മരണത്തോട് മല്ലിട്ട് അമിതാഭ് ബച്ചൻ, ഇനി നിങ്ങൾക്കേ സഹായിക്കാനാവൂയെന്ന് ജയയോട് ഡോക്ടർ; അന്ന് സംഭവിച്ചത്
ഫൈറ്റ് സീനിനിടെ ഗുരുതര പരിക്ക് പറ്റിയ അമിതാഭിന് നിരവധി സർജറികളും അന്ന് നടത്തി.
ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന് അപകടം പറ്റിയ വാർത്ത സിനിമാ ലോകത്ത് ചർച്ചയായിരിക്കുകയാണ്. പ്രൊജക്ട് കെ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് നടൻ അപകടം പറ്റിയത്. ഹൈദരാബാദിൽ വെച്ചാണ് സംഭവം. നടനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എഐജി ഹോസ്പിറ്റലിൽ വെച്ച് നടനെ ഡോക്ടർമാർ പരിശോധിച്ചു.
സിടി സ്കാനെടുത്തിട്ടുണ്ട്. കുറച്ച് ദിവസം വിശ്രമിക്കാനാണത്രെ ബച്ചന് ഡോക്ടർമാർ നൽകിയിരിക്കുന്ന ഉപദേശം. മുംബൈയിലെ വീട്ടിലാണ് നടനിപ്പോഴുള്ളത്. വാർത്തയറിഞ്ഞ് ബച്ചൻ ആരാധകർ സോഷ്യൽ മീഡിയയിലൂടെ ആശങ്കയറിയിക്കുന്നുണ്ട്. 80 കാരനായ ബച്ചൻ വേഗം തന്നെ സുഖം പ്രാപിക്കട്ടെയെന്ന് ഇവർ ആശംസിക്കുന്നു.
മുമ്പൊരിക്കൽ ബച്ചന്റെ അപകടം സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു. 1982 ലായിരുന്നു സംഭവം. അന്ന് ഇന്നത്തേക്കാൾ ഗുരുതരമായിരുന്നു സാഹചര്യം. ബച്ചന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഏവർക്കും ആശങ്കയുണ്ടായിരുന്നു. കൂലി എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടന് പരിക്ക് പറ്റിയത്.
കൂലിയിൽ ഒരു സംഘട്ടന രംഗത്തിൽ അഭിനയിക്കുകയായിരുന്നു അമിതാഭ്. പുനീത് ഇസാറുമായിരുന്നു ഫൈറ്റ് സീൻ. ബാംഗ്ലൂർ യൂണിവേഴ്സിറ്റി ക്യാമ്പസായിരുന്നു ലൊക്കേഷൻ. സീൻ പ്രകാരം ഒരു ടേബിളിലേക്കായിരുന്നു ബച്ചൻ ചാടേണ്ടത്. എന്നാൽ അബദ്ധവശാൽ നടൻ നിലത്ത് വീണു. ആന്തരികാവയങ്ങൾക്ക് പരിക്ക് പരിക്കുകയും രക്തസ്രാവമുണ്ടാവുകയും ചെയ്തു.

ഉടൻ തന്നെ നടനെ ആശുപത്രിയിലെത്തിച്ചു. ഒന്നിലധികം സർജറികൾ ചെയ്തു. ക്ലിനിക്കലി ഡെഡ് ആയി അന്ന് ഡോക്ടർമാർ പ്രഖ്യാപിക്കുകയും ചെയ്തു. ചികിത്സയോട് ഒരാഴ്ചയോളം നടൻ പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ബച്ചൻ മരണത്തോടടുക്കുകയാണെന്ന് കരുതി ആരാധകർ ഏറെ വിഷമിച്ചു. പുണ്യസ്ഥലങ്ങളിൽ ബച്ചൻ സുഖം പ്രാപിക്കാനായി പ്രാർത്ഥനകൾ നടന്നു.
ഈ സംഭവത്തെക്കുറിച്ച് മുമ്പൊരിക്കൽ ബച്ചന്റെ കുടുംബം തന്നെ സംസാരിച്ചിരുന്നു. സിനിമ ഗരെവാളിന്റെ ടോക് ഷോയിൽ അതിഥിയായെത്തിയപ്പോഴായിരുന്നു ഇത്. ബച്ചന്റെ അപകട വിവരമറിഞ്ഞപ്പോൾ തന്റെ പ്രതികരണമെന്തായിരുന്നെന്ന് ജയ ബച്ചൻ അന്ന് ഓർത്തു.
ഞാൻ ആശുപത്രിയിലേക്കെത്തി. എന്റെ ഭർതൃ സഹോദരൻ അവിടെയുണ്ടായിരുന്നു. നീ എവിടെയായിരുന്നു ഞങ്ങൾ നിന്നെ തിരയുകയായിരുന്നെന്ന് പറഞ്ഞു. ഞാൻ കുട്ടികളെ കാണാൻ പോയതാണെന്ന് പറഞ്ഞു. എന്നോട് ധൈര്യമായിരിക്കണം എന്നാൽ ഞാൻ ഇക്കാര്യം പറയാമെന്ന് പറഞ്ഞു. കേട്ടപ്പോൾ ഇങ്ങനെ സംഭവിക്കില്ലെന്ന് എനിക്ക് തോന്നി. എന്റെ കൈയിൽ പ്രാർത്ഥനാ പുസ്തകം ഉണ്ടായിരുന്നു.

ഡോക്ടർ ദസ്തൂർ എന്റെയടുത്ത് വന്നു. നിങ്ങളുടെ പ്രാർത്ഥനയ്ക്ക് മാത്രമേ ഇനി സഹായിക്കാൻ പറ്റുള്ളൂ എന്ന് പറഞ്ഞു. പക്ഷെ എനിക്കത് വായിക്കാൻ കഴിഞ്ഞില്ല. അവരെന്താണ് ചെയ്യുന്നതെന്ന് എനിക്ക് കാണാൻ പറ്റുന്നില്ലായിരുന്നു. പക്ഷെ ഇൻജക്ഷൻ നൽകുന്നതും മറ്റും കാണാമായിരുന്നു.
അവർ നിർത്തിയപ്പോൾ അദ്ദേഹത്തിന്റെ കാൽ വിരൽ അനങ്ങുന്നത് ഞാൻ കണ്ടു. അദ്ദേഹം അനങ്ങി, അനങ്ങി എന്ന് ഞാൻ വിളിച്ച് പറഞ്ഞു, ജയ ബച്ചൻ പറഞ്ഞതിങ്ങനെ.
അന്ന് ഇനി ഇദ്ദേഹത്തിന് എന്ത് സംഭവിക്കുമെന്ന് ആലോചിക്കുന്നത് ഞാൻ നിർത്തി. അദ്ദേഹം പൊരുതുമെന്ന് എനിക്ക് തോന്നി. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിലുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ നിരാശപ്പെടുത്തില്ലെന്ന് അറിയാമായിരുന്നെന്നും ജയ ബച്ചൻ അന്ന് ഓർത്തു. അമിതാഭ് ബച്ചൻ അപകട നില തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ആരാധകർ ആഘോഷമാക്കിയിരുന്നു.


Click it and Unblock the Notifications