മൃതദേഹം വിട്ടു കിട്ടാൻ പോലും പണമില്ലാതെ ബന്ധുക്കൾ; മീന കുമാരിയുടെ തകർന്നടിഞ്ഞ ജീവിതം
സിനിമാ നടിമാരുടെ ജീവിതം സിനിമയേക്കാൾ നാടകീയമാകുന്നത് പ്രേക്ഷകർ നിരവധി തവണ കണ്ടതാണ്. പഴയ കാലത്തായിരുന്നു ഈ സാഹചര്യം കൂടുതലായും നില നിന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമാ രംഗത്തേക്ക് കടന്ന് വരുന്ന നടിമാർക്ക് പലപ്പോഴും ജീവിതത്തിൽ താളം തെറ്റിപ്പോയി. സാവിത്രി, സിൽക് സ്മിത തുടങ്ങിയ നിരവധി നടിമാരെ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാം.
അൻപതുകളിലും അറുപതുകളിലും ഇന്ത്യൻ സിനിമയിലെ ദുഖപുത്രിയായി അറിയപ്പെട്ട നടി മീന കുമാരിയുടെ ജീവിതവും ഇങ്ങനെയായിരുന്നു. ബിഗ് സ്ക്രീനിൽ കണ്ണീർ കഥാപാത്രങ്ങളെ അവതരിപ്പിച്ച മീന കുമാരിക്ക് ജീവിതത്തിലും വിഷമഘട്ടങ്ങൾ നേരിടേണ്ടി വന്നു. അഭിനയ മികവ് കൊണ്ട് ഏറെ പ്രശംസ പിടിച്ച് പറ്റിയ മീന കുമാരി ബാലതാരമായാണ് സിനിമാ രംഗത്തേക്ക് വരുന്നത്.

1952 ൽ പുറത്തിറങ്ങിയ ബൈജു ബാവ്ര എന്ന ചിത്രത്തിലൂടെയാണ് മീന കുമാരി നായിക നിരയിൽ ശ്രദ്ധിക്കപ്പടുന്നത്. പിന്നീട് കൈനിറയെ അവസരങ്ങൾ നടിയെ തേടി വന്നു. എന്നാൽ ഇതിനിടെ രഹസ്യമായി മീന കുമാരി വിവാഹം ചെയ്തു. സംവിധായകൻ കമൽ അംരോഹിയെയാണ് നടി വിവാഹം ചെയ്തത്. നേരത്തെ വിവാഹിതയായ അംരോഹിക്ക് ആദ്യ ഭാര്യയിൽ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു.
വിവാഹശേഷം മീന കുമാരിയുടെ കരിയറിന് മേൽ വലിയ നിയന്ത്രണം കമലിന് വന്നു. എന്നാൽ അക്കാലത്ത് നടി അഭിനയ രംഗത്ത് സജീവമായിരുന്നു. ഭാര്യയെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ സിനിമാ സെറ്റിൽ മീനാ കുമാരിക്കൊപ്പം ബഖർ അലി എന്ന തന്റെ സഹായിയെ കമൽ അംരോഹി അയച്ചു. ഭർത്താവിൽ നിന്നും ശാരീരിക, മാനസിക പീഡനങ്ങൾ മീന കുമാരിക്ക് ഏൽക്കേണ്ടി വന്നെന്നും ആരോപണം ഉണ്ടായിട്ടുണ്ട്.

1964 ൽ മീന കുമാരി വിവാഹമോചനം. നേടി. എന്നാൽ അപ്പോഴേക്കും നടിയുടെ ജീവിതം കൈവിട്ട് പോകാൻ തുടങ്ങിയിരുന്നു. ഇൻസോമ്നിയ ഉള്ളത് മൂലം രാത്രി ഉറക്കം കിട്ടാൻ ഡോക്ടറുടെ നിർദ്ദേശ പ്രകാരം നടി ചെറുതായി മദ്യം കഴിക്കാറുണ്ടായിരുന്നു. വിവാഹബന്ധം തകർന്നതോടെ മീന കുമാരി മദ്യത്തെ കൂടുതലായി ആശ്രയിച്ചു. കടുത്ത മദ്യപാനിയായ മീനകുമാരിയുടെ ആരോഗ്യം വഷളായി.
1968 ൽ നടിക്ക് കരൾ രോഗം ബാധിച്ചു. ഏറെക്കാലം ചികിത്സകൾ നീണ്ടുനിന്നു. ഇതിനിടെ സാമ്പത്തിക പ്രതിസന്ധികൾ വന്നു. 1972 ൽ തന്റെ 39ാം വയസ്സിൽ മീന കുമാരി മരിച്ചപ്പോൾ നടിയുടെ അക്കൗണ്ട് കാലിയായിരുന്നു. മൃതദേഹം വിട്ട് കിട്ടാൻ ആശുപത്രിയിൽ 3500 രൂപ നൽകാൻ പോലും കുടുംബത്തിന് കഴിഞ്ഞില്ല. ഒടുവിൽ ഡോക്ടർ ഈ പണം അടയ്ക്കുകയായിരുന്നു. സംവിധായകൻ ബിമൽ റോയിയുടെ മകൾ റിങ്കി ഭട്ടാചാര്യയാണ് 2014 ൽ നൽകിയ അഭിമുഖത്തിൽ ഇക്കാര്യം തുറന്ന് പറഞ്ഞത്.
അന്തരിച്ച ഗായിക ലത മങ്കേഷ്കറും മീന കുമാരിയുടെ ദുരിതത്തെക്കുറിച്ച് മുമ്പ് സംസാരിച്ചിട്ടുണ്ട്. അസുഖം ബാധിച്ചതറിഞ്ഞ് നടിയെ കാണാൻ ചെന്നതായിരുന്നു ലത മങ്കേഷ്കർ. നിങ്ങൾ വീട്ടിൽ വന്നത് എന്റെ ഭാഗ്യമാണെന്ന് പറഞ്ഞ് മീന കുമാരി ഒരുപാട് സംസാരിച്ചു. എന്നോട് ചായ എടുക്കട്ടെ എന്ന് ചോദിച്ചു. ഊഷ്മളതയല്ലാതെ മറ്റൊന്നും നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് അവളെന്ന് ഞാൻ മനസിലാക്കി. ഒരു അവാർഡ് ഫംങ്ഷനിൽ വെച്ച് കണ്ടപ്പോഴും മീന കുമാരി മെലിഞ്ഞ് വിളറിയിരുന്നെന്ന് ലത മങ്കേഷ്കർ ഓർത്തു.


Click it and Unblock the Notifications