സ്കൂൾ വിട്ടാൽ റൂമിൽ കയറി കതകടയ്ക്കും; അന്നേ രേഖ അങ്ങനെയാണ്; നടിയുടെ കുട്ടിക്കാലം; കുട്ടി പത്മിനി പറഞ്ഞത്
സിനിമയേക്കാൾ നാടകീയമായാണ് നടി രേഖയുടെ ജീവിതം മുന്നോട്ട് പോയത്. ഇന്ത്യൻ സിനിമ ആഘോഷിച്ച രേഖയ്ക്ക് ഇന്നും ബഹുമാന്യ സ്ഥാനം സിനിമാ ലോകത്തുണ്ട്. കരിയറിലെ താരത്തിളക്കത്തിനപ്പുറം രേഖയുടെ വ്യക്തി ജീവിതം പല പ്രതിസന്ധികളും നേരിട്ടു. പ്രണയത്തകർച്ചകളും ഭർത്താവിന്റെ ആത്മഹത്യയുമെല്ലാം രേഖയുടെ ജീവിതത്തെ പ്രശ്ന കലുഷിതമാക്കി. എന്നാൽ ഇവയെല്ലാം അതിജീവിച്ച് മുന്നോട്ട് പോകാൻ രേഖയ്ക്ക് കഴിഞ്ഞു. രേഖയുടെ കുട്ടിക്കാലവും വലിയ തോതിൽ ചർച്ചയായിട്ടുണ്ട്.
അന്തരിച്ച നടൻ ജെമിനി ഗണേശനാണ് രേഖയുടെ പിതാവ്. നടി പുഷ്പവല്ലിയിൽ ജെമിനി ഗണേശന് പിറന്ന മക്കളാണ് രേഖയും രാധയും. പുഷ്പവല്ലിയെ ജെമിനി ഗണേശൻ വിവാഹം ചെയ്തിരുന്നില്ല. രേഖയെയും രാധയെയും കുട്ടിക്കാലത്ത് മക്കളായി അംഗീകരിച്ചതുമില്ല. രേഖയുടെ കുട്ടിക്കാലത്തെക്കുറിച്ച് കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കുട്ടി പത്മിനിയുടെ അമ്മയും രേഖയുടെ അമ്മ പുഷ്പവല്ലിയും അടുത്ത സുഹൃത്തുക്കളായിരുന്നു. തന്റെ ബാല്യകാല്യത്തുള്ള ഓർമ്മകളാണ് കുട്ടി പത്മിനി പങ്കുവെച്ചത്.

കുട്ടിയായിരിക്കുമ്പോൾ പുഷ്പവല്ലി അക്കയുടെ വീട്ടിൽ ഞാൻ പോകുമായിരുന്നു. അവർ നന്നായി സൽക്കരിക്കും. കുട്ടികൾക്കെല്ലാം പുഷ്പവല്ലി അക്കയുടെ വീട്ടിൽ നിന്നും ഭക്ഷണമെന്നാൽ ആഘോഷമാണ്. നല്ല സ്ത്രീയായിരുന്നു അവർ. ഭംഗിയുള്ള സാരികൾ ധരിക്കും. വലിയ വീട്ടിലാണ് അവർ കഴിഞ്ഞത്. രേഖയ്ക്ക് സ്വന്തമായി മുറി നൽകിയിരുന്നു. ദോ കല്യാൺ എന്ന സിനിമ ചെയ്യുമ്പോൾ നായികയെ ആവശ്യമായി വന്നു.
എന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോൾ അമ്മ രേഖയെ കാണിച്ച് കൊടുത്തു. രേഖയ്ക്ക് അന്ന് പതിമൂന്ന് വയസാണ്. പക്ഷെ കണ്ടാൽ ആജാനബാഹുവും. കണ്ടാൽ ആരും പതിമൂന്നുകാരിയാണെന്ന് പറയില്ല. അക്കാലത്തേ രേഖയ്ക്ക് തന്റേതായ ക്യാരക്ടർ ഉണ്ട്. അനാവശ്യമായി എല്ലാവരുടെ അടുത്തും പോയി ഇരുന്ന് സംസാരിക്കുകയോ പുറത്ത് പോയി കളിക്കുകയോ ഇല്ല. സ്കൂളിൽ പോയി വന്നാൽ റൂമിൽ പോയി കതകടയ്ക്കും.

ആ പ്രായത്തിലേ രാവിലെ നാലര അഞ്ചര മണിക്ക് എഴുന്നേറ്റ് നടക്കാൻ പോകും. ഇപ്പോഴും ആ ശീലം രേഖ പിന്തുടരുന്നുണ്ടെന്നും കുട്ടി പത്മിനി പറയുന്നു. രേഖയെ അഭിനയിപ്പിക്കാൻ എന്റെ അമ്മ കെഎസ് ഗോപാലകൃഷ്ണനടുത്ത് കൊണ്ട് പോയി. ഫുൾ സ്കേർട്ടാണ് ധരിച്ചത്. ഉടുപ്പ് കുറച്ച് പൊക്കി കാല് കാണിക്കണമെന്ന് പറഞ്ഞു. അപ്പോൾ തന്നെ രേഖയ്ക്ക് ദേഷ്യം വന്നു. എനിക്ക് നിങ്ങളുടെ സിനിമയിൽ അഭിനയിക്കാൻ താൽപര്യമില്ല. ഇഷ്ടമുണ്ടെങ്കിൽ അഭിനയിപ്പിക്ക് എന്ന് പറഞ്ഞു.
അന്നേ രേഖ തുറന്ന് സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നെന്നും കുട്ടി പത്മിനി ഓർത്തു. രേഖയുടെ പിതാവിനെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു. അമ്മ പറഞ്ഞതല്ലാതെ അച്ഛനെ അടുത്ത് കാണാൻ രേഖയ്ക്ക് കഴിഞ്ഞിരുന്നില്ല. ജെമിനി ഗണേശന്റെ ആദ്യ ഭാര്യയിലെ മക്കളും രേഖ പഠിക്കുന്ന സ്കൂളിലാണ് പഠിച്ചത്. അവരെ ഡ്രോപ് ചെയ്യാൻ അദ്ദേഹം വരും.
തന്റെ പിതാവാണ് അതെന്ന് രേഖയ്ക്ക് അറിയാം. എന്നാൽ ജെമിനി ഗണേശൻ അവരെ മകളായി അംഗീകരിച്ചില്ല. എന്നാൽ പിൽക്കാലത്ത് ജെമിനി ഗണേശന് രേഖ തന്റെ മകളാണെന്ന് പറയേണ്ടി വന്നെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. ജെമിനി ഗണേശന്റെ ആദ്യ വിവാഹത്തിലെ മക്കളുമായെല്ലാം രേഖയ്ക്ക് നല്ല അടുപ്പമുണ്ടെന്നും കുട്ടി പത്മിനി അന്ന് ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications