മതം മാറാനുണ്ടായ കാരണം; ദിലീപിൽ നിന്നും റഹ്മാനിലേക്കുള്ള മാറ്റം; എആർ റഹ്മാൻ പറഞ്ഞ വാക്കുകൾ
സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയായ എആർ റഹ്മാന്റെ കരിയറും ജീവിതവും എന്നും ആരാധക ശ്രദ്ധ നേടാറുണ്ട്. ദിലീപ് എന്ന ചെറുപ്പക്കാരനിൽ നിന്നും എആർ റഹ്മാനായുള്ള മാറ്റം ഒരുകാലത്ത് വലിയ ചർച്ചയായിരുന്നു. ഹിന്ദു മതത്തിൽ നിന്നും ഇസ്ലാമിലേക്ക് മാറിയപ്പോഴാണ് ഇദ്ദേഹം
ദിലീപ് എന്ന പേര് ഉപേക്ഷിച്ച് എആർ റഹ്മാനായി മാറിയത്. തന്റെ ഇരുപതുകളിലാണ് റഹ്മാൻ മതം മാറുന്നത്. എന്താണ് മതം മാറിയതിന് കാരണമെന്ന് മുമ്പൊരിക്കൽ ഇദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.
അച്ഛന്റെ അസുഖകാലത്താണ് റഹ്മാനും കുടുംബവും സൂഫിസത്തിലേക്ക് ആകൃഷ്ടരാകുന്നത്. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു റഹ്മാന്റെ പിതാവ്. ഇദ്ദേഹത്തിന്റെ കുടുംബം അന്നേറെ ബുദ്ധിമുട്ടി. ഒരു സൂഫിയായിരുന്നു അച്ഛനെ ശുശ്രൂഷിച്ചത്. അച്ഛൻ മരിച്ച് ഏഴ് വർഷങ്ങൾ പിന്നിട്ടപ്പോൾ ആ സൂഫിയെ വീണ്ടും കണ്ടു.

അങ്ങനെയാണ് മറ്റൊരു വിശ്വാസരീതിയിലേക്ക് കടക്കുന്നതെന്നും അത് തനിക്കും കുടുംബത്തിനും സമാധാനം നൽകിയെന്നും റഹ്മാൻ ഓർത്തു. 2000 ൽ കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിലാണ് റഹ്മാൻ ഇക്കാര്യം തുറന്ന് പറഞഞത്. തന്റെ മതവിശ്വാസത്തെക്കുറിച്ച് 'എആർ റഹ്മാൻ: ദ സ്പിരിറ്റ് ഓഫ് മ്യൂസിക്' എന്ന പുസ്തകത്തിലും ഇദ്ദേഹം പരാമർശിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് അമ്മ ഹിന്ദു വിശ്വാസിയായിരുന്നു. പക്ഷെ എല്ലാ മതങ്ങളുടെയും ഫോട്ടോ വീട്ടിൽ ഉണ്ടായിരുന്നു. മദർ മേരിയുടെയും മക്കയുടെയും മദീനയുടെയും ഫോട്ടോ വീട്ടിലുണ്ടായിരുന്നു.
മതം മാറിയ കാര്യത്തിൽ ആരും ഇടപെട്ടില്ല. ഞങ്ങൾ സംഗീതജ്ഞരായതിനാൽ സമൂഹത്തിൽ അതിന്റേതായ സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നും റഹ്മാൻ വ്യക്തമാക്കി. പേര് മാറ്റിയപ്പോൾ എആർ എന്ന് ഒപ്പം ചേർത്തത് അമ്മയുടെ ആഗ്രഹപ്രകാരമാണ്. 'അള്ളാ രഖാ' എന്നാണ് അതുകൊണ്ട് അർത്ഥമാക്കിയത്. ദിലീപ് എന്ന പേര് തനിക്കിഷ്ടമല്ലായിരുന്നു. മതം മാറുന്നതിന് മുമ്പ് ഒരു ഹിന്ദു ജോത്സ്യനാണ് തനിക്ക് മുസ്ലിം പേര് നിർദ്ദേശിച്ചത്.

സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ജോത്സ്യനെ കണ്ടതായിരുന്നു കുടുബം. അന്ന് തനിക്ക് പറ്റിയ മറ്റൊരു പേര് അദ്ദേഹത്തോട് ചോദിച്ചു. അബ്ദുൾ റഹ്മാൻ, അബ്ദുൾ റഹീം എന്നീ പേരുകൾ ജോത്സ്യൻ നിർദ്ദേശിച്ചു. റഹ്മാനെന്ന പേര് തനിക്ക് പെട്ടെന്ന് ഇഷ്ടമായെന്നും അന്ന് ഇദ്ദേഹം വ്യക്തമാക്കി.
സൈറ ബാനുവിനെയാണ് റഹ്മാൻ വിവാഹം ചെയ്തത്. ഖദീജ, അമീൻ, റഹീമ എന്നീ മൂന്ന് മക്കളും ഇവർക്ക് ജനിച്ചു. മക്കളിൽ ഖദീജ കടുത്ത വിശ്വാസിയാണ്. ബുർഖ ധരിച്ച് മാത്രം പുറത്തിറങ്ങുന്ന ഖദീജ സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ചർച്ചയാകാറുണ്ട്. മുമ്പൊരിക്കൽ ഖദീജയെ മതപരമായി നിയന്ത്രിക്കുന്നു എന്ന് ആരോപിച്ച് എആർ റഹ്മാനെതിരെ വിമർശനങ്ങൾ വന്നിരുന്നു. ബംഗ്ലാദേശ് എഴുത്തുകാരിയായ തസ്ലീമ നസ്റിൻ ആണ് റഹ്മാനെതിരെ രംഗത്ത് വന്നത്.
എന്നാൽ ബുർഖ ധരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്നാണ് ഖദീജയും റഹ്മാനും വ്യക്തമാക്കിയത്. റഹ്മാന്റെ ഭാര്യയോ രണ്ടാമത്തെ മകളോ ബുർഖ ധരിക്കാറില്ല. കഴിഞ്ഞ വർഷമാണ് ഖദീജ വിവാഹിതയായത്. ഓഡിയോ എഞ്ചിനീയറായ റിയാസുദീൻ ഷെയ്ഖിനെയാണ് ഖദീജ വിവാഹം ചെയ്തത്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഖദീജ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടി.
കുടുംബത്തിലെ എല്ലാ അംഗങ്ങളും വ്യത്യസ്തരായ വ്യക്തികളാണ്. എന്നെ ഒന്നിനും മാതാപിതാക്കൾ നിർബന്ധിച്ചിട്ടില്ലെന്നും ഖദീജ അന്ന് പറഞ്ഞു. പിതാവിനെ പോലെ സംഗീത രംഗത്ത് ഖദീജയും പേരെടുത്തു. അടുത്തിടെയിറങ്ങിയ ഖദീജയുടെ മ്യൂസിക് വീഡിയോകൾ ജനശ്രദ്ധ നേടിയിരുന്നു.


Click it and Unblock the Notifications