേധ ഗുജ്റാൾ എന്നാണ് ശേഖർ കപൂറിന്റെ ആദ്യ ഭാര്യയുടെ പേര്. 1994 ലാണ് ഇവർ പിരിയുന്നത്.


Click it and Unblock the Notifications