ആന്റിയെന്ന് സോനം കപൂർ, ഇട്ടിട്ടു പോവുമെന്ന് ഐശ്വര്യ റായ്; ഒരു ഫാഷൻ ഷോയിലുണ്ടായ വിവാദം
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും സുന്ദരി എന്നാണ് നടി ഐശ്വര്യ റായിയിലെ ആരാധകർ വിശേഷിപ്പിക്കുന്നത്. 1994 ൽ ലോകസുന്ദരിപ്പട്ടം ചൂടി ജനഹൃദയങ്ങളിൽ കയറിക്കൂടിയ ഐശ്വര്യ തന്റെ 48ാം വയസ്സിലും സൗന്ദര്യത്താൽ തന്നെയാണ് അറിയപ്പെടുന്നത്. ഹോളിവുഡ് ചിത്രങ്ങളിലുൾപ്പെടെ അഭിനയിച്ച ഐശ്വര്യ ഇന്ത്യയിൽ തെന്നിന്ത്യൻ ചിത്രങ്ങളിലെ ഹിറ്റ് നായികയായും തിളങ്ങിയിട്ടുണ്ട്.
സംവിധായകൻ മണിരത്നം, സഞ്ജയ് ലീല ബൻസാലി തുടങ്ങിയവരുടെ ചിത്രങ്ങളിലാണ് ഐശ്വര്യയിലെ അഭിനേത്രി കൂടുതലായും തിളങ്ങിയത്. ദേവസാസ്, ഇരുവർ, രാവൺ തുടങ്ങിയ ചിത്രങ്ങളിലെ ഐശ്വര്യയുടെ കഥാപാത്രങ്ങൾ നടിക്ക് വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു. മണിരത്നത്തിന്റെ പുതിയ ചിത്രമായ പൊന്നിയിൻ സെൽവനിലും ഐശ്വര്യക്ക് പ്രധാന വേഷമുണ്ട്.

സിനിമകൾക്ക് പുറമെ അന്താരാഷ്ട്ര വേദികളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് ഐശ്വര്യ തിളങ്ങിയിട്ടുണ്ട്. കാൻ ഫിലിം ഫെസ്റ്റിവലിൽ സ്ഥിരമായെത്തുന്ന താരമാണ് ഐശ്വര്യ. ഫെസ്റ്റിവലിലെ റെഡ്കാർപറ്റിൽ മറ്റേരക്കാളും തിളങ്ങിയ നടിയും ഐശ്വര്യയാണ്. കാനിലെ നടിയുടെ മേക്കപ്പ്, ഫാഷൻ പരീക്ഷണങ്ങളും ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട്.
ഇതിനിടെ ഐശ്വര്യയുടെ പ്രായത്തെച്ചാെല്ലി നേരത്തെയൊരു വിവാദവും ഉണ്ടായിരുന്നു. നടി സോനം കപൂറിന്റെ പേരിൽ മാധ്യമങ്ങളിൽ വന്ന പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്. 2009 ൽ ഐശ്വര്യ റായ് ബ്രാൻഡ് അംബാസിഡറായിരുന്ന ഒരു ബ്യൂട്ടി പ്രൊഡക്ടിന്റെ പുതിയ മുഖമായി സോനം കപൂറിനെ തെരഞ്ഞെടുത്തിരുന്നു.
ഇതിൽ ഐശ്വര്യ റായിക്ക് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ഐശ്വര്യ റായി ആന്റിയാണെന്നും താനുമായി താരതമ്യം ചെയ്യാൻ പറ്റില്ലെന്നും സോനം പറഞ്ഞെന്നായിരുന്നു റിപ്പോർട്ട്.

ഇത് ഇരുവർക്കുമിടയിൽ അസ്വാരസ്യത്തിന് കാരണമായെന്നാണ് വിവരം. പിന്നീട് 2011 ൽ നടന്ന കാൻ ഫിലിം ഫെസ്റ്റിവലിലെ റാംപ് വാക്കിൽ സോനവും ഐശ്വര്യയും ഒരുമിച്ചെത്തേണ്ടതായിരുന്നു. എന്നാൽ ഐശ്വര്യ ഇതിന് തയ്യാറായില്ലെന്നും സോനത്തിനൊപ്പം വരേണ്ടി വന്നാൽ ഷോ ഉപേക്ഷിച്ച് പോവുമെന്ന് ഐശ്വര്യ പറഞ്ഞതായും റിപ്പോർട്ടുകളുണ്ടായി. എന്നാൽ ഇക്കാര്യത്തെ പറ്റി ഇരു താരങ്ങളും പരസ്യമായി പ്രതികരിച്ചിട്ടില്ല.

പിന്നീട് വർഷങ്ങൾക്കിപ്പുറം ഇരുവരും തമ്മിലുള്ള പിണക്കം അവസാനിച്ചെന്നാണ് വിവരം. 2018 ൽ നടന്ന സോനത്തിന്റെ വിവാഹത്തിന് ഐശ്വര്യയും എത്തിയിരുന്നു. ഭർത്താവ് ആനന്ദ് അഹുജയോടൊപ്പം ലണ്ടനിലാണ് ഇപ്പോൾ സോനം കപൂർ ഉള്ളത്.
ഗർഭിണിയായ നടി ലണ്ടനിൽ ബേബി ഷവറും നടത്തിയിരുന്നു. ഇന്ത്യയിലെ സുഹൃത്തുക്കൾക്കൊപ്പം മുംബൈയിൽ ബേബി ഷവർ നടത്താൻ സോനത്തിന്റെ മാതാപിതാക്കൾ തീരുമാനിച്ചെങ്കിലും ഇത് പിൻവലിക്കുകയാണുണ്ടായത്.

മുംബൈയിൽ കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. ബോളിവുഡ് താരങ്ങളിൽ പലരെയും ക്ഷണിച്ച് വലിയ പരിപാടി നടത്താനായിരുന്നു സോനത്തിന്റെ മാതാപിതാക്കൾ തീരുമാനിച്ചിരുന്നത്.
നടിമാരായ ആലിയ ഭട്ട്, ദീപിക പദുകോൺ, കത്രീന കൈഫ്, സ്വര ഭാസ്കർ, കരീന കപൂർ തുടങ്ങിയവരെയും ബന്ധുക്കളായ അർജുൻ കപൂർ, ജാൻവി കപൂർ തുടങ്ങിയ വൻ താര നിരയെയും ക്ഷണിച്ചുള്ള പരിപാടി നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാൽ ബേബി ഷവർ നടത്തുന്നില്ലെന്ന് സോനത്തിന്റെ സുഹൃത്തായ സംവിധായക ഫറാ ഖാനാണ് അറിയിച്ചത്.


Click it and Unblock the Notifications