'എന്റെ ദേഹത്ത് ഒരു തുണ്ട് തുണിയില്ല, മുറി നിറയെ ആളുകളും'; ഭയന്നുപോയ അനുഭവം പങ്കിട്ട് ഭൂമി പേഡ്‌നേക്കര്‍
ഇന്നത്തെ കാലത്ത് മലയാള സിനിമയിലടക്കം വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് ഇന്റിമസി കോര്‍ഡിനേറ്റര്‍ എന്നത്. വൈകാരിക രംഗങ്ങളും മറ്റും ചിത്രീകരിക്കുമ്പോള്‍ താരങ്ങള്‍ക്കുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കാനും അവര്‍ പൂര്‍ണമായും കംഫര്‍ട്ടബിള്‍ ആണെന്ന് ഉറപ്പു വരുത്താനും ഒരു പക്ഷെ സംവിധായകര്‍ക്ക് സാധിച്ചെന്ന് വരില്ല. ഇത്തരം സാഹചര്യങ്ങളിലാണ് പ്രൊഫഷണലുകളായ ഇന്റിമസി കോര്‍ഡിനേറ്റര്‍മാരുടെ സഹായം തേടേണ്ടി വരിക.
സമീപകാലത്ത് മാത്രമാണ് ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്റിമസി കോർഡിനേറ്റർ എന്നൊരു വിഭാഗം പ്രചാരണം നേടിയെടുക്കുന്നത്. മുമ്പൊക്കെ പ്രണയ രംഗങ്ങളും മറ്റുമെല്ലാം ചിത്രീകരിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ പല നടിനടന്മാരും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്റിമസി കോർഡിനേറ്റർമാരുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ അനുഭവങ്ങള്‍.

മുമ്പൊരിക്കല്‍ താന്‍ അഭിനയിച്ചൊരു സിനിമയുടെ സെറ്റില്‍ ഇന്റിമസി കോര്‍ഡിനേറ്റര്‍ ഇല്ലാതിരുന്നതിനെക്കുറിച്ചും ആ സമയത്ത് താന്‍ അനുഭവിച്ചിരുന്ന ആശങ്കയെക്കുറിച്ചുമൊക്കെ നടി ഭൂമി പേഡ്‌നേക്കര്‍ തുറന്നു പറഞ്ഞിരുന്നു. നെറ്റ്ഫ്‌ള്കിസിന്റെ ആന്തോളജിയായ ലസ്റ്റ് സ്‌റ്റോറീസ് ചെയ്യുന്നതിനിടെയുണ്ടായ അനുഭവമാണ് ഭൂമി തുറന്ന് പറഞ്ഞത്. സോയ അക്തര്‍ ആയിരുന്നു ഭൂമിയുടെ സിനിമയുടെ സംവിധാനം. ചിത്രത്തില്‍ നടന്‍ നീലുമായി ഭൂമിയ്ക്ക് പ്രണയരംഗം അഭിനയിക്കാനുണ്ടായിരുന്നു.
''ലസ്റ്റ് സ്റ്റോറീസ് ചെയ്തപ്പോള്‍ ഞാന്‍ വല്ലാതെ നെര്‍വസ് ആയിരുന്നു. അതൊരു ഓര്‍ഗാസം രംഗമായിരുന്നു. അന്ന് ഞങ്ങള്‍ക്ക് ഇന്റിമസി ഡയറക്ടര്‍ ഉണ്ടായിരുന്നില്ല. പക്ഷെ സോയ വളരയെധികം സെന്‍സീറ്റിവായാണ് എന്നോടും നീലിനോടും സംസാരിച്ചത്. പക്ഷെ ഞാന്‍ നെര്‍വസായിരുന്നു. കാരണം ഒരു മുറി നിറയെ ആളുകളുണ്ടായിരുന്നു. എനിക്ക് സാധിക്കുന്നതിന്റെ പരമാവധി നഗ്നയായിരുന്നു. എന്റെ ദേഹത്ത് ഒരു തുണ്ട് തുണിയുണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് മതിയായ സുരക്ഷയുണ്ടായിരുന്നു. എല്ലാം ടെക്‌നിക്കലി തന്നെയാണ് ചെയ്തതും. എങ്കിലും നെര്‍വസ് ആയിരുന്നു'' എന്നാണ് ഭൂമി പറയുന്നത്.
''എന്നേയും നീലിനേയും വിളിച്ചിരുത്തി എന്തൊക്കെയാണ് ബൗണ്ടറികള്‍ എന്ന് നിശ്ചയിച്ചു. നമ്മുടെ കൂടെ അഭിനയിക്കുന്ന ആളുമായും ഡയറക്ടറുമായുള്ള ആ ചർച്ച വളരെ പ്രധാനപ്പെട്ടതാണ്.'' എന്നും ഭൂമി പറയുന്നുണ്ട്. ഭൂമിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രമാണ് ലസ്റ്റ് സ്റ്റോറീസ്.

കാസ്റ്റിംഗ് ഡയറക്ടറായിട്ടാണ് ഭൂമി കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെയാണ് അഭിനേത്രിയാകുന്നത്. 2015 ല്‍ ദം ലഗാ കേ ഹൈഷാ എന്ന ചിത്രത്തിലൂടെയാണ് ഭൂമി അരങ്ങേറുന്നത്. ആയുഷ്മാന്‍ ഖുറാനയായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രം വലിയ വിജയമായി മാറുകയും ഭൂമിയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു. തുടർന്ന് ശുഭ് മംഗള്‍ സാവ്ദാന്‍, ബാല, പതി പത്‌നി ഓര്‍ വോ, സാണ്ഡ് കി ആംഗ്, ബദായി ദോ, സൊഞ്ചിരിയ്യ, ഗോവിന്ദ നാം മേര തുടങ്ങി നിരവധി സിനിമകളിലും കയ്യടി നേടാന്‍ ഭൂമിയ്ക്ക് സാധിച്ചു.
ഖേല്‍ ഖേല്‍ മേം ആണ് ഭൂമിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഭൂമിയുടെ പുതിയ സിനിമയായ മേരെ ഹസ്ബന്റ് കി ബീവി റിലീസിന് തയ്യാറെടുക്കുകയാണ്. അര്‍ജുന്‍ കപൂറും രകുല്‍ പ്രീത് സിംഗുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.


Click it and Unblock the Notifications